Wednesday, July 29, 2009

ശ്വാസത്തിന്റെ കലയും രതിയുടെ ഗുരുവും

വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ഓഷോ മെഡിറ്റേഷന്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ ആയിരുന്നു മൂന്നു ദിവസത്തെ ക്യാമ്പ്.പ്രശാന്തസുന്ദരവും നഗരത്തിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞതുമായ ഒരു സ്ഥലത്താണ്‌ യൂത്ത് ഹോസ്‌റ്റല്‍.ഒരു വൈകുന്നേരമാണ്‌ ധ്യാനം തുടങ്ങിയത്.
കേരളത്തിന്റെ പല ഭാഗത്തു നിന്നും ഓഷോ ഭക്തരും അല്ലാത്തവരുമായ പലരും വന്നു ചേര്‍ന്നിരുന്നു."ധ്യാനം ചെയ്യുകയല്ല,അത് സംഭവിക്കുകയാണ്‌"-പൂനെയില്‍ നിന്നു വന്ന മാസ്റ്റര്‍ ആദ്യമേ പറഞ്ഞു.ഇവിടെയുള്ള മൂന്നു ദിവസങ്ങളില്‍ എപ്പോഴെങ്കിലും ധ്യാനം സംഭവിച്ചിരിക്കുമെന്ന് അവിടെയും ഇവിടെയുമെല്ലാം എഴുതി വെച്ചിരുന്നു.പല തരം ധ്യാന രീതികള്‍ മൂന്നു ദിവസം കൊണ്ട് പരിശീലിപ്പിച്ചു.പുട്ടും കടലയുമെല്ലാം നന്നായി അടിച്ചു വീശിയെന്നല്ലാതെ പ്രത്യേക ധ്യാനമെന്തെങ്കിലും സംഭവിച്ചതായി എനിക്കു തോന്നിയില്ല.സംഭവമെന്തെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രം പങ്കെടുത്തതു കൊണ്ടായിരിക്കാം.


പൂനെയില്‍ വെച്ചു നടന്ന ഒരു ഓഷോ മെഡിറ്റേഷന്‍ കോഴ്‌സില്‍ തന്റെ സുഹൃത്തിന്‌ മദാമ്മയുടെ ചുംബനം കിട്ടിയതറിഞ്ഞ് ഇതില്‍ പങ്കെടുത്ത സുഹൃത്തിനും അത്തരം അനുഭവങ്ങളൊന്നുമുണ്ടായില്ല.ഒരു കമലയുടെ ബഡായി എന്നു പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.


നവംബറിലെ ഒരു സായാഹ്നത്തിലാണ്‌ കോഴ്‌സ് തുടങ്ങിയത്.ചൂട് കുറവുള്ള ഒരു ദിവസമായിരുന്നു അത്.ആദ്യമായി അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുകയാണ്‌ ചെയ്‌തത്.ഇന്നത്തെ ഒരു സിനിമാ സം‌വിധായകനും ഒരു പ്രകൃതി ചികിത്‌സാവിദഗ്ദനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.


ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ എന്ന ധ്യാനത്തോടു കൂടിയാണ്‌ ഓരോ ദിവസവും തുടങ്ങുന്നത്.രാവിലെ ആറു മണിക്കാണ്‌ ഇത്.കുളിച്ച് വസ്ത്രം മാറി മെഡിറ്റേഷന്‍ ഹാളില്‍ എത്തുന്നു.സ്പോര്‍‌ട്‌സ് വസ്ത്രങ്ങള്‍ ധരിച്ചവരും വിചിത്രമായ ചില വസ്ത്രങ്ങള്‍ ധരിച്ചവരും ഉണ്ടായിരുന്നു.ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ രസകരമാണ്‌.മനുഷ്യനെ പരിക്ഷീണനാക്കുന്നതുമാണ്‌.അതിനു ശേഷമുള്ള ഭക്ഷണവും വിശ്രമവും ആ ക്ഷീണത്തെ അകറ്റുന്നു.


ഓഷോയുടെ ഒരു പ്രധാന ധ്യാനരീതിയാണ്‌ ഡൈനാമിക് മെഡിറ്റേഷന്‍.മറ്റുള്ള ധ്യാനങ്ങളുടെയൊക്കെ അടിസ്ഥാനം ഇതാണെന്ന് പറയുന്നു.രാവിലെ അയവുള്ള വസ്ത്രങ്ങളോടെയാണ്‌ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ചെയ്യേണ്ടത്.ഈ ധ്യാനരീതിയ്ക്ക് അഞ്ചു ഘട്ടങ്ങളുണ്ട്.ഒരു മണിക്കൂറിലേറെ സമയമെടുക്കുന്നു.


ആദ്യഘട്ടം ശ്വാസമെടുക്കലാണ്‌.സാധാരണ ശ്വാസമല്ല.ശക്തിയായും വേഗത്തിലും മൂക്കിലൂടെ ശ്വസിക്കുക.നിന്നു കൊണ്ടാണ്‌ ശ്വസിക്കേണ്ടത്.പത്തു മിനിട്ട് ഇങ്ങനെ ശ്വസിക്കുക.
ഇതിനു ശേഷം നാം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ഇതും പത്തു മിനിട്ടാണ്‌.വികാര വിരേചനക്രിയയാണ്‌ ഈ ഘട്ടമെന്ന് പറയുന്നു.എല്ലാ വികാരങ്ങളും പുറത്തു വിടുക.ഒന്നും തടഞ്ഞു വെക്കരുത്.എല്ലാം പുറത്തു വിടാനനുവദിക്കണം.കരയുകയോ പൊട്ടിച്ചിരിക്കുകയോ നൃത്തം ചെയ്യുകയോ കൂക്കി വിളിക്കുകയോ,എന്തും ചെയ്യാം.ഒരു മടിയും കൂടാതെ എല്ലാം പ്രകടിപ്പിക്കുക.
നാം മൂന്നം ഘട്ടത്തിലെത്തുന്നു.തുടര്‍‌ച്ചയായി മേലോട്ടുള്ള ചാട്ടമാണ്‌ മൂന്നാം ഘട്ടം.പത്തു മിനിട്ട് ചാടണം.നേരെ മേലോട്ടാണ് ചാടേണ്ടത്.ചാറ്റുമ്പോള്‍ ഹും,ഹും,എന്ന് ഉറക്കെ ശബ്ദിച്ചു കൊണ്ടിരിക്കണം.ഉപ്പൂറ്റി നിലത്ത് അമരണം എന്നും 'ഹും' എന്ന ശബ്ദം ലൈഗികകേന്ദ്രത്തില്‍ കേന്ദ്രീകരിക്കണം എന്നും മാസ്റ്റര്‍ പറഞ്ഞു.
നാലാം ഘട്ടത്തില്‍ നാം പ്രതിമപോലെയാകുന്നു.പതിനഞ്ച് മിനിട്ട് നാം നിശ്ചലരായി നില്‍ക്കുന്നു.അനങ്ങാതെ കാലുകള്‍ നിലത്തമര്‍‌ത്തി ഉറച്ചു നില്‍ക്കണം.ഊര്‍‌ജ്ജത്തെ നമുക്കുള്ളില്‍ സഞ്ചരിക്കാനനുവദിക്കുക എന്നതാണ്‌ ഈ ഘട്ടത്തിലെ സങ്കല്‍‌പ്പം.


അഞ്ചാമത്തെയും അവസാനത്തേതുമായ ഘട്ടം നൃത്തമാണ്‌.പതിനഞ്ച് മിനിട്ട് ശരീരത്തെ സ്വതന്ത്രമാക്കി വിട്ട് നൃത്തം ചെയ്യുക.ഇതോടെ നമ്മള്‍ ഒരു പ്രത്യേക അവസ്ഥയിലെത്തുന്നു.


ഇതിന്റെ ആധ്യാത്മികവശം എന്തായാലും ഇത് നല്ലൊരു വ്യായാമമാണെന്ന കാര്യത്തില്‍ സംശയമില്ല.


എല്ലാ ദിവസവും രാവിലെ ഡൈനാമിക് മെഡിറ്റേഷനോടു കൂടിയാണ്‌ മെഡിറ്റേഷന്‍ തുടങ്ങുന്നത്.കുണ്ഡലിനീ മെഡിറ്റേഷന്‍,നടരാജ് മെഡിറ്റേഷന്‍,ഗൗരീശങ്കര്‍ മെഡിറ്റേഷന്‍,നാദബ്രഹ്മ മെഡിറ്റേഷന്‍,വേളിങ് മെഡിറ്റേഷന്‍,ലാഫിങ് മെഡിറ്റേഷന്‍,മണ്ഡല മെഡിറ്റേഷന്‍ തുടങ്ങിയ വിദ്യകള്‍ മൂന്നു ദിവസം കൊണ്ട് പരിശീലിപ്പിച്ചു.ക്ലാസുകള്‍,വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.


ഓഷോയുടെ ആശയങ്ങളിലൊന്നും എനിക്ക് വലിയ താല്‍‌പര്യമൊന്നും ഉണ്ടായിരുന്നില്ല.ഓഷോ രജനീഷ്‌ ബൈ-പോളാര്‍ മൂഡ് ഡിസോര്‍‌ഡര്‍ എന്ന മാനസികരോഗം ബാധിച്ചിരുന്നയാളായിരുന്നെന്നൊക്കെ വായിച്ചത് പിന്നീടാണ്‌.തീര്‍ച്ചയായും അദ്ദേഹം നല്ലൊരു ചിന്തകന്‍ തന്നെ.
മരണം ആഘോഷിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു ഓഷോയുടെ നിര്‍‌ദ്ദേശം.ഓഷോയുടെ ശവസംസ്കാരം ആഘോഷിക്കുന്ന ശിഷ്യരുടെ ദൃശ്യം വീഡിയോയില്‍ കണ്ടത് ഹൃദയസ്പര്‍‌ശിയായിരുന്നു.പ്രഥമശിഷ്യ നനഞ്ഞ കണ്ണുകളുമായി ഓഷോയുടെ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു.
ക്ലാസ്സില്‍ കേട്ട ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു.തലശേരിക്കാരന്‍ മാഷ് പ്രഭാഷണത്തിനിടയില്‍ പറഞ്ഞു:നൃത്തം ചെയ്യാത്ത ഒരേ ഒരു ജനത മലയാളികളാണ്‌.കാപട്യത്തിന്റെ ഒരു സമൂഹത്തിന്‌ ഒരു നൃത്തമുണ്ടാകുക സാധ്യമല്ല.
മറ്റൊരു ഗുരുവിന്റെ ഒരു പരിപാടിയില്‍ ഒരിക്കല്‍ പങ്കെടുത്തിരുന്നു.ഹിമാലയത്തിലെ ഒരു ഗുഹയില്‍ പത്തു ദിവസത്തെ അഗാധതപസ്സിനു ശേഷം ഗുരുവിന്‌ ലബ്ധമായ ഒരു വിദ്യയാണ്‌ അവിടെ പരിശീലിച്ചത്.


ഓഷോയുടെ വിദ്യയുമായി അല്ലറ ചില്ലറ വ്യത്യാസമുണ്ട്.പക്ഷെ,സംഭവം ഒന്നു തന്നെ.ശക്തമായി ശ്വാസമെടുക്കുക തന്നെയാണ്‌ ഇതിലും ചെയ്യേണ്ടത്.ഹും,ഹും എന്നല്ല പറയേണ്ടത്.സോഹം,സോഹം എന്നാണ്‌.നാം പറയേണ്ട കാര്യമില്ല,ഒരു കാസറ്റില്‍ നിന്ന് നമുക്ക് കേള്‍പ്പിച്ചു തരും.അതനുസരിച്ച് ശ്വസിച്ചു കൊടുത്താല്‍ മതി.കുറച്ചു സമയം കഴിയുമ്പോള്‍ നാം ചില സവിശേഷ അനുഭൂതികള്‍ അനുഭവിക്കാന്‍ തുടങ്ങും.ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ ഗുരു ഓഷോയുടെ ആശ്രമത്തില്‍ കുറേ നാള്‍ ചെലവഴിച്ചിരുന്നുവെന്ന് അനുയായികള്‍ പറയുന്നു.എങ്കിലും ഈ വിദ്യ ഗുരുവിന്‌ തീവ്രമായ തപസ്സിനു ശേഷം ലഭിച്ചതെന്ന് നാം വിശ്വസിക്കുക.എന്തായാലും ശ്വാസത്തിനു പേറ്റന്റില്ലല്ലോ.
നമ്മുടെ മൂക്കിലൂടെ നമ്മുടെ വായുവില്‍ നിന്ന് ശ്വാസമെടുക്കുന്നതിലൂടെ നമുക്ക് ഓക്സിജനും ഗുരുക്കന്‍‌മാര്‍ക്ക് പണവും കിട്ടുന്നു.ഭാരതത്തില്‍ ഇതൊന്നും ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല.


ആത്മീയത പണക്കാരന്റെ ഞായറാഴ്‌ച വിനോദമാണെന്ന് ഒരു ചിന്തകന്‍ കുറച്ചു കാലം മുമ്പ് പറഞ്ഞതായി ഓര്‍ക്കുന്നു.


ജനങ്ങള്‍ അനുഭൂതികളുടെ പുറകെ പോകുകയാണെന്നാണ് ഗുരുക്കന്‍‌മാര്‍ പറയാറുള്ളത്.കള്ളു കുടിച്ചാലും കഞ്ചാവടിച്ചാലുമെല്ലാം നമുക്ക് സവിശേഷ അനുഭൂതികള്‍ കിട്ടുന്നു.ധ്യാനത്തിലിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ -മിസ്റ്റിക്കല്‍ എക്സ്‌പീരയന്‍സ് -പ്രപഞ്ചത്തിന്റെ പൊരുളറിയലാണെന്ന് അവര്‍ വിശ്വസിക്കുകയും ഭാവിക്കുകയും ചെയ്യുന്നു.
വിവിധ ധ്യാനരീതികള്‍ പരിശോധിച്ചപ്പോള്‍ ഇതെല്ലാം ചില സവിശേഷ അനുഭൂതികള്‍ തരുമെന്ന രീതിയിലാണ്‌ പ്രചരിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാകും.
ശക്തവും തീവ്രവുമായ ശ്വാസമാണ്‌ പല ധ്യാനങ്ങളുടെയും അടിസ്ഥാനം.ഇങ്ങനെ ശ്വസിക്കുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍‌ ഡയോക്സൈഡിന്റെ അളവ് കുറയുന്നു.ഇത് ആസിഡ് ബേസ് അനുപാതത്തില്‍ വ്യത്യാസം വരുത്തുന്നു.തലച്ചോറിലെ ഓക്സിജന്റെ ലഭ്യത കുറയുന്നു.ഇതാണ്‌ നമുക്ക് അനുഭൂതികള്‍ തരുന്നത്.ഇതാണ്‌ നമുക്ക് എണ്ണൂറു രൂപക്ക് വില്‍ക്കുന്നത്.നായയെന്നോ പൂച്ചയെന്നോ പറഞ്ഞ് ശ്വാസമെടുത്താലും ഈ അനുഭൂതികളെല്ലാം നമുക്ക് കിട്ടും.
ഉന്നത പര്‍‌വതനിരകളില്‍ പലതരം അനുഭൂതികള്‍ ധ്യാനിക്കുന്നവര്‍ക്കുണ്ടാകുന്നതിനു കാരണവും ഇതു തന്നെയാകം.ഉയരം കൂടുമ്പോള്‍ ശ്വാസം ബോധപൂര്‍‌വം ചെയ്യേണ്ട ഒരു പ്രക്രിയയായി മാറുന്നു.


കഴുത്തില്‍ ചരടു മുറുക്കി,തലയിലേക്കുള്ള രക്തപ്രവാഹം കുറച്ച് അനുഭൂതികള്‍ നേടിയിരുന്ന ചിലരുണ്ട്.ഇതിനു വേണ്ടി ചില പ്രത്യേകസം‌വിധാനങ്ങളൊരുക്കിയ മിടുക്കരുമുണ്ടായിരുന്നു.ഇതു വഴി ലൈംഗിക അനുഭൂതികള്‍ നേടുമെന്നാണ്‌ പറയപ്പെടുന്നത്.രതിസുഖം നേടാനുള്ള ശ്രമത്തില്‍ ചരടു മുറുകി പരലോകത്തെത്തിയവരുമുണ്ട്.



Thursday, July 23, 2009

ചോലനായകന്‍

കേരളം കാണാനിറങ്ങുന്ന വിദേശികള്‍, വാഹനം റോഡിലെ കുഴികളില്‍ ചാടുമ്പോഴെല്ലാം ദൈവത്തെ വിളിച്ചു പോകുന്നതു കൊണ്ടാണ്‌ ഈ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത് എന്ന് ഒരു കന്യാസ്ത്രീ തമാശ പറയുന്നത് കേട്ടിട്ടുണ്ട്.ഇടതു മുന്നണി കേരളം ഭരിക്കുമ്പോള്‍ കന്യാസ്ത്രീക്ക് തമാശ വരുന്നു.
മന്ത്രി പിണറായി വിജയനല്ല,ഇരുട്ടായി വിജയനാണെന്നും ഈ കന്യാസ്ത്രീ തമാശ പറയുന്നത് കേട്ടിരുന്നു.
ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ്‌ കേരളമെന്ന് ഇവിടം വിടുന്ന നിമിഷം നമുക്ക് മനസ്സിലാകുന്നു.പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതമായ കേരളത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനവധിയുണ്ട്.ആയിരക്കണക്കിന്‌ സഞ്ചാരികള്‍ അത്തരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു.

പക്ഷെ,ഇതിനെക്കാളൊക്കെ സുന്ദരമായ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്.ഒരു പക്ഷെ,എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമോ ,ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കാത്തതു കാരണമോ ആളുകള്‍ അധികമെത്താത്ത സ്ഥലങ്ങള്‍.

അത്തരം ചില സ്ഥലങ്ങള്‍ എനിക്ക് കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു.അതില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥലമാണ്‌ നിലമ്പൂരിലെ മാഞ്ചീരിക്കാട്.ദൈവം സ്വന്തം കരങ്ങള്‍ കൊണ്ട് സൃഷ്ടിച്ച സ്ഥലമെന്നു പറയാം-ഒരു പക്ഷെ,ജോലിത്തിരക്കിനിടയില്‍ വിശ്രമിക്കാന്‍ സൃഷ്ടിച്ചത്.ഇത്ര രമണീയമായ ഒരു സ്ഥലം കണ്ടിട്ടില്ല.

ഈ സ്ഥലം കാണുന്നതിന്‌ എനിക്ക് അവസരം തന്നത് പള്‍സ് പോളിയോ പരിപാടി ആണ്‌.ഒരു ഡിസംബര്‍ മാസമായിരുന്നു അത്.കാട്ടിനുള്ളില്‍ ഇങ്ങനെയൊരു സ്ഥലമുണ്ട്,പള്‍സ് പോളിയോ നടത്താന്‍ വരുന്നോ എന്ന് നിലമ്പൂര്‍ കരുളായിയിലെ മെഡിക്കല്‍ ഓഫീസറും എന്റെ സുഹൃത്തുമായ ഡോ.രാജീവ് വിളിച്ചു ചോദിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.കാടെന്നു പറഞ്ഞാല്‍ എനിക്ക് അന്നും ഇന്നും ആവേശമാണ്‌.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ,കുളിച്ച് കാപ്പി കുടിച്ച് പുറപ്പെട്ടു നിന്നു.ഡിസം‌ബര്‍ മാസമായിരുന്നെങ്കിലും തലേ ദിവസം പെയ്ത ഒരു ചെറുമഴയില്‍ നിലമാകെ നനഞ്ഞു കുതിര്‍ന്നിരുന്നു.വലിയ തണുപ്പൊന്നുമുണ്ടായിരുന്നില്ല താനും.ഒമ്പതു മണിയായപ്പോള്‍ ജീപ്പെത്തി.ഒരു പഴഞ്ചന്‍ ജീപ്പ്.ഡോക്‌ടറും ഹെല്‍ത്ത് ഇന്‍സ്പക്‍റ്റര്‍‌മാരും ഹെല്‍ത്ത് നഴ്‌സുമാരുമെല്ലാം ജീപ്പില്‍ കയറി.എന്റെ മനസ്സിലെ ആഗ്രഹമറിഞ്ഞെന്നപോലെ എനിക്ക് സൈഡ് സീറ്റ് തന്നു.ജീപ്പ് സ്റ്റാര്‍‌ട്ടാകാത്തതിനാല്‍ തള്ളി സ്റ്റാര്‍ട്ടാക്കേണ്ടി വന്നു.കാട്ടിനുള്ളില്‍ പോകേണ്ട ജീപ്പു തന്നെ.

കുറച്ചു ദൂരം ടാറിട്ട റോഡിലൂടെ ഓടിയ വണ്ടി ഒരു മണ്‍‌പാതയിലേക്ക് കയറി.കണ്ണൂരുകാരനായ ഹെല്‍ത്ത് ഇന്‍സ്പക്‌റ്റര്‍ തന്റെ നാട്ടിലെ മാര്‍ക്സിസ്റ്റ്-ആര്‍.എസ്.എസ് സംഘര്‍ഷത്തെപ്പറ്റി പറയാന്‍ തുടങ്ങി.സംഭാഷണം പതുക്കെ ചൂട് പിടിച്ച് വരാന്‍ തുടങ്ങുകയായിരുന്നു.

വിജനമായ പാതയിലേക്ക് ജീപ്പ് കടന്നു.ചില സ്ഥലങ്ങളില്‍ മാത്രം ചില കുടിലുകള്‍ ഉണ്ട്.കുറച്ചു കഴിഞ്ഞപ്പോള്‍ മരങ്ങള്‍ മാത്രമായി.കാട് എത്തിക്കഴിഞ്ഞിരിക്കുന്നു.കാട്ടിനുള്ളില്‍ മനുഷ്യനെ ഉപദ്രവിക്കുന്ന ജീവികള്‍ കുറവാണെന്നായിരുന്നു എന്റെ ധാരണ.പക്ഷെ കാട്ടിലെത്തിയ ഉടന്‍ തന്നെ ഒരു തരം പ്രാണികളെ വല്ലാതെ കാണാന്‍ തുടങ്ങി.ഒരു തരം ഈച്ചകള്‍ നമ്മെ പൊതിഞ്ഞ് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു.കുറച്ചു ദൂരം ഓടിയപ്പോള്‍ പ്രാണികള്‍ അപ്രത്യക്ഷമായി.
എവിടെയോ വെച്ച് ജീപ്പ് മല കയറാന്‍ തുടങ്ങി.ഒരു ജീപ്പിനു മാത്രം പോകാവുന്ന വീതിയാണ്‌ മിക്ക സ്ഥലത്തും.ബ്രിട്ടീഷുകാരനുണ്ടാക്കിയ റോഡാണ്‌,ഒലിച്ചു പോകില്ല-ആരോ അഭിപ്രായപ്പെട്ടു.സായിപ്പ് പോയിക്കഴിഞ്ഞിട്ട് കാലം കുറേ ആയെങ്കിലും പലര്‍ക്കും വെള്ളക്കാരനോട് ആരാധനയാണ്‌.ബ്രിട്ടീഷുകാരന്‍ നാടു ഭരിച്ചിരുന്നില്ലെങ്കില്‍ നീയൊക്കെ ഒരു തോര്‍ത്തു മുണ്ടുമുടുത്ത് തോട്ടിന്റെ കരയില്‍ ചൂണ്ടലിട്ടിരിക്കുന്നുണ്ടാകുമെന്ന് പറഞ്ഞ ഒരു സുഹൃത്തിനെയോര്‍ക്കുന്നു.
എന്തായാലും റോഡ് അത്ര നല്ലതൊന്നുമായിരുന്നില്ല.ജീപ്പ് കുറച്ചു പ്രയാസപ്പെട്ടു തന്നെയാണ്‌ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.വളവുകളും തിരിവുകളും കൂടുതലായി വന്നു കൊണ്ടിരുന്നു.കാട് കൂടുതല്‍ കനത്തതായി മാറിത്തുടങ്ങിയിരുന്നു.മലഞ്ചരിവിലൂടെയുള്ള റോഡ് ഭീതിജനകവും ഒപ്പം ആവേശകരവുമാണ്‌.ചില ഭാഗങ്ങളിലെ അഗാധമായ കൊക്കയിലേക്ക് നോക്കുമ്പോള്‍ മനസ്സിലെ വികാരമെന്തെന്ന് പറയാന്‍ വയ്യ,തീര്‍ച്ചയായും അത് ഭീതിയുടേത് മാത്രമല്ല.

മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരിക്കെ ആരോ ഒരാള്‍ ആനയെപ്പറ്റി പറയാന്‍ തുടങ്ങി.കുറച്ചു ദിവസം മുമ്പ് പെയ്ത മഴയില്‍ മുളയ്ക്ക് തളിരുകളുണ്ടായിട്ടുണ്ടെന്നും ഇഷ്ടഭക്ഷണമായ അത് തിന്നാന്‍ ആനയിറങ്ങിയിട്ടുണ്ടാകാമെന്നുമായിരുന്നു ഒരാളുടെ അഭിപ്രായം.ഒരു വളവു തിരിഞ്ഞപ്പോള്‍ ആനക്കൂട്ടത്തിനു മുമ്പില്‍ പെട്ട താന്‍ ജീപ്പ് വേഗത്തില്‍ പുറകോട്ടോടിച്ച് രക്ഷപ്പെട്ട കഥ ഡ്രൈവറും പറയുന്നുണ്ടായിരുന്നു.വളവു തിരിഞ്ഞു വരുന്നത് നേരെ ആനക്കൂട്ടത്തിലേക്കാകും.ഒരു വശത്ത് കൊക്കയാണെന്നതു കൂടി ഓര്‍ത്തു.'ആ വളവിലാന,ഈ വളവിലാന,എല്ലാ വളവിലുമാനകള് 'എന്നായിരുന്നു ഒരു ഹെല്‍ത് ഇന്‍സ്‌പെക്‌റ്ററുടെ അനുഭവവിവരണം.റോഡ് കൂടുതല്‍ കടുത്തതായിക്കൊണ്ടിരിക്കെ,വളവുകള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കെ,ഒരു വളവു കഴിഞ്ഞയുടനെ ആനയുടെ മണം വരുന്നതായി ഞങ്ങള്‍ക്ക് തോന്നി.എല്ലാവരും നിശ്ശബ്ദരായിരുന്നു.ആനകളെ കാണാന്‍ വേണ്ടി മാത്രം കാട്ടിലേക്ക് യാത്ര നടത്തിയിട്ടുള്ള ഞാന്‍ ആന വരരുതേ എന്നു പ്രാര്‍ഥിക്കുകയായിരുന്നു.ആനയടുത്തെങ്ങോയുണ്ടെന്നു തന്നെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു നാട്ടുകാരന്‍ യുവാവ് പറയുന്നുണ്ടായിരുന്നു.പക്ഷെ,മാര്‍ഗതടസമുണ്ടാക്കാന്‍ ആനയൊന്നും വന്നില്ല.കുറച്ചു നേരം കൂടി യാത്ര ചെയ്തപ്പോള്‍ കാടിന്റെ കട്ടി അല്‍‌പ്പമൊന്നു കുറഞ്ഞു.ഒരു പുഴയൊഴുകുന്ന ശബ്ദം കുറച്ചു നേരമായി കേള്‍ക്കുന്നുണ്ടായിരുന്നു.കുറച്ചൊരു താഴ്ന്ന സ്ഥലത്ത്,ഒരു അരുവിയുടെ കരയില്‍ ജീപ്പ് എത്തി.അവിടെ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നു.ഒരു സൊസൈറ്റിയുടെ കെട്ടിടത്തിലാണ്‌ ഞങ്ങള്‍ ക്യാമ്പ് ചെയ്തത്.കോണ്‍‌ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ കുടിലുകള്‍ കെട്ടിയിരിക്കുന്നതു കണ്ടു.

അധികം പേരൊന്നും അവിടെ വന്നിരുന്നില്ല.ആദിവാസി വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ആണ്‌ അവിടെ ഉണ്ടായിരുന്നത്.ഞാന്‍ ഏറ്റവും ശ്രദ്ധിച്ച കാര്യം ഇവരുടെയെല്ലാം കാലുകള്‍ വളരെ ശക്തവും വലുതുമാണെന്നാണ്‌.കാല്‍‌പാദത്തിന്റെ വലുപ്പം നമ്മുടെയൊക്കെ പാദത്തിന്റെ ഇരട്ടി വരും.ആദ്യത്തെയാളെ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് അയാള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണെന്നാണ്‌.സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും അങ്ങനെയാണെന്ന് പിന്നീട് മനസ്സിലായി.നമ്മള്‍ ടാറിട്ട റോഡില്‍ നടക്കുന്ന ലാഘവത്തോടെയാണ് അവര്‍ വഴു വഴുപ്പുള്ള പാറകളില്‍ നടക്കുന്നത്.ഒരു ടീച്ചറെ പരിചയപ്പെട്ടു.ടീച്ചര്‍ കിലോമീറ്ററുകള്‍ നടന്ന് കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു.ആദരവ് തോന്നിപ്പോയി.മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചു.വെള്ളത്തിലിറങ്ങി.തണുപ്പറിഞ്ഞു.നാട്ടില്‍ ഇല്ലാത്ത ശുദ്ധവായു ശ്വസിച്ചു.തിരിച്ചു വന്നപ്പോള്‍ ഒരാനക്കൂട്ടത്തെ വളരെ ദൂരെ വെച്ച് കാണാനിടയായി.എന്റെ കൈയില്‍ ബൈനോക്കുലര്‍ ഉണ്ടായിരുന്നു.
ചോലനായ്‌ക്കര്‍ ആണ്‌ ഇവിടെയുള്ള നിവാസികള്‍.നിലമ്പൂര്‍ വനമേഖലയില്‍ പലയിടത്തായാണ്‌ ചോലനായ്‌ക്കര്‍ എന്ന ആദിവാസി വിഭാഗം താമസിക്കുന്നത്.മലമുകളിലെ ഗുഹകളില്‍ താമസിച്ചിരുന്ന ഇവര്‍ ഏഷ്യയിലെ ഏക ഗുഹാ മനുഷ്യ ഗോത്രക്കാരാണ്‌.
44 ചോലനായ്ക്കകുടുംബങ്ങള്‍ ആണ്‌ ഇവിടെയുള്ളതെന്നാണ്‌ ഗവണ്‍‌മെന്റിന്റെ കണക്ക്.ആകെ 186 പേര്‍.വനവിഭവങ്ങള്‍ ശേഖരിച്ചാണ്‌ ചോലനായ്‌ക്കര്‍ ഉപജീവനം കഴിക്കുന്നത്.ഒരു സമിതി ആദിവാസികളില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കുന്നു.ആഴ്‌ചയിലൊരിക്കല്‍ മലയിറങ്ങി വന്ന് അവര്‍ കാട്ടു തേന്‍,ഇഞ്ചി,ഏലം തുടങ്ങിയ വനവിഭവങ്ങള്‍ കൈമാറ്റം ചെയ്യുകയും പകരം അരി തുടങ്ങിയ സാധങ്ങളുമായി മടങ്ങുകയും ചെയ്യുന്നു.മൂപ്പന്‍ എന്നറിയപ്പെടുന്ന ഒരാളാണ്‌ വിഭവങ്ങള്‍ ശേഖരിച്ച് പുറം ലോകത്തെത്തിക്കുന്നത്.നാട്ടില്‍ ഇത്തരം സാധങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ചോലനായ്‌ക്കര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വില കിട്ടുന്നുണ്ടോയെന്ന് സംശയമാണ്‌.

ഇവിടെ ഒരു തരം നബാര്‍ഡ് സമ്പ്രദായമാണെന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അഭിപ്രായപ്പെടുന്നതു കേട്ടു. നമ്മുടെ നായനാരുടെ നാട്ടുകാരനായ അയാള്‍ക്ക് ബാര്‍ട്ടര്‍ സമ്പ്രദായമെന്ന് ഉദ്ദേശിച്ചത് നാവു വഴുതിയതാണ്‌ എന്ന് മനസ്സിലായത് പിന്നീടാണ്‌.

വനവിഭവങ്ങള്‍ സമൃദ്ധമായിരുന്ന കാലത്ത് ചോലനായ്ക്കര്‍ പട്ടിണിയറിഞ്ഞിരുന്നില്ല.നാട്ടിലെ മനുഷ്യര്‍ കാട് കൈയേറ്റം ചെയ്യുകയും റബ്ബര്‍,ഇഞ്ചി തുടങ്ങിയവ നട്ടു വളര്‍ത്തുകയും അതിനെ കൃഷി എന്നു വിളിക്കുകയും ചെയ്തപ്പോള്‍ കാട്ടിന്റെ വലുപ്പം കുറഞ്ഞു.വനവിഭവങ്ങള്‍ കുറയുകയും കാട്ടിലെ താമസക്കാര്‍ പട്ടിണിയാകുകയും ചെയ്‌തു.പ്രത്യേകിച്ച് വനവിഭവങ്ങള്‍ കിട്ടാതാകുന്ന മഴക്കാലത്ത് അവര്‍ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നു.ചോലനായ്‌ക്കരുടെ ദുരിതപൂര്‍‌ണമായ ജീവിതത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ പല തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.വാര്‍ത്തകള്‍ക്ക് നിറം പിടിപ്പിക്കലില്‍ മിടുക്കരായ നമ്മുടെ പത്രപ്രവര്‍ത്തകര്‍ ആദിവാസി സ്ത്രീകള്‍ മാറു മറക്കാത്തതില്‍ വരെ വേവലാതിപ്പെട്ടു.ഇവര്‍ക്ക് വീടുകളില്ലാതാണ്‌ പ്രധാന പ്രശ്‌നമെന്ന് കരുതിയ സര്‍ക്കാര്‍ ഇവര്‍ക്ക് പുഴയുടെ വക്കത്ത് വീടുകള്‍ കെട്ടിക്കൊടുത്തു.ഇത്തരം വീടുകളുമായി പൊരുത്തപ്പെടാനാകാതെ മിക്കവാറും ചോലനായ്ക്കര്‍ അവരുടെ യഥാര്‍ഥ ആവാസസ്ഥലത്തേക്ക് തിരിച്ചു പോകുകയായിരുന്നു.കാട്ടിലെ ആദിവാസികളുടെ താമസം തങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരാണെന്ന് കരുതിയവരും ഭവനമാറ്റ പരിപാടിക്കു പുറകിലുണ്ടായിരുന്നു.എന്തായാലും അഞ്ചാറ് കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവരും മടങ്ങിപ്പോയി.
കാലവര്‍ഷം കരാളരൂപം പൂണ്ട ഒരു ദിവസം ആനകള്‍ പുഴക്കരയിലെ വീടുകള്‍ക്ക് ചുറ്റുമെത്തി.മനുഷ്യര്‍ വീടുകളില്‍ സുഖമായി ഉറങ്ങിക്കിടക്കുമ്പോള്‍ ആനക്കൂട്ടം വീടുകള്‍ ആക്രമിച്ചു.കണ്ണില്‍ കണ്ടതെല്ലാം അവര്‍ തകര്‍ത്തു തരിപ്പണമാക്കി.പിന്നീട് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തത് കോണ്‍ക്രീറ്റ് വീടുകളായിരുന്നു.തങ്ങളുടെ ഇഷ്ടസ്ഥലം കയ്യേറിയവര്‍ക്കെതിരെ ആനകളുടെ ചെറുത്തുനില്‍‌പ്പ് പിന്നീടുമുണ്ടായി.അതിന്റെ ഫലമായുണ്ടായ വിചിത്രകാഴ്‌ചയാണ്‌ കോണ്‍‌ക്രീറ്റ് വീടുകള്‍ക്ക് മുകളിലെ കുടിലുകള്‍.

ചോലനായ്ക്കരിലെ പത്താം തരം പാസായ ഒരേയൊരു യുവാവിന്‌ ഗവണ്‍‌മെന്റ് ജോലി കൊടുത്തു.ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു ജോലി.അതുമായി പൊരുത്തപ്പെടാനാകാതെ ബാലന്‍ എന്ന ആ ചെറുപ്പക്കാരന്‍ കാട്ടിലേക്കു തന്നെ മടങ്ങി.

റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ഒരു ചോലനായ്ക്കനേയും കണ്ടു.ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരെ റിപബ്ലിക് ദിനപരേഡില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് ചോലനായ്ക്കദമ്പതികളെയാണ്‌ അതിന്‌ തെരഞ്ഞെടുത്തത്.ചെല്ലന്‍ എന്നു പേരുള്ള യുവാവും ഭാര്യയും ഒരു ബന്ധുവും കൂടി ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ രാജ്യതലസ്ഥാനത്തെത്തുകയും പ്രൗഢഗംഭീരമായ റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.ചോലനായ്‌ക്കസമൂഹത്തിനിതുകൊണ്ടെന്തു കാര്യമെന്ന ചോദ്യത്തിനുത്തരമില്ല.ചോലനായ്ക്കന്‍ വീണ്ടും ചോലനായ്ക്കന്‍ തന്നെ.

നിലമ്പൂരില്‍ ജനിച്ചു വളര്‍ന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ ആത്മകഥയിലെ ഒരു ഭാഗമാണ്‌ ഈ സ്ഥലത്തിനെ വീണ്ടും ഓര്‍മ്മിപ്പിച്ചത്.ഓര്‍മ്മകളുടെ മാന്ത്രിക സ്പര്‍‌ശമെന്ന തന്റെ കൃതിയില്‍ നിലമ്പൂരിന്റെ ചരിത്രം പറയുമ്പോള്‍ മുതുകാട് പറയുന്നു:
''ഈ പ്രദേശങ്ങള്‍ നെല്‍‌കൃഷിക്ക് അത്യുത്തമമെന്ന് കണ്ടെത്തിയ കര്‍ഷകര്‍ കൊടും ചൂടിനെയും പേമാരിയേയും അവഗണിച്ച് കാടിനോട് പട വെട്ടി.ചോലനായ്ക്കന്‍‌മാരായിരുന്നു വനാന്തരങ്ങളിലെ ആദിവാസികള്‍.ഭീമന്‍ പാറക്കെട്ടുകളുടെ മുകളില്‍നിന്ന് വല്യ കല്ലുകള്‍ ഉരുട്ടി വിട്ടു കൊണ്ടാണ്‌ കാട്ടുമനുഷ്യര്‍ കര്‍ഷകരോട് പ്രതികാരം ചെയ്‌തിരുന്നത്.കൃഷിഭൂമി വെട്ടിപ്പിടിക്കാന്‍ ചെന്ന മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് ഈ ചോലനായ്ക്കന്‍‌മാരെയായിരുന്നു.സാവധാനം അവരെയും മിത്രമാക്കാന്‍ കൃഷിക്കാര്‍ തന്ത്രം മെനഞ്ഞെടുത്തു.വെറ്റിലയും പുകയിലയും വാറ്റുചാരായവും പാരിതോഷികമായി ലഭിച്ചു തുടങ്ങിയതോടെ കാട്ടു മനുഷ്യന്‍ കര്‍ഷകരോടടുത്തു.അതോടെ മരവുരി ഉരിഞ്ഞു മാറ്റി വസ്ത്രകഷണങ്ങള്‍ കൊണ്ട് അവര്‍ നാണം മറച്ചു തുടങ്ങി".


ആരാണ്‌ കാടന്‍?

Sunday, July 19, 2009

മദ്യപന്റെ സുവിശേഷം

ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വിലക്കപ്പെട്ട കാര്യങ്ങളിലൊന്നാണ്‌ മദ്യപാനം.മദ്യപാനമടക്കമുള്ള ലഹരികളാല്‍ നശിച്ചു കൊണ്ടിരുന്ന ഒരു ജനസമൂഹത്തില്‍ പിറന്നു വീണതു കൊണ്ടാകണം ഇസ്ലാം മദ്യത്തിനെതിരായത്.കൊള്ളക്കാരനേയും തട്ടിപ്പുകാരനേയുംകാള്‍ വെറുക്കപ്പെട്ടവനായി മദ്യപനെ നമ്മുടെ സമൂഹം കാണുന്നതിനു പുറകിലും ഇസ്ലാമിന്റെ സ്വാധീനമാകാം. ഒരു ഓണക്കാലത്ത് മദ്യപിച്ച് റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്നവരുടെ ഫോട്ടോയെടുത്ത് തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് പരിഹസിച്ച ബ്ലോഗര്‍‌മാരുണ്ടായിരുന്നു.ഇ-മെയിലിലൂടെ അത് പ്രചരിപ്പിച്ച് തങ്ങളെന്തോ വലിയ കാര്യമാണ്‌ ചെയ്യുന്നതെന്ന് വിചാരിച്ചവരുമുണ്ട്.നിയമപരമായും ധാര്‍മികമായും തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധം ബ്ലോഗിലും നെറ്റിലുമെല്ലാം കളിക്കുന്ന വിദ്യാസമ്പന്നര്‍ക്കില്ലാതെ പോയത് ദു:ഖകരമാണ്‌.മദ്യപന്റെ അന്തസ്സിനെ ആക്രമിക്കാനുള്ള ശ്രമത്തില്‍ ഇവര്‍ അറിയാതെ പോയതോ അവഗണിച്ചതോ ആയ ഒരു കാര്യമുണ്ട്.മദ്യപാനാസക്തി ഒരു രോഗമാണെന്നത്. മദ്യത്തിന്റെ ഉല്‍‌പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്.ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്‌ ഭാരതമെന്നത് ഇതിന്‌ ഒരു കാരണമാകാം.പല കാര്യങ്ങളിലും മുന്നിലായ കേരളത്തിന്‌ മദ്യത്തിന്റെ ഉപഭോഗത്തിലും ഒന്നാം സ്ഥാനമുണ്ട്.അതിനാല്‍ തന്നെ മദ്യപാനം മൂലമുള്ള പ്രശ്നങ്ങള്‍ കേരളത്തില്‍ വളരെ കൂടുതലാണ്‌.ആരോഗ്യപ്രശ്നങ്ങളും മറ്റ് സാമൂഹ്യപ്രശ്‌നങ്ങളും ഇതില്‍ പെടുന്നു. മദ്യപാനിയെ സമൂഹം ഒരു കുറ്റവാളിയായി കാണുന്നു.റോഡപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നത് മദ്യപനെങ്കില്‍ അതൊരു വിചിത്രമായ കാര്യമായി സമൂഹം കാണുന്നു.മദ്യപാനത്തെ വലിയൊരു സദാചാരപ്രശ്‌നമായി കാണുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.പക്ഷെ,സദാചാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സത്യസന്ധതയുള്ള പാശ്‌ചാത്യ സമൂഹമാണ്‌ ഇതൊരു രോഗമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും പരിഹാരമാര്‍ഗങ്ങള്‍ തേടിയതും. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികില്‍സ ആവശ്യമുള്ള ഒരു രോഗമാണ്‌.ഈ രോഗം ബാധിക്കുന്നതില്‍ കൂടുതല്‍ പുരുഷന്‍‌മാരാണ്‌.പക്ഷെ,സ്ത്രീകളിലും ഈ രോഗം കൂടി വരികയാണ്‌. മദ്യം പല രൂപത്തിലും പല ഭാവത്തിലും ലഭ്യമാണ്‌പക്ഷെ,എല്ലാ മദ്യത്തിന്റേയും അടിസ്ഥാന പദാര്‍ഥം ഈതൈല്‍ ആല്‍കഹോള്‍ അഥവാ എഥനോള്‍ ആണ്‌.ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങളായ വിസ്കി,ബ്രാണ്ടി,വോഡ്‌ക എന്നിവയില്‍ ഏകദേശം 40-45 ശതമാനം ആല്‍ക്കഹോളും ചാരായത്തില്‍ ഏകദേശം മുപ്പത്തഞ്ച് ശതമാനം ആല്‍‌ക്കഹോളും അടങ്ങിയിരിക്കുന്നു. ബിയറില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്‌ ആല്‍‌ക്കഹോള്‍ ഘടകം.പനങ്കള്ള്,തെങ്ങിന്‍ കള്ള് എന്നിവയില്‍ ആല്‍‌ക്കഹോള്‍ ചെറിയ അളവിലേയുള്ളൂ. കഴിക്കുന്ന മദ്യത്തിന്റെ പത്തു ശതമാനം ആമാശയത്തില്‍ നിന്നും തൊണ്ണൂറു ശതമാനം ചെറുകുടലില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നു.കഴിച്ച ആഹാരത്തിന്റെ അളവ്,മദ്യത്തിലെ ആല്‍ക്കഹോളിന്റെ അളവ് തുടങ്ങി പല ഘടകങ്ങളും മദ്യത്തിന്റെ ആഗിരണത്തെ സ്വാധീനിക്കുന്നു.ഒരു മദ്യപാനത്തിനു ശേഷം 45 മുതല്‍ 60 മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.മിനിട്ടിനുള്ളില്‍ മദ്യം ശരീരത്തില്‍ പരമാവധി അളവെത്തുന്നു.വെറും വയറ്റിലാണ്‌ മദ്യപാനമെങ്കില്‍ ആഗിരണം വേഗത്തില്‍ നടക്കുന്നു.രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന മദ്യം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു.കരളാണ്‌ മദ്യത്തെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.കഴിച്ച മദ്യത്തിന്റെ 90 ശതമാനവും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവങ്ങളായ വസ്തുക്കളാക്കി ശരീരത്തില്‍ നിന്നും പുറം തള്ളുന്നു.പത്തു ശതമാനം ശ്വസനത്തിലൂടെയും മൂത്രത്തിലൂടെയും പുറത്തു പോകുന്നു. മദ്യം കുടലില്‍ നിന്ന് ആഗിരണം ചെയ്‌ത് രക്തത്തിലെത്തുമ്പോള്‍ കുറച്ചു സമയത്തേക്ക് സുഖകരമായ ഒരു അനുഭൂതിയുണ്ടാകുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചെയ്യുന്നു. മാംസപേശികളുടെ നിയന്ത്രണം കുറയുക,ചലനങ്ങള്‍ക്ക് നിയന്ത്രണം കുറയുക,സംസാരത്തിന്‌ കുഴച്ചില്‍ ഉണ്ടാകുക എന്നിവയും കാണുന്നു.മനസിന്റെ തടസങ്ങള്‍ കുറയുകയും നിയന്ത്രണം കുറയുകയും ചെയ്യും. മദ്യം ഒരു പാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.എല്ലാ അവയവങ്ങളേയും മദ്യം ബാധിക്കുന്നു.ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്‌.ആമാശയത്തിലേയും കുടലിലേയും സം‌രക്ഷണകവചങ്ങള്‍ക്ക് അമിതമദ്യപാനം നാശം വരുത്തുന്നു.അതിനാല്‍ വയറ്റിലെ പുണ്ണ് സ്ഥിരം മദ്യപാനികളില്‍ കൂടുതലായി കണ്ടു വരുന്നു. ഇത് രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയ സങ്കീര്‍‌ണതകളിലേക്ക് നയിച്ചേക്കാം.കുടലിലെ പുണ്ണ് ദ്വാരമായി മാറി വയറ്റില്‍ അണുബാധയുണ്ടാകുന്ന അവസ്ഥ അതീവ ഗുരുതരമാണ്‌.ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.മദ്യം കാര്യമായി ബാധിക്കുന്ന മറ്റൊരവയവം കരളാണ്‌. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന ഫാറ്റി ലിവര്‍ തുടക്കത്തിലുള്ള ഒരവസ്ഥയാണ്‌.പഴകിയ മദ്യപാനികളില്‍ കരളിലെ കോശങ്ങളുടെ നാശം കാരണം കരള്‍‌വീക്കം എന്ന ഗുരുതരമായ സ്ഥിതിയുണ്ടാകുന്നു.കരളിലെ രക്തപ്രവാഹത്തിനു തടസ്സം വരുന്ന സിറോസിസ് എന്ന ഗുരുതരാവസ്ഥയിലേക്ക് കരള്‍ വീക്കം നീങ്ങുന്നു.ഇത് ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.സ്ഥിരമായി മദ്യപിക്കുന്നവരില്‍ പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെ പേര്‍ക്ക് കരള്‍ രോഗം ബാധിക്കുന്നു.അതില്‍ പത്തു ശതമാനം പേര്‍ക്ക് മഹോദരം വരുന്നു. പന്‍‌ക്രിയാറ്റൈറ്റിസ് എന്ന ആഗ്നേയ ഗ്രന്ഥി വീക്കത്തിന്‌ പ്രധാനകാരണം അമിതമദ്യപാനം ആണ്.പാന്‍‌ക്രിയാറ്റൈറ്റിസ് ഗുരുതരമായ രോഗമാണ്‌.ശക്തിയായ വയറുവേദനയാണ്‌ പാന്‍‌ക്രിയാറ്റൈറ്റിസിന്റെ പ്രധാനലക്ഷണം.പനി,രക്തസമര്‍ദ്ദത്തിലുള്ള വ്യതിയാനം എന്നിവയും കണ്ടേക്കാം.ചിലര്‍ക്ക് ഇത് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു.
സ്ഥിരമായി മദ്യപിക്കുന്നവരില്‍ ശരീരത്തിനാവശ്യമായ വിറ്റമിനുകളുടെ കുറവും രക്തക്കുറവും കാണുന്നു.മദ്യപാനം ഭക്ഷണത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ കാര്യമായി ബാധിക്കുന്നു.അതിനോടൊപ്പം ഭക്ഷണത്തെ അവഗണിക്കുന്ന മദ്യാസക്തരുടെ സ്വഭാവവും സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.ഇക്കാരണങ്ങളാല്‍ മദ്യപരില്‍ പ്രതിരോധശക്തി കുറവായി കാണപ്പെടുന്നു.അണുബാധകള്‍ മദ്യപരില്‍ കൂടുതലായി കാണപ്പെടാന്‍ ഒരു കാരണം ഇതാണ്‌.
ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപതി,മാംസപേശികളെ ബാധിക്കുന്ന മയോപതി,പേശികളുടെ ബലക്കുറവ് എന്നിവയും മദ്യപരില്‍ കൂടുതലായി കണപ്പെടുന്നു.അബോധാവസ്ഥയില്‍ ഛര്‍ദ്ദിക്കുന്നതു മൂലം ശ്വാസകോശത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ കടന്നുണ്ടാകുന്ന തരം ന്യൂമോണിയയും മദ്യപരില്‍ കൂടുതലായി കാണപ്പെടുന്നു.തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി കുറയുന്നു.ഞരമ്പുകളെ മദ്യം ബാധിക്കുന്നതു മൂലവും വിറ്റമിന്‍ കുറവുകള്‍ മൂലവും തരിപ്പ്,കൈ കാല്‍ പുകച്ചില്‍ എന്നിവ പലരിലും കാണുന്നു. മദ്യം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പലരും കരുതുന്നു.മനസ്സിന്റെ തടസങ്ങളെ അതിജീവിക്കാന്‍ മദ്യം സഹായിച്ചേക്കാം.എന്നാല്‍ സ്ഥിരമായ മദ്യപാനം ലൈംഗികശേഷിയില്‍ കാര്യമായ ആഘാതം ഏല്‍‌പ്പിക്കുന്നു. ശാരീരിക രോഗങ്ങളെപ്പോലെ മാനസികരോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കാണുന്നു.ആത്മഹത്യാനിരക്ക് പൊതുസമൂഹത്തെക്കാള്‍ മദ്യപിക്കുന്നവരില്‍ കൂടുതലാണ്‌.വിഷാദരോഗം,ജീവിതപങ്കാളിയെപ്പറ്റിയുള്ള സംശയത്തോടുകൂടിയുള്ള സംശയരോഗം എന്നിവ മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടു വരുന്നു. ഗര്‍ഭിണികളുടെ മദ്യപാനം കുഞ്ഞുങ്ങളെ ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.കുഞ്ഞുങ്ങളില്‍ പല തരം ശാരീരിക വൈകല്യങ്ങള്‍ക്ക് അത് കാരണമാകുന്നു. മദ്യപാനശീലം രോഗമായി മാറുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘട്ടം മദ്യത്തിനോടുള്ള അടിമത്തമാണ്‌.മദ്യപിക്കാനുള്ള ശക്തിയായ ആഗ്രഹം,സ്വന്തം ഇഷ്‌ടപ്രകാരം മദ്യം നിര്‍ത്താനോ അളവ് കുറക്കാനോ കഴിയാത്ത അവസ്ഥ,മദ്യം കിട്ടാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അവശതകള്‍,കഴിച്ചു കൊണ്ടിരിക്കുന്ന മദ്യം കൊണ്ട് കിട്ടുന്ന ലഹരി കുറഞ്ഞു വരികയും അതിനാല്‍ മദ്യത്തിന്റെ അളവ് കൂട്ടേണ്ടി വരികയും ചെയ്യുക,മറ്റു കാര്യങ്ങളൊന്നും ജീവിതത്തില്‍ സന്തോഷം നല്‍‌കാതിരിക്കുകയും മദ്യം മാത്രം ആനന്ദം നല്‍കുകയും ചെയ്യുക,മദ്യപാനം കൊണ്ട് പ്രകടമായ ദോഷങ്ങള്‍ ഉണ്ടാകുമ്പോഴും മദ്യം തുടരേണ്ടി വരിക എന്നിവ മദ്യത്തോടുള്ള അടിമത്തത്തിന്റെ ചില ലക്ഷണങ്ങളാണ്‌.എല്ലാ ലക്ഷണങ്ങളും കണ്ട് കൊള്ളണമെന്നില്ല.കുറേക്കാലമായി മദ്യം ഉപയോഗിച്ചു കൊണ്ടിരുന്നയാള്‍ മദ്യം നിര്‍ത്തുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്നു.ചിലപ്പോഴൊക്കെ മദ്യത്തിന്റെ അളവ് കുറക്കുമ്പോഴും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നു.ഉറക്കക്കുറവ്,ദേഷ്യം പിടിക്കല്‍,തലവേദന,ക്ഷീണം,വിറയല്‍,അശരീരി ശബ്ദങ്ങള്‍ കേള്‍ക്കല്‍ തുടങ്ങിയ മിഥ്യാഭ്രമങ്ങള്‍,മായക്കാഴ്ചകള്‍,അപസ്മാരം തുടങ്ങിയവയെല്ലാമുണ്ടാകാം. മദ്യപാനം നിര്‍ത്തുന്നവരില്‍ ഉണ്ടാകുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ്‌ ഡലീറിയം ട്രമന്‍‌സ്.സാധാരണ മദ്യം നിര്‍ത്തി മൂന്ന് ദിവസത്തിനു ശേഷമാണ്‌ ഇതുണ്ടാകുന്നത്.സ്ഥലകാല വിഭ്രാന്തിയാണ്‌ ഇതിന്റെ പ്രധാന ലക്ഷണം.അശരീരി ശബ്‌ദങ്ങള്‍ കേള്‍ക്കല്‍,മായക്കാഴ്ചകള്‍ കാണല്‍,ഉയര്‍ന്ന രക്തസമര്‍ദ്ദം,അമിത വിയര്‍ക്കല്‍ എന്നിവ ഇതില്‍ കാണാം.നന്നായി ചികില്‍സിച്ചില്ലെങ്കില്‍ മരണകാരണം ആയേക്കാവുന്ന അവസ്ഥയാണ്‌ ഇത്.മദ്യമുപയോഗിക്കുന്ന ആളുകള്‍ കേസുകളിലകപ്പെട്ട് ജയിലില്‍ കിടക്കുമ്പോള്‍ ഡലീറിയം ട്രമന്‍സ് ബാധിച്ച് മരിക്കുന്നത് സാധാരണ സംഭവമാണ്‌.ലോക്കപ് മര്‍ദ്ദനത്തിന്റെ ഫലമായി തടവുകാരന്‍ മരിച്ചു എന്നു ചിത്രീകരിക്കപ്പെടുകയും ജയിലുകളില്‍ ആവശ്യത്തിന്‌ ചികില്‍സാ സൗകര്യങ്ങളില്ല എന്ന അവസ്ഥ അവഗണിക്കപ്പെടുകയും ചെയ്യുന്നതാണ്‌ സാധാരണ സംഭവിക്കാറുള്ളത്.. യൗവനത്തിന്റെ തുടക്കത്തിലാണ്‌ മിക്കവാറും പേര്‍ മദ്യം ഉപയോഗിച്ച് തുടങ്ങാറുള്ളത്.കൂട്ടുകാരുടെ കൂടെയോ,പാര്‍ട്ടികളിലോ കുടുംബപരിപാടികളിലോ ആണ്‌ സാധാരണ മദ്യപാനത്തിന്റെ തുടക്കം.ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടി വരുന്നതാണ്‌ മദ്യപാനരോഗത്തിന്റെ ആദ്യ ഘട്ടം.കഴിക്കുന്ന അളവും കുടിക്കുന്ന ദിവസങ്ങളും കൂടിക്കൂടി വരുന്നു.മദ്യപിച്ച സമയത്ത് ചെയ്‌തു കൂട്ടിയ കാര്യങ്ങള്‍ ബോധമുള്ള സമയത്ത് ഓര്‍ക്കാനാകാത്ത അവസ്ഥ പലരിലുമുണ്ടാകുന്നു.സ്വന്തം മദ്യപാനത്തിന്‌ കാരണം കണ്ടെത്തി ന്യായീകരിക്കുക,മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള സംഭാഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുക തുടങ്ങിയവ കാണാറുണ്ട്.തൊഴിലിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിത്തത്തിലും പ്രശ്‌നങ്ങള്‍ മദ്യപാനം കൊണ്ടുണ്ടാകുന്നു.ചിലപ്പോഴൊക്കെ കുറച്ചു കാലത്തേക്ക് മദ്യം നിര്‍ത്തി വീണ്ടും തുടങ്ങുന്നത് കാണാറുണ്ട്.സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥ,ദിവസത്തില്‍ പല പ്രാവശ്യം മദ്യപിക്കേണ്ടി വരിക,മദ്യപിക്കാന്‍ വേണ്ടി കളവു പറയുക,മദ്യപിക്കാന്‍ വേണ്ടി കളവു നടത്തുക,മദ്യപിക്കാന്‍ വേണ്ടി കടം വാങ്ങുക തുടങ്ങിയവയെല്ലാം സാരമായ ലക്ഷണങ്ങളാണ്‌. പുരുഷന്‍‌മാരിലാണ്‌ മദ്യപാനം കൂടുതലായി കാണപ്പെടുന്നത്.എന്നാല്‍ സ്ത്രീകളുടെ മദ്യപാനം കൂടി വരുന്നതായി കാണപ്പെടുന്നു.മദ്യം സ്ത്രീകളേയും പുരുഷന്‍‌മാരേയും ഒരു പോലെ ബാധിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്നതു കൊണ്ടു തന്നെ അതിന്‌ ചികില്‍സയുമുണ്ട്.ഇത് ഒരു അസുഖമാണെന്നുള്ള തോന്നല്‍ പൊതുവെ സമൂഹത്തിലില്ലാത്തതു തന്നെയാണ്‌ ഫലപ്രദമായ ചികില്‍സയ്ക്കുള്ള പ്രധാനതടസം.മദ്യപാനം ഒരു പ്രശ്‌നമല്ലെന്നുള്ള നിലപാട് രോഗിയെടുക്കുകയും അതിനാല്‍ തന്നെ സഹായം തേടാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.കുറ്റബോധം,സമൂഹം തന്നെ എങ്ങിനെ കാണുന്നുവെന്ന ചിന്ത എന്നിവയും രോഗിയെ ബാധിക്കുന്നു.മദ്യപാനചികില്‍സയുടെ ലക്‌ഷ്യം ഈ ശീലം പൂര്‍ണ്ണമായി മാറ്റുക എന്നതാണ്‌.രോഗിയുടെ കുടുംബപ്രശ്‌നങ്ങളേയും സാമൂഹികപ്രശ്‌നങ്ങളേയും സാമ്പത്തികപ്രശ്‌നങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നത് ഫലപ്രദമായ ചികില്‍സക്ക് അത്യന്താപേക്ഷിതമാണ്‌.ചികില്‍സക്ക് പല ഘട്ടങ്ങളുണ്ട്.മദ്യപാനം നിര്‍ത്തുമ്പോഴുള്ള ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞു നിര്‍ത്തുകയാണ്‌ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികില്‍സയാണ്‌ കൂടുതല്‍ നല്ലത്.മദ്യം കഴിക്കാനുള്ള പ്രേരണ കുറക്കാനും ശാരീരിക വിഷമതകള്‍ കുറക്കാനും ഇത് സഹായിക്കുന്നു. ഡയാസപാം വര്‍ഗത്തില്‍ പെട്ട മരുന്നുകളും വിറ്റമിനുകളുമാണ്‌ ഈ ഘട്ടത്തില്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.മദ്യപാനം നിര്‍ത്തിയതിനു ശേഷവും തുടര്‍ ചികില്‍സ ആവശ്യമാണ്‌.സാമൂഹികവും മാനവികവും വ്യക്തിപരവുമായ പല ഘടകങ്ങളും മദ്യപാനത്തെ ബാധിക്കുന്നതിനാല്‍ അത്തരത്തിലുള്ള സമീപനവും ആവശ്യമായി വരുന്നു.വീണ്ടും മദ്യപാനം തുടങ്ങുന്നത് ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം,ഏറ്റവും വിഷമകരമായതും.മദ്യത്തോടുള്ള ആസക്തി കുറക്കാന്‍ അകാമ്പ്രസേറ്റ്,നാല്‍‌ട്രക്സോണ്‍ തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്‌.മദ്യം കഴിച്ചാല്‍ രൂക്ഷമായ ഛര്‍ദ്ദിയും അസ്വസ്ഥതകളുമുണ്ടാക്കുന്ന ഡൈസള്‍ഫിരാം എന്ന മരുന്ന് ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.മദ്യപിച്ചതിനു ശേഷമുള്ള ഛര്‍ദ്ദി മദ്യത്തോട് വിമുഖത ഉണ്ടാക്കുന്നു.ഡൈസള്‍ഫിറാം ആണ്‌ വ്യാജവൈദ്യന്‍‌മാര്‍ രോഗി അറിയാതെ ഭക്ഷണത്തില്‍ ചേര്‍ത്തു കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. മദ്യത്തില്‍ നിന്നും വിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ മദ്യത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹായകരമാണ്‌.മദ്യത്തില്‍ നിന്നും വിമുക്തി നേടിയവരുടെ പ്രസ്ഥാനമാണ്‌ ആല്‍‌ക്കഹോളിക് അനോനിമസ്.പ്രശ്‌നങ്ങളും അനുഭവങ്ങളുമെല്ലാം പങ്കു വെക്കപ്പെടുമ്പോള്‍ വൈകാരിക സുരക്ഷ കൂടുന്നു. മദ്യപിക്കുന്നവരെ കുറ്റവാളികളായും പരിഹാസ്യരായും കാണുന്ന നമ്മുടെ സമൂഹം തന്നെയാണ്‌ ഈ പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള ഏറ്റവും വലിയ തടസ്സം.നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നവനും നിയന്ത്രണമില്ലാതെ ഭോഗിക്കുന്നവനും നിയന്ത്രണമില്ലാതെ പന്തയത്തിലേര്‍പ്പെടുന്നവനും നിയന്ത്രണമില്ലാതെ പ്രാര്‍ഥിക്കുന്നവനും അപകടത്തില്‍ ചാടുന്നതു പോലെ നിയന്ത്രണമില്ലാതെ മദ്യപിക്കുന്നവനും അപകടത്തില്‍ ചാടുന്നു.സമൂഹത്തിലെ മിക്കവാറും പേര്‍ മദ്യപിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ മദ്യാസക്തി താരതമ്യേന കുറവാണെന്നും മദ്യം ചെറിയ അളവുകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും കാണാം. സ്വയം നിയന്ത്രണമില്ലായ്മ നമ്മുടെ നാട്ടില്‍ മറ്റു സമൂഹങ്ങളെക്കാള്‍ കൂടുതലാണെന്നു കാണാം.മേലാള കീഴാള വ്യവസ്ഥ നില നിര്‍ത്താന്‍ വേണ്ടി പലതരം വലകള്‍ നെയ്ത് അംഗങ്ങളെ ശ്വാസം മുട്ടിക്കുകയും നൈസര്‍ഗികത നശിപ്പിക്കുകയും കാപട്യങ്ങള്‍ പരത്തുകയും ചെയ്യുന്ന നമ്മുടെ സമൂഹം തന്നെയാണ്‌ ഇതിന്‌ പ്രധാനകാരണം.പ്രതികരിക്കാന്‍ അവസരമില്ലാത്ത ഒരുത്തനെ പരിഹസിച്ച് ആനന്ദം കൊള്ളാന്‍ ബ്ലോഗര്‍മാരെ പ്രേരിപ്പിക്കുന്നതും ഇതേ കാപട്യമാണ്‌.
മദ്യപിച്ച് റോഡില്‍ ബോധമില്ലാതെ കിടന്ന ഒരാളുടെ ചെവിയില്‍ മൂത്രമൊഴിച്ച ഒരു ഡോക്‌ടറെ അറിയാം.അതില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമായ ഒന്നല്ല,അബോധാവസ്ഥയില്‍ കിടന്ന മദ്യപരുടെ പടം തന്റെ ബ്ലോഗിലിട്ട ഇസ്ലാമികബ്ലോഗര്‍ ചെയ്തത്,ഒരു പക്ഷെ അതിനെക്കാള്‍ ക്രൂരമായത്.ഇതാണ് മതമെങ്കില്‍ ഞാന്‍ അതിന്റെ ആരാധകനല്ല.നീ വിധിക്കരുതെന്ന് യേശുദേവന്‍ പറഞ്ഞിട്ടുണ്ട്.ഹിന്ദുക്കളുടെ ദൈവവും മുസ്ലീങ്ങളുടെ ദൈവവും ഇതു തന്നെയാണ്‌ പറഞ്ഞിരിക്കുന്നത്.
കടപ്പാട്-harrisons textbook of medicine,lawrence and bennet,krishnadas,imhans

Saturday, July 18, 2009

SEX LIES AND VIDEO TAPES

കോടതിയില്‍ നമ്മുടെ സര്‍‌ക്കാരുകള്‍ വീണ്ടും വീണ്ടും തോറ്റു കൊണ്ടിരിക്കുന്നു.വിഴിഞ്ഞം ടെന്ററിന്റെ കാര്യത്തിലും സര്‍‌ക്കാരിന് തിരിച്ചടിയെന്ന് പത്രങ്ങള്‍ അത്യാഹ്‌ളാദത്തോടെയാണ്‌ എഴുതിയത്.സര്‍‌ക്കാര്‍ ജനങ്ങളുടെ പ്രതിനിധിയാണ്‌.സര്‍‌ക്കാര്‍ തോല്‍‌ക്കുമ്പോള്‍ സത്യത്തില്‍ ജനങ്ങളാണ്‌ തോല്‍‌ക്കുന്നത്.പക്ഷെ,സര്‍ക്കാരിന്റെ തോല്‍‌വി എപ്പോഴും ആഘോഷിക്കപ്പെടുന്നു.
കുറച്ചു കാലങ്ങള്‍‌ക്കു മുമ്പ് ഡല്‍‌ഹി സര്‍‌ക്കാരിനും ആഘോഷിക്കപ്പെട്ട ഒരു തോല്‍‌വിയുണ്ടായി.താമസമേഖലയിലെ അനധികൃതവാണിജ്യ സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി ഡല്‍‌ഹി സര്‍‌ക്കാരിന്‌ നിര്‍‌ദ്ദേശം നല്‍‌കി.നഗരവികസനത്തിന്‌ അനിവാര്യമായ ഒരു നടപടിയായാണ്‌ ഇത് വിലയിരുത്തപ്പെട്ടത്.വളരെ വര്‍‌ഷങ്ങളായി കച്ചവടം നടത്തിക്കൊണ്ടിരുന്നവര്‍ പെട്ടെന്നൊരു ദിവസം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാല്‍ അത് വലിയൊരു സാമൂഹ്യപ്രശ്‌നമായി മാറുമെന്ന് മനസ്സിലാക്കിയ ഡല്‍ഹി സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീലുമായി പോയി.പക്ഷെ,വിധി കര്‍‌ശനമായി നടപ്പിലാക്കിയിരിക്കണം എന്ന് നിര്‍‌ദ്ദേശിക്കുകയാണ്‌ കോടതി ചെയ്തത്.ആ വഴിക്കുതന്നെ സര്‍‌ക്കാരിനു നീങ്ങേണ്ടിയും വന്നു.

വളരെയേറെ പേര്‍ കച്ചവടം നിര്‍‌ത്തേണ്ടി വന്നു.കെട്ടിടനികുതിയെല്ലാമടച്ച് തങ്ങള്‍ നടത്തി വന്ന കച്ചവടങ്ങള്‍ അനധികൃതമായിരുന്നെന്ന് പലരും തിരിച്ചറിഞ്ഞത് അടച്ചു പൂട്ടിയപ്പോള്‍ മാത്രമായിരുന്നു.
കച്ചവടസ്ഥാപങ്ങള്‍ അടച്ചു പൂട്ടിയാലും ജനങ്ങള്‍ക്ക് സാധനങ്ങള്‍ വങ്ങാതിരിക്കാനാകില്ലല്ലോ.ഭക്ഷണം കഴിക്കാതിരിക്കാനും വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ആരും തയ്യാറാകുന്നില്ല.നഗരത്തിലെ വന്‍‌കിടസ്ഥാപങ്ങള്‍ക്കാണ്‌ ഈ സ്ഥിതി ഉപകാരപ്പെട്ടത്.
നഗരത്തിലെങ്ങും ഷോപ്പിങ്ങ് മാളുകള്‍ ഉയരുകയായിരുന്നു.ബഹുരാഷ്‌ട്രക്കമ്പനികള്‍ ആയിരുന്നു മിക്കവാറും മാളുകള്‍ നടത്തിയിരുന്നത്.ഡല്‍‌ഹിയിലെ കച്ചവടമെല്ലാം ബഹുനില കച്ചവടകേന്ദ്രങ്ങളിലേക്ക് നീങ്ങി.ഇത്തരം മാളുകളില്‍ കച്ചവടത്തിനായി മുറി കിട്ടാനുള്ള വാടക കുത്തനെ ഉയരുകയായിരുന്നു.മാള്‍ ഉടമകള്‍ കോടിക്കണക്കിന്‌ രൂപ ലാഭമുണ്ടാക്കി.
ഈ ഇടപാടില്‍ കോടികള്‍ മാറി മറിഞ്ഞുവെന്ന് ചില പത്രങ്ങള്‍ ആരോപണമുയര്‍‌ത്തി.ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ട് മിഡ് ഡേ പത്രത്തിന്റേതായിരുന്നു.അതിനവര്‍ കോടതി കയറേണ്ടിയും വന്നു.


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍‌വാളിന്റെ മക്കള്‍ ഈ ഇടപാടില്‍ കോടികള്‍ സമ്പാദിച്ചു എന്ന് മിഡ് ഡേ തെളിവു സഹിതം ആരോപിച്ചു.
മാത്രമല്ല ജസ്റ്റിസ് സബര്‍ബാളിന്റെ ചില നിലപാടുകള്‍ സംശയകരമാണെന്നും അവര്‍ പറഞ്ഞു.ഈ ആരോപണത്തിന്റെ പേരില്‍ അവരെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കുകയാണ്‌ ചെയ്‌തത്.എഡിറ്ററടക്കം നാലു പേര്‍ക്ക് നാലു മാസത്തെ തടവുശിക്ഷ ലഭിച്ചു.
ജസ്റ്റിസ് സബര്‍‌വാളിന്റെ മക്കള്‍ക്ക് മൂന്നു കമ്പനികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.കമ്പനി റജിസ്റ്റര്‍ ചെയ്തപ്പോള്‍ റജിസ്റ്റേര്‍ഡ് ഓഫീസായി കാണിച്ചിരുന്നത് കുടുംബത്തിന്റെ സ്വന്തം വീടാണ്‌.പിന്നീട് ജസ്റ്റിസ് സബര്‍‌വാളിന്റെ ഔദ്യോഗിക വസതിയുടെ വിലാസമാക്കി കമ്പനിയുടെ വിലാസം.
ഡല്‍‌ഹിയിലെ വാണിജ്യസ്ഥാപങ്ങള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് സബര്‍ബാള്‍ മുന്‍ കൈയെടുത്ത് തന്റെ ബഞ്ചിലേക്ക് മാറ്റിയെന്നും മിഡ് ഡേ ആരോപിക്കുന്നു.തനിക്കില്ലാത്ത അധികാരമാണ്‌ ജസ്റ്റിസ് ഇതിനു വേണ്ടി ഉപയോഗിച്ചത് എന്നും അവര്‍ പറയുന്നു.

വന്‍‌കിട മാളുകളുമായി ഭൂമി ഇടപാടുകളുണ്ടായിരുന്ന പുരുഷോത്തം റഗേരിയ,കാബൂള്‍ ചൗള എന്നിവരുമായി സബര്‍‌വാളിന്റെ മക്കളായ ചേതനും നിതിനും പാര്‍‌ട്‌ണര്‍ഷിപ് ഉണ്ടായിരുന്നു.റഗേരിയയും ചൗളയും കൂടി കോടിക്കണക്കിന്‌ രൂപയുണ്ടാക്കി.അതിന്റെ വിഹിതം ജഡ്ജിയുടെ മക്കള്‍‌ക്കും കിട്ടി.ജസ്റ്റിസിന്റെ ഔദ്യോഗികവസതിയില്‍ തന്നെയായിരുന്നു അപ്പോഴും അവര്‍ താമസിച്ചിരുന്നത്.
അമര്‍‌സിംഹ് ടേപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സബര്‍‌ബാള്‍ പത്രങ്ങളെ വിലക്കിയതിലും മിഡ് ഡേ സംശയങ്ങളുയര്‍‌ത്തുന്നു.സബര്‍‌വാളിന്റെ മക്കള്‍‌ക്ക് ഉത്തര്‍‌പ്രദേശ് സര്‍‌ക്കാര്‍ നോയ്‌ഡയില്‍ നിസ്സാരവിലക്ക് ഭൂമി വിറ്റതുമായി ഇതിനെ കൂട്ടി വായിക്കുന്നു.
ഡല്‍ഹിയില്‍ ജസ്റ്റിസ് സബര്‍ബാളിന്റെ മക്കള്‍ പതിനാറു കോടി രൂപ മുടക്കി വീടു വാങ്ങിയിരുന്നു.ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കപ്പെട്ടിട്ടില്ല.മാത്രമല്ല,ഈ ഇടപാടിന്റെ രേഖകളില്‍ അച്ഛന്റെ പേര്‍ തെറ്റായാണ്‌ കൊടുത്തിരിക്കുന്നതെന്നും ഇത് ബോധപൂര്‍‌വമായിരുന്നെന്നും ആരോപണമുണ്ട്.

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തീര്‍ച്ചയായും അഴിമതിയില്‍ മുങ്ങിയതല്ല.പക്ഷെ,നീതിന്യായകോടതികള്‍ വിമര്‍‌ശനത്തിന്‌ അതീതരാണെന്ന സങ്കല്പം അതിനെത്തന്നെ ദുര്‍ബലപ്പെടുത്തുന്നു.ജനാധിപത്യം യഥാര്‍‌ഥ അര്‍‌ഥത്തില്‍ നില നില്‍‌ക്കണമെങ്കില്‍ എല്ലാ സ്ഥാപങ്ങളും വിലയിരുത്തലുകള്‍‌ക്ക് വിധേയമായിരിക്കണം.വിമര്‍‌ശനങ്ങള്‍ക്കുള്ള അവകാശമില്ലെങ്കില്‍ ജനാധിപത്യവുമില്ല.മിഡ് ഡേ പ്രവര്‍‌ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ചുകൊണ്ട് കോടതിയുടെ നിലപാട് പക്ഷെ ഇതായിരുന്നില്ല.ആരോപണങ്ങള്‍ തന്നെ കോടതിയലക്ഷ്യമാണ്‌,അതിന്റെ വസ്തുതകള്‍ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല എന്നായിരുന്നു കോടതിയുടെ നിലപാട്.ഈ നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌.
കേരളത്തിലെ പത്രങ്ങളെപ്പോലെ സംശയങ്ങളുടെ പുകമറകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുക എന്നതല്ല മിഡ്- ഡേ ചെയ്‌തത്..അവര്‍ യഥാര്‍ഥ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ ശേഖരിച്ച് ആക്രമണം നടത്തുകയാണ്‌ ചെയ്തത്.ഔദ്യോഗികരേഖകളും ടെലഫോണ്‍ സംഭാഷണങ്ങളുടെ റിക്കോര്‍ഡുകളുമടക്കം ഒരു പാട് തെളിവുകളും അവര്‍ നിരത്തിയിരുന്നു.ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും അവര്‍ തയ്യാറായിരുന്നു.നമ്മുടെ പത്ര പ്രവര്‍ത്തകരെപ്പോലെ,എന്നെ ഒരു കോടി പേര്‍ വായിക്കുന്നു,അതുകൊണ്ട് ഞാന്‍ മഹാന്‍ എന്നു പറഞ്ഞവരുമായിരുന്നില്ല അവര്‍.

അവലംബം-വിക്കി പീഡിയ,സനല്‍ ഇടമറുക്,ദ ഹിന്ദു,ലോയേര്‍സ് ഗില്‍‌ഡ്











Sunday, July 12, 2009

ജിം കോര്‍ബറ്റിന്റെ ഇന്ത്യ





















ഭാരതത്തിന്റെ അതിമഹനീയമായ സംസ്കാരം തിരിച്ചറിഞ്ഞവരില്‍ പലരും വിദേശികളായിരുന്നു.
ഗ്രാമങ്ങളിലാണ്‌ ഭാരതത്തിന്റെ സംസ്കാരം കുടികൊള്ളുന്നത് എന്ന് തിരിച്ചറിയുകയും അതിനെ ആദരിക്കുകയും ചെയ്തിരുന്ന മഹദ്‌വ്യക്തികളിലൊരാളായിരുന്നു ജിം കോര്‍‌ബറ്റ്.
കടുവാ വേട്ടക്കാരനെന്ന നിലയില്‍ ലോകപ്രശസ്തനായ ജിം കോര്‍‌ബറ്റ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭാരതത്തിലാണ്‌ ചെലവഴിച്ചത്.
അദ്ദേഹം നല്ലൊരു സാഹിത്യകാരനുമായിരുന്നു.മൈ ഇന്ത്യ,മാന്‍ ഈറ്റേര്‍‌സ് ഓഫ് കുമ‌ഊണ്‍ തുടങ്ങിയ കൃതികള്‍ ഇതിനു തെളിവാണ്‌.
കേണല്‍ എഡ്‌വേര്‍‌ഡ് ജയിംസ് കോര്‍‌ബറ്റ് 1875 ല്‍ നൈനിറ്റാളിലാണ്‌ ജനിച്ചത്.
ദീര്‍‌ഘകാലത്തെ പട്ടാള സേവനത്തിനു ശേഷം അദ്ദേഹം നൈനിറ്റാളില്‍ സ്ഥിരതാമസമാക്കി.
ഭാരതത്തിലെ ഗ്രാമീണരെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നിസ്വാര്‍‌ഥമായി ശ്രമിച്ചു.
ഒരു പ്രകൃതിസ്നേഹിയായിരുന്ന കോര്‍‌ബറ്റ് തന്റെ റൈഫിളിനിരയാക്കിയത് നരഭോജികളായ കടുവകളെ മാത്രമായിരുന്നു.
നിരാശ്രയരായ ഗ്രാമീണരേയും അവരുടെ വളര്‍‌ത്തു മൃഗങ്ങളേയും രക്ഷിക്കുകയായിരുന്നു കോര്‍‌ബറ്റ് ചെയ്തിരുന്നത്.
ബഹുമുഖപ്രതിഭയായിരുന്ന ജിം കോര്‍‌ബറ്റ് നല്ലൊരു പക്ഷിനിരീക്ഷകനുമായിരുന്നു.
ചിത്രകാരന്‍,ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ജിം കോര്‍‌ബറ്റ് തിളങ്ങി.
നാട്ടു രാജാക്കന്‍‌മാരൊക്കെ വെറുമൊരു വിനോദത്തിനു വേണ്ടി കടുവകളെ വേട്ടയാടിയപ്പോള്‍ അതിനെതിരെ ജിം കോര്‍‌ബറ്റ് പ്രതികരിച്ചു.കടുവകള്‍ വംശനാശം നേരിടുന്നുവെന്ന് ആദ്യമായി മുന്നറിയിപ്പ് നല്‍‌കിയത് കോര്‍‌ബറ്റ് ആയിരുന്നു.കടുവകളുടെ നാശത്തില്‍ നിരാശിതനായ കോര്‍‌ബറ്റ് ഇനി കടുവളെ കൊല്ലുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയായിരുന്നു.അദ്ദേഹം തന്റെ പ്രിയപ്പെട്ട തോക്കുകളെല്ലാം കുഴിച്ചു മൂടി.
രാം ഗംഗാ നാഷണല്‍ പാര്‍‌ക്കിനെ കോര്‍‌ബറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത് ജിം കോര്‍‌ബറ്റിനോടുള്ള ആദരസൂചകമായാണ്‌.
മൈ ഇന്ത്യ എന്ന ലളിതവും ഹൃദ്യവുമായ പുസ്തകത്തില്‍ ജിം കോര്‍‌ബറ്റ് ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ലാളിത്യവും സത്യസന്ധതയും ഉയര്‍‌ത്തിക്കാണിക്കുന്നു.താന്‍ ജീവിച്ചത് നിഷ്‌കളങ്കരും സത്യസന്ധരും വിശ്വസ്തരും പ്രയത്നശാലികളുമായ ഭാരതീയരുടെ ഇടയിലാണെന്ന് പറയുന്ന കോര്‍‌ബറ്റ് അവരെപ്പറ്റിയാണ്‌ നമ്മോടു പറയുന്നത്.ഒരു പാട് സാഹസികകഥകള്‍ കോര്‍‌ബറ്റ് പറയുന്നുണ്ട്.പക്ഷെ,ഇതിന്റെയെല്ലാം അന്തര്‍‌ധാര ആത്മാര്‍ഥതയും സഹാനുഭൂതിയുമാണ്‌.കോര്‍‌ബറ്റ് വിവരിക്കുന്ന അനുഭവങ്ങള്‍ മിക്കതും ഗ്രാമീണജീവിതത്തിന്റെ ദുര്‍‌വിധികളുടെ നേര്‍‌ക്കുള്ള പോരാട്ടങ്ങളുടെ കഥയാണ്‌-അസുഖങ്ങള്‍,ദാരിദ്ര്യം,വന്യമൃഗങ്ങള്‍ തുടങ്ങിയ പലതിന്റേയും നേര്‍‌ക്കുള്ള പച്ച മനുഷ്യന്റെ യുദ്ധങ്ങളുടെ കഥ.

Tuesday, July 7, 2009

ഇടമറുകിന്റെ മാനസികരോഗം

സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ പ്രചരിക്കപ്പെട്ടതെന്ന് അനുയായികളും വാളിന്റെ മൂര്‍ച്ചയിലൂടെ പ്രചരിക്കപ്പെട്ടതെന്ന് വിമര്‍ശകരും കരുതുന്ന മതത്തിന്റെ സ്ഥാപകന് മാനസികരോഗമുണ്ടായിരുന്നുവെന്നത് യുക്തിവാദികളുടെ ചിന്താഗതിയാണ്‌.ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിരുന്നുവെന്ന് ഇടമറുക് തുടങ്ങിയ യുക്തിചിന്തകര്‍ കരുതുന്നു.ഗൗരവമേറിയ ഒരു മാനസികരോഗമാണ്‌ സ്കീസോഫ്രീനിയ.നമ്മുടെ സമൂഹത്തില്‍ അത് അത്ര വിരളവുമല്ല.രണ്ടു ശതമാനത്തോളം ആളുകള്‍ക്ക് സ്കീസോഫ്രീനിയ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്പ്പെട്ട ആളുകളേയും ഈ രോഗം ബാധിക്കുന്നുണ്ട്.യൗവനത്തിന്റെ ആരംഭത്തിലാണ്‌ മിക്കപ്പോഴും ഈ രോഗത്തിന്റെ തുടക്കം.സമൂഹത്തില്‍ ഇടപഴകി ജീവിക്കാനുള്ള കഴിവ് പലപ്പോഴും ഈ രോഗത്തില്‍ നഷ്ടപ്പെടുന്നു.തന്റെ മനസ്സില്‍ രൂപപ്പെടുന്ന ധാരണകളാല്‍ നയിക്കപ്പെടുന്ന രോഗിക്ക് സമൂഹത്തില്‍ സാധാരണ രീതിയില്‍ പെരുമാറാനുള്ള കഴിവ് നഷ്ടപ്പെടുന്നു.സ്കീസോഫ്രീനിയ രോഗത്തിന്‌ ജൈവസാമൂഹ്യഘടകങ്ങള്‍ കാരണമാകുന്നു.മിക്ക മനോരോഗങ്ങളെയും പോലെ സ്കീസോഫ്രീനിയയുടെയും അടിസ്ഥാനകാരണം തലച്ചോറിലെ ജീവരാസവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ്‌.രണ്ടു നാഡികള്‍ക്കിടയില്‍ സന്ദേശങ്ങള്‍ വിനിമയം ചെയ്യുന്ന രാസപദാര്‍ഥങ്ങളില്‍ ഒന്നായ ഡോപമീന്റെ അളവ് സ്കീസോഫ്രീനിയ രോഗത്തില്‍ അധികമായി കാണപ്പെടുന്നുവെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.പാരമ്പര്യജനിതകകാരണങ്ങള്‍ സ്കീസോഫ്രീനിയ രോഗത്തില്‍ പ്രധാനമാണ്‌.സ്കീസോഫ്രീനിയരോഗമുള്ള ഒരാളുടെ കുട്ടികള്‍ക്ക് സ്കീസോഫ്രീനിയ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ പത്തു മടങ്ങാണ്‌.സജാതീയ ഇരട്ടകളില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റെയാള്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.സ്കീസോഫ്രീനിയരോഗം തുടങ്ങുന്നത് വളരെ പതുക്കെയാണ്‌.അസുഖലക്ഷണങ്ങള്‍ക്ക് ഒരായിരം മുഖങ്ങളുണ്ട്.സ്കീസോഫ്രീനിയയുടെ പ്രധാനലക്ഷണങ്ങളില്‍ ഒന്ന് മിഥ്യാബോധമാണ്‌.അതായത് തെറ്റായ ചിന്തകളിലുള്ള ഉറച്ച വിശ്വാസം.ഇത് മറ്റുള്ളവരെക്കുറിച്ചുള്ള സംശയത്തിലേക്ക് നയിക്കുന്നു.മറ്റുള്ളവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു,തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു,ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നു,മറ്റുള്ളവര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നു,ജീവിതപങ്കാളിക്ക് മറ്റുള്ളവരുമായി അവിഹിതബന്ധമുണ്ട്,തുടങ്ങിയ മിഥ്യാബോധങ്ങള്‍ പല രോഗികളിലും കാണപ്പെടുന്നു.ബാഹ്യശക്തികള്‍ തന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നു,തന്റെ ചിന്തകള്‍ ചോര്‍ത്തിയെടുക്കുന്നു തുടങ്ങിയ വിഭ്രമാത്മകചിന്തകളും ചിലരിലുണ്ടാകാറുണ്ട്.മിഥ്യാനുഭവങ്ങളും മിഥ്യാദര്‍ശനങ്ങളും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌-അതായത് സം‌വേദനങ്ങള്‍ ഇല്ലാതെ ഇന്ദ്രിയാനുഭൂതികള്‍ ഉണ്ടാകുന്നത്.തന്നോട് ചില ശബ്ദങ്ങള്‍ സംസാരിക്കുന്നതായി കേള്‍ക്കുക,തന്നെപ്പറ്റി സംസാരിക്കുന്നതായി കേള്‍ക്കുക തുടങ്ങിയവ.എല്ലാ ഇന്ദ്രിയങ്ങളെ സംബന്ധിച്ചും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം-ഉദാഹരണത്തിന്‌ ചില കാഴ്ചകള്‍ കാണുക,ചില മണങ്ങള്‍ അനുഭവിക്കുക തുടങ്ങിയവ.ഇത്തരം അനുഭവങ്ങള്‍ രോഗിയെ ഭയപ്പെടുത്തുന്നവയാകാം.തന്നോട് ആജ്ഞാപിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്ന രോഗികളുമുണ്ട്.അത് സ്വയംഹത്യക്കോ മറ്റുള്ളവരെ ആക്രമിക്കുന്നതിനോ വഴി വെച്ചേക്കാം.അശരീരികള്‍ക്ക് പ്രതികരണമായി സ്വയം സംസാരിക്കുക,ആംഗ്യങ്ങള്‍ കാണിക്കുക,പരസ്പരബന്ധമില്ലാതെ സംസാരിക്കുക എന്നിവ ചെയ്യുന്ന രോഗികളുമുണ്ട്.സമൂഹത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്‌.ജോലി,വൃത്തി,ആഹാരം,പഠിത്തം,കുടുംബകാര്യങ്ങള്‍ എന്നിവയിലെ താല്പര്യം കുറയുന്നു.ഉറക്കക്കുറവ് ബാധിക്കുന്നു.ശുചിത്വത്തില്‍ താല്പര്യം കുറയുന്നു.കുളിക്കുന്നതിലും ശരീരം വൃത്തിയാക്കുന്നതിലും ഉള്ള താല്പര്യം കുറയുന്നു.ഉല്‍കണ്ഠ,ഭയം,കോപം,സംശയം എന്നിങ്ങനെ വൈകാരികമാറ്റങ്ങള്‍ രോഗികളില്‍ കാരണമില്ലാതെ തന്നെ കാണപ്പെടുന്നു.ചിലരില്‍ നിര്‍‌വികാരതയാണ്‌ പ്രധാനമായി കാണപ്പെടുന്നത്.എല്ലാ കാര്യങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു ജീവിക്കുന്നവരുമുണ്ട്.സ്കീസോഫ്രീനിയയെ രോഗലക്ഷണമനുസരിച്ച് പ്രധാനമായും നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്.പരനോയിഡ് സ്കീസോഫ്രീനിയ,ഹെബിഫ്രെനിക് സ്കീസോഫ്രീനിയ,കാറ്റടോണിക് സ്കീസോഫ്രീനിയ,സിം‌പിള്‍ സ്കീസോഫ്രീനിയ എന്നിവയാണ്‌ അവ.ഒരു കാലത്ത് സ്കീസോഫ്രീനിയ ചികില്‍സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ള അസുഖമായാണ്‌ കരുതപ്പെട്ടിരുന്നത്.ആധുനികശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തിനിടയില്‍ സ്കീസോഫ്രീനിയ പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാവുന്ന അസുഖമായി മാറിക്കഴിഞ്ഞു.ചികില്‍സയുടെ ഫലമായി മുപ്പതു മുതല്‍ നാല്പ്പതു ശതമാനം വരെ പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടുന്നു.മറ്റൊരു നാല്പ്പതു ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി രോഗവിമുക്തി നേടുന്നില്ലെങ്കിലും രോഗലക്ഷണങ്ങള്‍ നന്നായി നിയന്ത്രിക്കാനും സമൂഹത്തില്‍ നന്നായി മുന്നോട്ട് പോകാനും കഴിയുന്നു.ഏതൊരു രോഗത്തേയും പോലെ രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികില്‍സിക്കുക എന്നത് ഈ രോഗത്തിലും പ്രധാനമാണ്‌.ചികില്‍സ വൈകും തോറും രോഗം മാറാനുള്ള സാധ്യത കുറഞ്ഞു വരുന്നു.സ്കീസോഫ്രീനിയയില്‍ ഔഷധ ചികില്‍സ അനിവാര്യമാണ്‌.ഈ അസുഖത്തിന്റെ പ്രത്യേക സ്വഭാവം കാരണം മന:ശാസ്ത്ര ചികില്‍സ,ബോധവല്‍ക്കരണം,പുനരധിവാസം എന്നിവയും പ്രധാനമാണ്‌.മസ്തിഷ്കത്തിന്റെ ജൈവരാസ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ഔഷധങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്‌.മുമ്പുണ്ടായിരുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണ്‌.കൈ കാല്‍ വിറയല്‍,ഉറക്കം തൂക്കല്‍,ഉമിനീരൊലിക്കല്‍,മാസപേശികളുടെ പിടുത്തം എന്നിവയാണ്‌ സധാരണ കണ്ടു വരുന്ന പാര്‍ശ്വഫലങ്ങള്‍.തീവ്രലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ ഇന്‍‌ജക്‌ഷന്‍ രൂപത്തിലുള്ള മരുന്നുകള്‍ ആവശ്യമായി വരാറുണ്ട്.മരുന്നു കഴിക്കാന്‍ മടിയുള്ള രോഗികള്‍ക്ക് ചിലപ്പോള്‍ മാസത്തിലൊരിക്കല്‍ നല്‍കുന്ന ഇന്‍‌ജക്ഷനുകള്‍ ഉപയോഗിക്കാറുണ്ട്.ചിലപ്പോഴൊക്കെ മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കേണ്ടി വരാറുണ്ട്.അതിനു വേണ്ടി തുള്ളിമരുന്നു രൂപത്തിലും മരുന്നുകള്‍ ലഭ്യമാണ്‌.ഷോക്ക് ചികില്‍സ എന്നറിയപ്പെടുന്ന ഇലക്ട്റോ കണ്‍‌വള്‍‌സീവ് തെറാപ്പി ചില രോഗികള്‍ക്ക് ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.പ്രവാചകനായ മുഹമ്മദിന്‌ സ്കീസോഫ്രീനിയ രോഗമാണെന്നും ആ രോഗമാണ്‌ ഇസ്ലാം മതത്തിന്റെ പിറവിക്കു കാരണമായതെന്നും തന്റെ പ്രസിദ്ധമായ ഖുര്‍ ആന്‍-ഒരു വിമര്‍‌ശനപഠനം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന ശ്രീ ഇടമറുക്,പക്ഷെ അത് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും മുന്നോട്ട് വെക്കുന്നില്ല.പകരം ചില ഊഹങ്ങള്‍ മാത്രമാണ്‌ മുന്നോട്ടു വെക്കുന്നത്.അശരീരികള്‍ കേള്‍ക്കല്‍,ദിവ്യദര്‍‌ശങ്ങള്‍ ഉണ്ടാകല്‍,ഭയം,സംശയങ്ങള്‍,ഏകാന്തതയെ അഭയം പ്രാപിക്കല്‍ തുടങ്ങി സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ പ്രവാചകനായ മുഹമ്മദിനുണ്ടായിരുന്നുവെന്നാണ്‌ ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.വിശുദ്ധ ഖുര്‍ ആനിന്റെ രചനയെപ്പറ്റിയും ഇസ്ലാം മതത്തിന്റെ തുടക്കത്തെപ്പറ്റിയും പറയുമ്പോള്‍ പ്രവാചകന്റെ ഇത്തരമൊരു ചിത്രം മുന്നോട്ടു വെക്കുന്ന ഇടമറുക് ,ഇസ്ലാം മതത്തിന്റെ പ്രചരണത്തെപ്പറ്റി പറയുമ്പോള്‍ പ്രവാചകന്റെ മറ്റൊരു മുഖമാണ്‌ കാണിച്ചു തരുന്നത്.ക്രൂരനും കിരാതനും മതഭ്രാന്തനും തന്ത്രശാലിയുമായ ഒരു ഗോത്രവര്‍ഗരാജാവായാണ്‌ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്.നേരത്തെ പറഞ്ഞ ശിഥിലമായ വ്യക്തിത്വമുള്ള ഒരാളുടെ ചിത്രമല്ല.യുക്തി ഭദ്രമായ തെളിവുകളല്ല ഇടമറുക് മുന്നോട്ട് വെക്കുന്നത്,പകരം ചില സാധ്യതകളാണ്‌.ഒന്നര സഹസ്രാബ്ദം മുമ്പു നടന്ന സംഭവങ്ങള്‍ക്ക് തെളിവുകള്‍ കണ്ടെത്തുന്നത് ചിലപ്പോള്‍ സാധ്യമായേക്കില്ല.പക്ഷെ,വര്‍ത്തമാന നൈതിക മൂല്യങ്ങള്‍ വെച്ച് പണ്ടു കാലത്തു നടന്ന പ്രവര്‍ത്തികളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ചോദ്യം ചെയ്യുന്നത് യുക്തി വിരുദ്ധമാണ്‌.ഇടമറുക് പറയുന്ന രീതിയില്‍ കാര്യങ്ങളെടുക്കുകയാണെങ്കില്‍ മായികാനുഭവങ്ങളുടേയും അശരീരികളുടേയും കഥകളായ നമ്മുടെ പുണ്യപുരാണങ്ങളെല്ലാം മാനസികരോഗത്തിന്റെ കഥകളാണെന്നു പറയേണ്ടി വരും.പക്ഷെ,കേരളത്തിലെ ആയിരക്കണക്കിനുള്ള ആള്‍ദൈവങ്ങളില്‍ നല്ലൊരു വിഭാഗത്തിന്‌ സ്കീസോഫ്രീനിയ രോഗമാണ്‌.സന്തോഷ് മാധവന്‍ കേസുണ്ടാക്കിയ ഒരു വെള്ളപ്പൊക്കത്തില്‍ സ്വാമിമാരുടെ മുടിയും താടിയുമെല്ലാം മുറിച്ച യുവജനപ്രസ്ഥാന സഖാക്കള്‍ ശ്രദ്ധിക്കാതെ പോയ കാര്യമാണത്.അവരെ ക്രിമിനലുകളെപ്പോലെ കൈ കാര്യം ചെയ്യാനുള്ള ശ്രമത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തു.ഗുരു ഒരു പ്രത്യേക തലത്തിലാണെന്നും ആ തലത്തിലെത്താനാകാത്തതിനാല്‍ ഗുരുവിന്റെ പ്രവര്‍ത്തികള്‍ തങ്ങള്‍ക്കു മനസ്സിലാക്കാനാകുന്നില്ലെന്നും പറയുന്ന ശിഷ്യന്‍‌മാരെ കണ്ടിട്ടുണ്ട്.ഗുരുവിന്റെ തലത്തിലേക്കുയരാന്‍ ശ്രമിക്കുന്ന ശിഷ്യനറിയുന്നില്ല,ഗുരു തന്റെ മനസ്സിലെ മിഥ്യാഭ്രമങ്ങളോടും മിഥ്യാനുഭവങ്ങളോടും പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്ന്.മാനസികരോഗാശുപത്രിയില്‍ രാവിലെ റൗണ്ട്‌സിനിറങ്ങിയ ഡോക്‌ടറോട് വര്‍ഷങ്ങളായി ഒരു സെല്ലില്‍ ഒറ്റക്കു കഴിയുന്ന ചെറുപ്പക്കാരനായ രോഗി പറഞ്ഞത് കടലാഞ്ഞടിക്കുന്നുവെന്നും കടല്‍ത്തീരമിടിഞ്ഞു വീഴുന്നുവെന്നും വേളാങ്കണ്ണി മാതാവ് രക്ഷിക്കുമെന്നുമാണ്‌.ആ സമയത്ത് സുനാമിത്തിരകള്‍ നാഗപട്ടണത്തും വേളാങ്കണ്ണിയിലുമെല്ലാം താണ്‍ഡവമാടുകയായിരുന്നുവെന്ന് ഡോക്‌ടര്‍ അപ്പോഴറിഞ്ഞില്ല.ആശുപത്രിക്ക് പുറത്തായിരുന്നുവെങ്കില്‍ അയാള്‍ ഒരു ദിവ്യനായി വാഴ്ത്തപ്പെടുമായിരുന്നു.സ്കീസോഫ്രീനിയ രോഗികള്‍ക്ക് രചനാത്മകമായി ഒന്നും സാധ്യമല്ല എന്നൊരു തെറ്റിദ്ധാരണയുണ്ട്.ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍‌കിയ പലരും ഈ രോഗമുള്ളവരിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.ഈ രോഗമുള്ളവര്‍ കലാ സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയത്തില്‍ പോലും തിളങ്ങിയിട്ടുമുണ്ട്.

Thursday, July 2, 2009

ഹോമിയോപ്പതി-മധുരവും വിഷവും

രോഗശമനം എല്ലായ്‌പോഴും സാധ്യമല്ലെങ്കില്‍ പോലും സമാശ്വാസം എപ്പോഴും സാധിച്ചിരിക്കണമെന്ന തങ്ങളുടെയൊരു അടിസ്ഥാനമുദ്രാവാക്യത്തിന്‌ ഭിഷഗ്വരര്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണ്‌ ഹോമിയോ,യുനാനി,ആയുര്‍‌വേദം തുടങ്ങിയ സമാന്തര വൈദ്യശാഖകള്‍ വേരുറപ്പിക്കാന്‍ കാരണമായിട്ടുള്ളതെന്നു തോന്നുന്നു.ആധുനിക വൈദ്യശാസ്ത്രം തങ്ങളുടെ എല്ലാ ശ്രദ്ധയും രോഗം ചികില്‍സിച്ചു മാറ്റുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന ഒരു വിമര്‍‌ശനമുണ്ട്.

രോഗശമനത്തിന്‌ രക്തമൊഴുക്ക് ചികില്‍സ,വമനവിരേചന ചികില്‍സ,മുറിവുണക്കാന്‍ പൊള്ളിക്കല്‍ ചികില്‍സ തുടങ്ങിയ മൃഗീയമായ ചികില്‍സാരീതികള്‍ പ്രചാരത്തിലിരുന്ന ഒരു കാലത്ത്,അതില്‍ നിരാശിതനായി ചികില്‍സാമേഖലയില്‍ നിന്ന് പിന്‍‌തിരിഞ്ഞ സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍‌മ്മന്‍ ഭിഷഗ്വരനാണ്‌ ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്.ഹാനിമാനെ പിന്‍‌തുടര്‍ന്ന് ബോണിങ്ങ് ഹാസന്‍, കെന്റ്,ക്ലാര്‍ക്ക്,എല്ലീസ് ബാര്‍ക്കര്‍,ടെയിലര്‍ തുടങ്ങിയ ചികില്‍സകരാണ്‌ ഹോമിയോ സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരു പാട് ആരാധകരുള്ള ഒരു ചികില്‍സാരീതിയാണ്‌ ഹോമിയോപ്പതി.വിമര്‍‌ശകരില്‍ നിന്ന് ശക്തമായ വിമര്‍‌ശനവും അത് നേരിട്ടിട്ടുണ്ട്.വിമര്‍‌ശകരും ആരാധകരും ഒരു കാര്യത്തില്‍ യോജിക്കുന്നു.-ഹോമിയോ മരുന്നുകള്‍ ശരീരത്തിനു ദോഷമൊന്നും ചെയ്യുന്നില്ലെന്ന കാര്യത്തില്‍.

ആയിരക്കണക്കിന്‌ ഹോമിയോ മരുന്നുകളുണ്ട്.സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും രാസപദാര്‍ഥങ്ങളില്‍ നിന്നും മനുഷ്യന്റെ തന്നെ സ്രവങ്ങളില്‍ നിന്നും ഹോമിയോ മരുന്നുകള്‍ ഉല്‍‌പ്പാദിപ്പിക്കുന്നു.കടല്‍ക്കരയിലെ മണലും കടലിലെ ഉപ്പും മുറിവിലെ ചലവും കോളറ രോഗിയുടെ മലവുമെല്ലാം ഹോമിയോ മരുന്നുകളാണ്‌.

നേര്‍പ്പിക്കും തോറും വീര്യം കൂടുന്നുവെന്നതാണ്‌ ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.ഒരു പുഴയിലെ വെള്ളത്തില്‍ ഹോമിയോ മരുന്നൊഴിച്ച് മുക്കിക്കുടിച്ചാല്‍ ഭയങ്കര വീര്യമായിരിക്കുമല്ലേയെന്ന് കളിയാക്കിയ ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു.
ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെ വിശകലനം ചെയ്യാനല്ല ഈ കുറിപ്പ്.ഹോമിയോ മരുന്നുകള്‍ നിരുപദ്രവമാണെന്ന ധാരണയെയാണ്‌ പരിശോധിക്കുന്നത്.

നേര്‍പ്പിക്കും‌തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്നുവെന്ന് പറയുന്ന ഹോമിയോപ്പതിയുടെ നേര്‍‌പ്പിച്ച മരുന്നുകളെയാണ്‌ പൊട്ടന്‍സികള്‍ എന്ന് പറയുന്നത്.ഏറ്റവും നേര്‍‌പ്പിച്ചതാണ്‌ ഏറ്റവും പൊട്ടന്‍സി ഉള്ളത്.

ഹോമിയോപ്പതിയില്‍ രണ്ടു തരം പൊട്ടന്‍സി ഉണ്ട്.ഒന്ന്,ഡസിമല്‍ പോട്ടന്‍സി അതായത് ദശാംശനേര്‍പ്പിക്കല്‍,മറ്റൊന്ന് സെന്റിസിമല്‍ പൊട്ടന്‍സി അതായത് ശതാംശനേര്‍പ്പിക്കല്‍.ഈ പൊട്ടന്‍സിയാണ്‌ ഹോമിയോ മരുന്നുകളുടെ പേരിനു ശേഷമുള്ള നമ്പര്‍ ആയി കാണുന്നത്.ഉദാഹരണത്തിന്‌ ആര്‍ണിക്ക 30.ഡെസിമല്‍ പൊട്ടന്‍സിയെ x എന്നും സെന്റിസിമല്‍ പൊട്ടന്‍സിയെ c എന്നും സൂചിപ്പിക്കുന്നു.c എന്നോ x എന്നോ പ്രത്യേകം എഴുതിയിട്ടില്ലെങ്കില്‍ അത് c തന്നെ.ഉദാഹരണത്തിന്‌ സള്‍‌ഫര്‍ 30 എന്നാല്‍ സള്‍‌ഫര്‍ 30 c ആകുന്നു.

നേര്‍പ്പിക്കല്‍ പ്രക്രിയ തുടങ്ങുന്നത് മദര്‍ ടിങ്ചര്‍ എന്ന മാതൃദ്രവത്തില്‍ നിന്നാണ്‌.ഹോമിയോപ്പതിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മരുന്നുകളൊന്നായ അക്കോണിറ്റ് ഉദാഹരണമായെടുക്കാം.മാരകമായ വിഷാംശമുള്ള ഒരു സസ്യമാണ്‌ അക്കോണിറ്റം നപ്പെല്ലം.ഇതിന്റെ ഒരൗണ്‍സ് കൊണ്ട് ഒരാനയെ കൊല്ലാമെന്ന് പറയുന്നു.അക്കോണിറ്റ് വേദനാസംഹാരിയായും പനി കുറക്കാനും ഹോമിയോപ്പതിയുടെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ഉപയോഗിച്ചിരുന്നു.വീക്കം കുറക്കാന്‍ അക്കോണിറ്റ് അരച്ചു പുരട്ടാറുമുണ്ടായിരുന്നു.ഇതിന്റെ ഉപയോഗം ഫലപ്രദമായിരുന്നെങ്കിലും ഗുരുതരമായ വിഷസ്വഭാവം കാരണം ഉപയോഗം നിരുല്‍സാഹപ്പെടുത്തപ്പെട്ടു.മറ്റ് വേദനാസംഹാരികള്‍ കണ്ടു പിടിക്കപ്പെട്ടതോടെ അക്കോനിറ്റ് അപ്രസക്തമാകുകയും ചെയ്തു.

അക്കോണിറ്റ് എന്ന സസ്യത്തിന്റെ നീര് അതേ പടി എടുക്കുന്നതാണ്‌ അതിന്റെ മദര്‍ടിങ്‌ചര്‍ എന്നറിയപ്പെടുന്നത്.ഇത് സാധാരണ ഉപയോഗിക്കാറില്ല.പക്ഷെ,പൊട്ടന്‍സികളില്‍ ഉപയോഗിക്കാറുണ്ട്.

മദര്‍ ടിങ്‌ചറിന്റെ ഒരംശമെടുത്ത് ലായകത്തിന്റെ ഒമ്പതംശവുമായി നന്നായി കൂട്ടിക്കലര്‍ത്തിയെടുക്കുന്നതാണ്‌ അക്കോണിറ്റ് 1x എന്ന പൊട്ടന്‍സി.ആല്‍ക്കഹോള്‍ ആണ്‌ ലായകമായി സാധാരണ ഉപയോഗിക്കുന്നത്.ഈ പൊട്ടന്‍സി ഹോമിയോ ചികില്‍സകര്‍ ഉപയോഗിക്കാറുണ്ട്.ഈ പൊട്ടന്‍സിയില്‍ വിഷാംശമുണ്ട് എന്നതില്‍ സംശയമില്ല.1x പൊട്ടന്‍സി ഒരു മാത്രയും ലായകം ഒമ്പതു മാത്രയും നന്നായി കലര്‍ത്തിയെടുക്കുന്നതാണ്‌ 2x പൊട്ടന്‍സി.പത്തിനു പകരം നേര്‍പ്പിക്കല്‍ നൂറിലൊന്നായിട്ടാണെങ്കില്‍ അത് സെന്റസിമല്‍ പൊട്ടന്‍സിയാണ്‌-അതായത് c പൊട്ടന്‍സി[അതായത് ഒരംശം മരുന്നും തൊണ്ണൂറ്റി ഒമ്പതംശം ലായകവുമായി നേര്‍പ്പിക്കുന്നത്].അല്‍‌പ്പം രസതന്ത്രത്തിന്റെ ഭാഗത്തുനിന്ന് ആലോചിച്ചു നോക്കിയാല്‍ 12c ക്കു ശേഷമുള്ള നേര്‍പ്പിക്കലുകളില്‍ ഒരു തന്‍‌മാത്ര പോലുമുണ്ടാകാനിടയില്ല.നേര്‍പ്പിക്കല്‍ ചെറിയ കുപ്പികളില്‍ കൈ കൊണ്ട് ശക്തിയായി കുലുക്കിക്കൊണ്ടായിരിക്കണമെന്ന് ബോണിങ്‌ഹാസന്‍ എന്ന ഹോമിയോ ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.എത്ര കുപ്പികള്‍ വേണമെന്നും എത്ര കുലുക്കലുകള്‍ വേണമെന്നും ഒന്നാലോചിച്ചു നോക്കൂ.

12c യില്‍ താഴെയുള്ള പൊട്ടന്‍സികളില്‍ വിഷത്തിന്റെ അംശമുണ്ടാകാം.ഹോമിയോ മരുന്നുകള്‍ വളരെക്കാലം തുടര്‍ച്ചയായി കഴിക്കുന്നവയായതിനാല്‍ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.ഹോമിയോപ്പതിക്കരുടെ പ്രിയപ്പെട്ട പൊട്ടന്‍സികള്‍ 30c യും 200c യും ആണ്‌.30c എന്നു പറഞ്ഞാല്‍ ചെറിയ ഒന്നാണെന്ന് തോന്നാം.പക്ഷെ അത് ,ഒന്നിനു ശേഷം അറുപത് പൂജ്യമിട്ട സംഖ്യയുടെ അത്ര നേര്‍പ്പിച്ചതിന്റെ ഒരംശമാണ്‌.ആ അളവില്‍ മരുന്നിന്റെ ഒരംശം പോലുമുണ്ടാകില്ലെന്ന് ആര്‍ക്കും സംശയമുണ്ടാകില്ല.ഇത് വിശദീകരിക്കാനാണ്‌ പൊട്ടന്‍സികള്‍ ആക്കുമ്പോള്‍ മരുന്നിന്റെ ഗുണം ലായകത്തിനും കിട്ടുന്നുവെന്ന സിദ്ധാന്തമൊക്കെ ഹോമിയോപ്പതിക്കാര്‍ ആവിഷ്ക്കരിച്ചത്.ഈ അളവില്‍ വിഷമൊന്നുമുണ്ടാകില്ലെന്ന് നമുക്ക് തോന്നാം.പക്ഷെ,ഒരു സാധനം അത്ര നേര്‍പ്പിക്കുന്നതെങ്ങിനെയെന്ന് ഹോമിയോപ്പതിക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.ആല്‍ക്കഹോള്‍ ആണല്ലോ ലായകമായി ഉപയോഗിക്കുന്നത്.ഇത്ര നേര്‍പ്പിക്കാനാവശ്യമായ ആല്‍ക്കഹോള്‍ മണിച്ചന്റെ അറയില്‍ പോലും ഉണ്ടാകില്ല.ഒരു പക്ഷെ,കടലിലെ വെള്ളമാകെ ഉപയോഗിച്ചാലും അത്ര നേര്‍പ്പിക്കാന്‍ സാധ്യമല്ല.
ഇത്രയും ആല്‍ക്കഹോള്‍ മാത്രം പോര.അത്രയും കുപ്പികളും വേണം.ഇപ്പോള്‍ യന്ത്രവല്‍‌കൃതഫാക്‌റ്ററികളിലാണ്‌ ഹോമിയോ മരുന്നുകള്‍ ഉദ്‌പാദിപ്പിക്കുന്നത് എന്നത് ശരി തന്നെ.
അസാധ്യമായ ഈ നേര്‍പ്പിക്കലിനെ സാധ്യമാക്കാന്‍ ഹോമിയോ ഫാക്‌ടറികള്‍ക്കൊന്നേ ചെയ്യാനുള്ളൂ.മരുന്നും ലായകവും ഓരോ അളവിലെടുത്ത് നന്നായി കൂട്ടിക്കലര്‍ത്തുക മാത്രം.30c,200c അളവിലൊക്കെ ചില രോഗികള്‍ മരുന്നിന്റെ സ്വാദ് അനുഭവിച്ചെന്ന് ജെ.എച്.ക്ലാര്‍ക്ക് എന്ന ഹോമിയോ ആചാര്യന്‍ എഴുതിയിട്ടുണ്ട്.മുറിവിലെ ചലത്തില്‍ നിന്നുമെടുക്കുന്ന സോറിനം എന്ന മരുന്ന് വായില്‍ വെച്ചപ്പോള്‍ ഒരു രോഗിക്ക് പ്രത്യേകസ്വാദ് അനുഭവപ്പെട്ടത്രെ.ഈ പൊട്ടന്‍സികളില്‍ ശക്തമായ പ്രതിപ്രവര്‍ത്തങ്ങളുണ്ടായ രോഗികളുമുണ്ട്.കാഞ്ഞിരക്കുരുവില്‍ നിന്നുമെടുക്കുന്ന നക്സ് വോമിക്ക എന്ന മരുന്നിന്റെ പൊട്ടന്‍സികളിലും കാഞ്ഞിരക്കുരുവിന്റെ കയ്പ്പ് അനുഭവിച്ചറിയാന്‍ കഴിയും.ഇതിന്റെയൊക്കെ അര്‍ഥം ഇതു മാത്രം-വിഷാംശം പോകാന്‍ മാത്രമൊന്നും ഹോമിയോ മരുന്ന് നേര്‍പ്പിക്കുന്നില്ല.അതിനാല്‍ ശരീരത്തിനു യാതൊരു ദോഷവും ചെയ്യുന്നില്ലെന്ന ധാരണയില്‍ ഹോമിയോ മരുന്ന് കഴിക്കുന്നവര്‍ സൂക്ഷിക്കുക.

A SHORT LIST OF HOMOEOPATHIC MEDICINES

Abies Canadensis
Abies Nigra
Abrotanum
Absinthium
Acalypha Indica
Acetanilidum
Aceticum Acidum
Acetylsalicylicum Acidum
Aconitinum
Aconitum Ferox
Aconitum Lycoctonum
Actaea Spicata
Adamas
Adeps Suillus
Adonis Vernalis
Adrenalinum
Aesculinum
Aesculus Glabra
Aethiops Antimonialis
Aethiops Mercurialis Mineralis
Aethusa Cynapium
Agaricinum
Agaricus Campestris
Agaricus Citrinus
Agaricus Emeticus
Agaricus Muscarius
Agaricus Phalloides
Agave Americana
Agave Tequilana
Agnus Castus
Agraphis Nutans
Agrimonia Eupatoria
Agrostemma Githago
Ailanthus Glandulosus
Aletris Farinosa
Alfalfa
Alisma Plantago
Allium Sativum
Alloxanum
Alnus Glutinosa
Alnus Serrulata
Aloe Socotrina
Alstonia Scholaris
Althaea Officinalis
Alumen
Alumina
Alumina Silicata
Aluminium Metallicum
Aluminium Muriaticum
Ambra Grisea

Ammi Visnaga
Ammoniacum Gummi
Ammonium Aceticum
Ammonium Benzoicum
Ammonium Bromatum
Ammonium Carbonicum
Ammonium Causticum
Ammonium Iodatum
Ammonium Muriaticum
Ammonium Nitricum
Ammonium Phosphoricum
Ammonium Picricum
Ammonium Tartaricum
Ammonium Valerianicum
Ammonium Vanadium
Amorphophallus Rivieri
Ampelopsis Quinquefolia
Amygdala Amara
Amygdalus Persica
Amyl Nitrosum
Anacardium Occidentale
Anacardium Orientale
Anagallis Arvensis
Ananassa
Anatherum Muricatum
Anchusa Officinalis
Anemone Nemorosa
Anethum Graveolens
Angelica Archangelica
Angelica Sinensis Radix
Angustura Vera
Anilinum
Anisum
Anthemis Nobilis
Anthemis Pyrethrum
Anthoxanthum Odoratum
Anthracinum
Antimonium Arsenicicum
Antimonium Iodatum
Antimonium Muriaticum
Antimonium Oxydatum
Antimonium Sulphuratum Aureum
Antipyrinum
Apatite
Apiolum
Apis Venenum Purum
Apium Graveolens
Apocynum Androsaemifolium
Apocynum Cannabinum
Aqua Marina
Aquilegia Vulgaris
Aralia Quinquefolia
Aralia Racemosa
Aranea Diadema
Arbutinum
Arbutus Andrachne
Areca Catechu
Argemone Mexicana
Argentum Cyanatum
Argentum Iodatum
Argentum Metallicum
Argentum Muriaticum
Argentum Oxydatum
Argentum Phosphoricum
Aristolochia Clematitis
Aristolochia Milhomens
Aristolochia Serpentaria
Arnica Montana Radix
Arsenicum Bromatum
Arsenicum Metallicum
Arsenicum Sulphuratum Flavum
Arsenicum Sulphuratum Rubrum
Artemisia Vulgaris
Arum Italicum
Arum Maculatum
Arundo Mauritanica
Asafoetida
Asarum Canadense
Asarum Europaeum
Asclepias Curassavica
Asclepias Syriaca
Asclepias Tuberosa
Asclepias Vincetoxicum
Asimina Triloba
Asparagus Officinalis
Asperula Odorata
Astacus Fluviatilis
Asterias Rubens
Atropinum
Atropinum Sulphuricum
Aurum Bromatum
Aurum Iodatum
Aurum Metallicum
Aurum Muriaticum
Aurum Muriaticum Kalinatum
Aurum Muriaticum Natronatum
Aurum Sulphuratum
Avena Sativa
Azadirachta Indica

Baja
Balsamum Peruvianum
Baptisia Tinctoria
Barosma
Baryta Acetica
Baryta Iodata
Baryta Muriatica
Belladonna Radix
Bellis Perennis
Benzoinum
Berberis Aquifolium
Beryllium Metallicum
Beta Vulgaris
Betainum Muriaticum
Bismuthum Metallicum
Bismuthum Oxydatum
Bismuthum Subnitricum
Bixa Orellana
Blatta Americana
Blatta Orientalis
Boldo

Borago Officinalis
Boricum Acidum
Bovista
Brassica Napus
Bromium
Brucinum
Bufo Rana
Bunias Orientalis
Buthus Australis
Butyricum Acidum

Benzinum
Benzinum Dinitricum


Cactus Grandiflorus
Cadmium Bromatum
Cadmium Iodatum
Cadmium Metallicum
Cadmium Muriaticum
Cadmium Sulphuratum
Cadmium Sulphuricum
Caffeinum
Cahinca
Cajuputum
Caladium Seguinum
Calcarea Acetica
Calcarea Arsenicica
Calcarea Carbonica Ostrearum
Calcarea Caustica
Calcarea Hypophosphorosa
Calcarea Iodata
Calcarea Lactica
Calcarea Muriatica
Calcarea Oxalica
Calcarea Picrata
Calcarea Silicata
Calotropis Gigantea
Caltha Palustris
Camphora
Camphora Monobromata
Camphoricum Acidum
Candida Albicans
Canna Angustifolia
Cantharidinum
Cantharis
Capsicum Annuum
Carbo Animalis
Carbolicum Acidum
Carboneum
Carboneum Chloratum
Carboneum Hydrogenisatum
Carboneum Oxygenisatum
Carboneum Sulphuratum
Cardiospermum
Carduus Benedictus
Carduus Marianus
Carum Carvi
Cascarilla
Cassada
Castanea Vesca
Castor Equi
Castoreum
Catalpa Bignonoides


Causticum
Ceanothus Americanus
Cedron
Cenchris Contortrix
Cephalanthus Occidentalis
Cerasus Virginica
Cereus Bonplandii
Cereus Serpentinus
Cerium Oxalicum
Cetraria Islandica
Chamomilla
Cheiranthus Cheiri
Chelidonium Majus
Chelone Glabra
Chenopodii Glauci Aphis
Chenopodium Anthelminticum
Chenopodium Vulvaria
Chimaphila Umbellata
Chininum Arsenicicum
Chininum Arsenicosum
Chininum Muriaticum
Chininum Purum
Chininum Salicylicum
Chininum Sulphuricum
Chionanthus Virginica
Chlorinum
Chloroformum
Cholesterinum
Cholinum
Chromicum Acidum
Chromium Kali Sulphuricum
Chromium Sulphuricum
Chrysanthemum Leucanthemum
Chrysarobinum
Cicer Arietinum
Cichorium Intybus
Cicuta Virosa
Cimex Lectularius
Cinchoninum Sulphuricum
Cineraria Maritima
Cinnamomum
Cistus Canadensis
Citricum Acidum
Citrus Decumana
Citrus Limonum
Citrus Vulgaris
Clematis Erecta
Clematis Virginiana
Cobaltum Metallicum
Cobaltum Muriaticum



Coccinella Septempunctata
Coccus Cacti
Cochlearia Armoracia
Cochlearia Officinalis
Coffea Tosta
Colchicinum
Colchicum Autumnale
Collinsonia Canadensis
Colostrum
Comocladia Dentata
Conchiolinum
Condurango
Coniinum
Coniinum Bromatum
Conium Maculatum
Convallaria Majalis
Convolvulus Arvensis
Copaiva Officinalis
Corallium Rubrum
Cornus Circinata
Cornus Florida
Cortisone Aceticum
Corydalis Canadensis
Cotyledon Umbilicus
Coumarinum
Cresolum
Crocus Sativus
Crotalus Cascavella
Crotalus Horridus
Croton Tiglium
Cubeba Officinalis
Cucurbita Pepo, Semen
Culex Musca
Cupressus Australis
Cupressus Lawsoniana
Cuprum Aceticum
Cuprum Arsenicosum
Cuprum Carbonicum
Cuprum Muriaticum
Cuprum Nitricum
Cuprum Oxydatum Nigrum
Cuprum Sulphuricum
Curare
Cyclamen Europaeum
Cydonia Vulgaris
Cynara Scolymus
Cynodon Dactylon
Cypripedium Pubescens
Cysteinum

Daphne Indica
Derris Pinnata
Dictamnus Albus
Digitalis Purpurea


Dioscorea Villosa
Dirca Palustris
Dna
Dolichos Pruriens


Duboisia Myoporoides


Elaeis Guineensis
Elaps Corallinus
Elaterium
Emetinum
Eosinum Natrum
Ephedra Vulgaris
Epigaea Repens
Epilobium Palustre
Epiphegus Virginiana
Equisetum Arvense
Equisetum Hyemale


Eriodictyon Californicum
Erodium
Eryngium Aquaticum
Eryngium Maritimum
Erythraea Centaurium
Eschscholtzia Californica
Eserinum
Etherum
Ethylicum
Eucalyptus Globulus
Eugenia Caryophyllata
Eugenia Jambosa



Euonymus Europaeus
Eupatorium Aromaticum
Eupatorium Cannabinum
Eupatorium Perfoliatum
Eupatorium Purpureum
Euphorbia Amygdaloides
Euphorbia Lathyris
Euphorbia Pilulifera
Euphorbium Officinarum
Eupion


Ferrum Aceticum
Ferrum Bromatum
Ferrum Carbonicum
Ferrum Citricum
Ferrum Cyanatum
Ferrum Iodatum
Ferrum Lacticum
Ferrum Metallicum
Ferrum Muriaticum

Ferrum Picricum
Ferrum Sulphuricum
Ferrum Tartaricum
Ferula Glauca
Ficus Religiosa
Filix Mas
Foeniculum Vulgare
Folliculinum


Formica Rufa
Formicum Acidum
Fragaria Vesca
Franciscea Uniflora
Fraxinus Americana
Fraxinus Excelsior
Fuchsinum
Fucus Vesiculosus
Fumaria Officinalis

Galega Officinalis
Galium Aparine
Gallicum Acidum
Galphimia Glauca
Gambogia
Gaultheria Procumbens
Genista Tinctoria
Gentiana Cruciata
Gentiana Lutea
Geranium Maculatum

Geum Rivale
Geum Urbanum
Gingko Biloba
Glechoma Hederacea
Glonoinum
Glycerinum
Glycogenum
Glycyrrhiza Glabra
Gnaphalium Leontopodium
Gnaphalium Polycephalum

Granatum
Gratiola Officinalis
Grindelia
Guaco
Guaiacum
Guarea Trichilioides
Guatteria Gaumeri
Gunpowder
Gymnocladus Canadensis

Hamamelis Virginiana
Hedeoma Pulegioides
Hedera Helix
Hekla Lava
"Helianthemum Nummularium, Flos"
Helianthus Annuus
Heliotropium Peruvianum
Helix Tosta
Helleborus Foetidus
Helleborus Niger
Helleborus Viridis
Heloderma

Hepar Sulphuris Calcareum
Hepar Sulphuris Kalinum
Hepatica Triloba
Heracleum Sphondylium
Hippuricum Acidum
Histaminum Hydrochloricum
Hoang-Nan
Holarrhena Antidysenterica
Homarus
Humulus Lupulus
Hura Brasiliensis
Hura Crepitans


Hydrastininum Muriaticum
Hydrastis Canadensis
Hydrocotyle Asiatica
Hydrocyanicum Acidum
Hydrofluoricum Acidum
Hydrophis Cyanocinctum
Hyoscyaminum
Hyoscyaminum Hydrobromatum
Hyoscyamus Niger
Hypericum Perforatum
Hypothalamus

Ichthyolum
Ilex Aquifolium
Ilex Paraguariensis
Illicium Anisatum
Imperatoria Ostruthium

Indium Metallicum
Indolum
Inula Helenium
Iodium
Iodoformum

Iris Foetidissima
Iris Germanica
Iris Tenax
Iris Versicolor


Jalapa
Jasminum Officinale
Jasper
Jatropha Curcas

Jonesia Asoca
Juglans Cinerea
Juglans Regia


Juniperus Communis
Juniperus Virginiana
Justicia Adhatoda


Kali Arsenicosum
Kali Bromatum
Kali Causticum
Kali Chloricum
Kali Chromicum
Kali Cyanatum


Kali Nitricum
Kali Oxalicum
Kali Permanganicum
Kali Picricum

Kali Tartaricum
Kali Telluricum
Kalmia Latifolia
Kamala
Kousso

Lac Caninum
Lac Defloratum
Lac Felinum
Lac Vaccinum
Lacerta Agilis
Lachnanthes Tinctoria
Lacticum Acidum
Lactuca Virosa
Lamium Album
Lapis Albus
Lappa Major
Lathyrus Cicera
Lathyrus Sativus
Latrodectus Mactans
Laurocerasus

Lemna Minor
Leonurus Cardiaca
Lepidium Bonariense
Leptandra Virginica
Lespedeza Capitata
Levisticum Officinale
Liatris Spicata
Lilium Tigrinum
Limulus
Linaria Vulgaris
Linum Usitatissimum
Lithium Benzoicum
Lithium Bromatum

Lithium Muriaticum
Lobelia Cardinalis
Lobelia Erinus
Lobelia Inflata
Lobelia Syphilitica
Lolium Temulentum
Lonicera Xylosteum
Lophophytum Leandri
Luffa Operculata
Lupulinum
Lycopersicum Esculentum
Lycopus Virginicus
Lysimachia Nummularia

Magnesia Carbonica
Magnesia Muriatica
Magnesia Oxydata
Magnesia Sulphurica
Magnesium Metallicum
Magnolia Glauca
Magnolia Grandiflora
Mancinella
Mandragora Officinarum
Manganum Aceticum
Manganum Carbonicum
Manganum Metallicum
Manganum Muriaticum
Manganum Oxydatum Nativum
Manganum Oxydatum Nigrum
Manganum Sulphuricum
Mangifera Indica
Marrubium Vulgare
Matico
Medusa

Melilotus Officinalis
Melissa Officinalis
Menispermum Canadense
Mentha Piperita
Mentha Pulegium
Mentha Viridis
Mentholum
Menyanthes Trifoliata
Mephitis Mephitica
Mercurialis Perennis
Mercurius Aceticus
Mercurius Auratus
Mercurius Bromatus
Mercurius Corrosivus
Mercurius Cyanatus
Mercurius Dulcis
Mercurius Iodatus Flavus
Mercurius Iodatus Ruber
Mercurius Nitricus
Mercurius Praecipitatus Albus
Mercurius Praecipitatus Ruber

Methylene Blue
Mezereum
Millefolium
Mimosa Humilis
Mitchella Repens
Momordica Balsamina
Morbillinum
Moschus
Murex Purpurea
Muriaticum Acidum
Musa Sapientum
Mygale
Myosotis Arvensis
Myrica Cerifera
Myristica Sebifera
Myrrha
Myrtus Communis

Naphtalinum
Narcissus Pseudo-Narcissus
Nasturtium Aquaticum
Natrum Arsenicicum
Natrum Bicarbonicum
Natrum Bromatum
Natrum Carbonicum
Natrum Fluoratum
Natrum Hypochlorosum
Natrum Lacticum


Natrum Nitrosum
Natrum Salicylicum
Natrum Silicofluoricum
Natrum Sulphuratum
Natrum Sulphurosum
Negundo
Nepenthes


Niccolum Metallicum
Niccolum Sulphuricum
Nicotinum
Nitri Spiritus Dulcis
Nitricum Acidum
Nitromuriaticum Acidum
Nuphar Luteum
Nux Moschata



Oniscus
Ononis Spinosa
Onopordum
Onosmodium Virginianum
Oophorinum
Opuntia Vulgaris
Orchitinum
Oreodaphne Californica
Origanum Majorana


Palladium Metallicum
Paloondo
Papaver Rhoeas
Papaverinum
Paraffinum
Parathormonum
Pareira Brava
Parietaria Officinalis
Paris Quadrifolia
Paronichia Illecebrum
Passiflora Incarnata
Pastinaca Sativa
Paullinia Pinnata
Paullinia Sorbilis
Pediculus Capitis
Penthorum Sedoides
Pepsinum
Persea Americana
Pertussinum
Petiveria Tetrandra
Petroselinum Sativum
Phallus Impudicus
Phaseolus


Phloridzinum
Physalis Alkekengi
Physostigma Venenosum
Pichi
Picricum Acidum
Picrotoxinum
Pilocarpinum
Pilocarpinum Muriaticum
Pilocarpinum Nitricum
Pilocarpus
Pimpinella Saxifraga
Pinus Sylvestris
Piper Methysticum
Piper Nigrum
Piperazinum
Piscidia Erythrina
Pituitarum Posterium
Pix Liquida
Plantago Major
Platanus
Platinum Metallicum



Plumbum Aceticum
Plumbum Carbonicum
Plumbum Chromicum
Plumbum Iodatum
Plumbum Metallicum
Podophyllinum
Polygonum Punctatum
Polygonum Sagittatum
Polyporus Officinalis
Populus Candicans
Potentilla Anserina
Pothos Foetidus
Primula Obconica
Primula Veris
Proteus
Prunus Padus
Prunus Spinosa
Prunus Virginiana
Ptelea Trifoliata
Pyrethrum Parthenium
Pyrogenium
Pyrus Americana


Quebracho


Ranunculus Acris
Ranunculus Bulbosus
Ranunculus Ficaria
Ranunculus Repens
Ranunculus Sceleratus
Raphanus Sativus
Ratanhia
Rauwolfia Serpentina
Resina Laricis
Resorcinum


Rhamnus Cathartica
Rhamnus Frangula
Rhamnus Purshiana
Rheum Officinale
Rhodium Metallicum
Rhododendron Chrysanthum
Rhus Aromatica
Rhus Diversiloba
Rhus Glabra


Ricinus Communis
Rna
Robinia Pseudoacacia
Rosa Canina
Rosa Damascena
Rosmarinus Officinalis
Rubia Tinctorum
Rumex Acetosa
Rumex Obtusifolius


Sabal Serrulata
Saccharinum
Saccharum Lactis
Saccharum Officinale
Salicylicum Acidum
Salix Alba
Salix Nigra
Salix Purpurea
Salvia Officinalis
Sambucus Nigra
Sanguinaria Canadensis
Sanguinarinum Nitricum
Santoninum
Saponaria Officinalis
Saponinum
Sarcolacticum Acidum
Sarracenia Purpurea
Sarsaparilla
Sassafras Officinale
Scammonium
Schinus Molle
Scilla Maritima
Scolopendra
Scolopendrium Vulgare
Scopolaminum Hydrobromidum
Scrophularia Nodosa
Scutellaria Lateriflora
Secale Cornutum

Selenium Metallicum
Sempervivum Tectorum
Senecio Aureus
Senecio Jacobaea
Senega Officinalis
Senna
Serum Anguillae
Silica Marina
Sinapis Alba
Sinapis Nigra
Skatolum
Solanum Carolinense
Solanum Mammosum
Solanum Nigrum
Solanum Oleraceum
Solanum Tuberosum
Solidago Virgaurea
Sparteinum Sulphuricum
Spigelia Anthelmia
Spigelia Marilandica
Spinacia
Spiraea Ulmaria
Spiranthes Autumnalis
Stachys Betonica
Stannum Iodatum
Stannum Metallicum


Sterculia Acuminata
Stibium Metallicum
Sticta Pulmonaria
Stigmata Maidis
Stillingia Sylvatica
Stramonium
Strontium Bromatum
Strontium Carbonicum
Strophanthus Hispidus
Strophanthus Sarmentosus
Strychninum
Strychninum Arsenicicum
Strychninum Nitricum
Strychninum Phosphoricum
Strychninum Sulphuricum
Succinicum Acidum
Succinum
Sulphanilamidum
Sulphur Hydrogenisatum
Sulphuricum Acidum
Sulphurosum Acidum
Sumbul
Symphoricarpus Racemosus
Syzygium Jambolanum


Tanacetum Vulgare
Tannicum Acidum
Taraxacum Officinale
Tarentula Cubensis
Tarentula Hispana
Tartaricum Acidum
Taxus Baccata
Tellurium Metallicum
Terebinthina
Teucrium Marum
Teucrium Scorodonia



Thaspium Aureum
Thea Sinensis
Theobrominum
Theridion
Thiosinaminum
Thlaspi Bursa Pastoris
Thymolum
Thymus Serpyllum
Thyroidinum
Tilia Europaea


Tongo
Tormentilla
Trifolium Pratense
Trifolium Repens
Trillium Pendulum
Trimethylaminum
Triosteum Perfoliatum
Triticum Repens
Tropaeolum Majus
Tussilago Farfara
Tussilago Fragrans


Uricum Acidum

Usnea Barbata

Valeriana Officinalis
Vanadium Metallicum
Venus Mercenaria
Veratrinum
Veratrum Nigrum


Verbascum Thapsus
Verbena Officinalis
Vesicaria
Vespa Crabo
Viburnum Opulus

Vinca Minor
Viola Odorata
Viola Tricolor
Viscum Album

Wyethia Helenioides

Xanthoxylum Fraxineum

Yucca Filamentosa


Zincum Bromatum
Zincum Carbonicum
Zincum Cyanatum
Zincum Iodatum

Zincum Muriaticum
Zincum Oxydatum
Zincum Phosphoratum


Zincum Sulphuricum
Zincum Valerianicum
Zingiber Officinale