Sunday, December 16, 2012

മൃത്യുഞ്ജയ ക്ഷേത്രം












മരണത്തിനു ശേഷം മറ്റൊരു ലോകം സാധ്യമാണെന്നു കരുതുന്ന മണ്ടന്‍‌മാര്‍ വരെ മരണത്തെ  ഭയക്കുന്നവരാണ്.
കുടകിലെ മൃത്യുഞ്ജയ ക്ഷേത്രത്തില്‍ കണ്ട തിരക്കും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.


മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം-- തെറ്റ് റോഡ്  വഴി തോല്‍‌പ്പെട്ടി എത്തിയാല്‍ കേരള അതിര്‍ത്തിയായി.ധാരാളം മദ്യഷാപ്പുകള്‍ ഉള്ള കുട്ടയാണ്  കര്‍ണാടകത്തിലെ അതിര്‍ത്തി ഗ്രാമം. ഇവിടെയുള്ള ഹോട്ടലുകളില്‍ കിട്ടുന്ന പന്നിയിറച്ചി കഴിക്കാന്‍ വേണ്ടി മാത്രം ധാരാളം പേര്‍ മാനന്തവാടിയില്‍ നിന്നും കുട്ടയില്‍ എത്തുന്നു. കുപ്പി വാങ്ങാനും..

 കുട്ടയില്‍ നിന്നും ഗോണിക്കൊപ്പ റോഡില്‍ കുറച്ചു പോയാല്‍ ശ്രീമം‌ഗലം എന്ന സ്ഥലത്തെത്തും ..അവിടെ നിന്നും ഇടത്തോട്ടുള്ള റോഡില്‍ പോയാല്‍ മൃത്യുഞ്ജയ ക്ഷേത്രത്തിലെത്തും.

തേയിലത്തോട്ടങ്ങളുടേയും കാപ്പിത്തോട്ടങ്ങളുടേയും കാടിന്റേയും ഇടയിലൂടെയുള്ള , കാട്ടരുവികളുടെ വക്കത്തു കൂടിയുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള  യാത്ര  നിങ്ങളൊരു ഭക്തനാണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. കുടക് റോഡുകളിലെ  കാറ്റിന്  കാപ്പിപ്പൂവിന്റെ മണമാണ്..
ഒറ്റപ്പെട്ട ഒരു സ്ഥലത്താണ്  ഈ  അമ്പലം .  അമ്പലത്തിനടുത്തായി ഒരു കുളമുണ്ട്. കുളത്തിനു വക്കിലുള്ള മരങ്ങളില്‍ ധാരാളം പക്ഷികളുണ്ട്. പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലം.
    അമ്പലത്തിനു മുന്നിലുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിറയെ കാറുകളുണ്ട്.അവിടെയെത്തി ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോള്‍ പല സ്ഥലത്തായി ഹോമങ്ങള്‍ നടക്കുകയാണ്. പൂണൂലിട്ട ഷര്‍ട്ടിടാത്തവര്‍ ഹോമം നടത്തുന്നു. ഹോമകുണ്ഡത്തിനു മുന്നില്‍ ചില സ്ത്രീകള്‍ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. ചിലര്‍ നിലത്ത് ചമ്രം പടിഞ്ഞ് ഇരിക്കുകയും ചെയ്യുന്നു.


അമ്പതു രൂപ ടിക്കറ്റെടുത്ത് ഹോമത്തിനു കാത്തിരിക്കുന്ന എന്റെ സുഹൃത്തിനെ ഹോമത്തിനു വിളിക്കുന്നില്ല. രണ്ടായിരം രൂപ കൊടുത്ത് ടിക്കറ്റെടുത്തവര്‍ക്കുള്ള  ഹോമമാണ് ഇപ്പോള്‍ നടക്കുന്നത്.  രണ്ടായിരം രൂപക്കാരുടെ ഹോമങ്ങളെല്ലാം കഴിഞ്ഞ ശേഷം ആണ് അമ്പതു രൂപക്കാരുടെ ഹോമം. ചെറിയ പൈസക്കാരുടെ ഹോമങ്ങളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്.

ഹോമങ്ങള്‍ നടക്കുമ്പോള്‍ നിറച്ചും പുകയാണ്. മടുപ്പും വിശപ്പും പുകയും കാരണം പുറത്തിറങ്ങി ഒരു ചായ കുടിച്ച് വരാമെന്നു കരുതി. പുറത്തു വന്നപ്പോള്‍ ഒരു മിഠായിക്കട പോലുമില്ല.
മറ്റുള്ളവരുടെയൊക്കെ ഹോമം കഴിഞ്ഞ് അമ്പതു രൂപക്കാരുടെ ഹോമം തുടങ്ങിയപ്പോള്‍ ഒരു പന്ത്രണ്ടു മണിയായി. അതിന് ഒരു പത്തു നൂറു പേരുണ്ടാകും. ചിലര്‍ സെറിബ്രല്‍ പാള്‍സി രോഗമുള്ള കുട്ടികളെയൊക്കെ കൊണ്ടു വന്നിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി രോഗമുള്ള ഒരു കുട്ടിയുടെ രോഗം മാറി എന്ന കഥയാണ്  ഈ അമ്പലത്തെ പ്രസിദ്ധമാക്കിയത്.

ഹോമത്തിനിടക്ക് ജനക്കൂട്ടം ശിവസ്തുതികള്‍ പാടാന്‍ തുടങ്ങി.   എസ്.പി  ബാലസുബ്രമണ്യം പാടിയ പാട്ടുകള്‍ കഠിനകഠോര ശബ്ദത്തില്‍  ചിലര്‍ ആലപിക്കുന്നതു  കേള്‍ക്കാം..


ചുറ്റും മണികള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. ഈ മണികള്‍ മുഴക്കാം.
അവസാനം അവിടെയുണ്ടാക്കിയ പ്രസാദം ഒരു സ്പൂണ്‍ തരും.

അതിനു ശേഷം പ്രസാദ ഊട്ട് കഴിഞ്ഞു മാത്രമേ  സ്ഥലം വിട്ടു പോകാന്‍ പാടുള്ളൂ അത്രെ. അപ്പുറമുള്ള ഭോജനശാലയില്‍ വെച്ച് പായസമടക്കമുള്ള  ഊണ് കിട്ടും നല്ല ഭക്ഷണമാണ്. ചോറും കറിയും മോരും മാത്രമേയുള്ളൂവെങ്കിലും.

കര്‍ണാടകയില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടെയെത്തുന്നു. അടുത്ത കാലത്ത് റ്റി.വിയില്‍  വന്നതിനു ശേഷം അമ്പലം കൂടുതല്‍ പ്രശസ്തമായി. ഇപ്പോള്‍ ഇങ്ങോട്ട് ഒരു ബസ് ഉണ്ട്.
ക്ഷേത്രത്തില്‍ പൂജ കഴിച്ചാല്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമത്രെ. എന്തായാലും എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്   ക്ഷേത്രദര്‍ശനത്തിനു ശേഷമാണ്  അപ്രതീക്ഷിതമായി നല്ലൊരു ഉദ്യോഗം കിട്ടിയത്.


മലകളും കാടും താഴ്വാരങ്ങളുമാണ് കുടക്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട് കുടകില്‍. അഭി വെള്ളച്ചാട്ടം, ഇരിപ്പ് വെള്ളച്ചാട്ടം , കുശാല്‍ നഗറിലെ  സുവര്‍ണ്ണക്ഷേത്രം, തലക്കാവേരി , ഭാഗമണ്ഡലം , കാവേരി നിസര്‍ഗധാമ , മടിക്കേരി എന്നിങ്ങനെ ധാരാളം റ്റൂറിസ്റ്റു കേന്ദ്രങ്ങളുണ്ട് ഇവിടെ. ഇതിന്റെ കൂടെ ചേര്‍ക്കാവുന്ന ഒന്നാണ് മൃത്യുഞ്ജയ ക്ഷേത്രം.


Sunday, October 2, 2011

ലെഡ് എന്ന വിഷം

ലെഡ് ഒരു ലോഹമാണ്.മനുഷ്യന് ഏറെ ഉപയോഗപ്രദമായ ഒരു മൂലകമാണ് ലെഡ്.പക്ഷെ , ലെഡ് ഒരു വിഷവുമാണ്.
പക്ഷെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെങ്കിലും ലെഡ് ഒരു വിഷമാണെന്ന ബോധം നമ്മുടെ സമൂഹത്തില്‍ കുറവാണ്.
കിളിരൂര്‍ പീഢനക്കേസില്‍ മരിച്ച പെണ്‍‌കുട്ടിയുടെ ശരീരത്തില്‍ ഈയത്തിന്റെ അളവ് കൂടുതല്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.ഈയ വിഷബാധയാണ് മരണത്തിനിടയാക്കിയതെന്നും വാര്‍ത്തയുണ്ടായിരുന്നു.
കുട്ടികളില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം തെളിയിക്കപ്പെട്ടിട്ടുണ്ട്.പക്ഷെ,പ്രായപൂര്‍‌ത്തിയായവരില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


മനുഷ്യ ശരീരത്തിന് പല മൂലകങ്ങളും ചെറിയ അളവിലെങ്കിലും ആവശ്യമുള്ളതാണ്.പക്ഷെ,ലെഡ് മനുഷ്യന് ഒട്ടും ആവശ്യമില്ലാത്തത്രെ.അതിനാല്‍ മനുഷ്യശരീരത്തില്‍ ലെഡിന്റെ നേരിയ അംശം പോലും ആശങ്കയുണ്ടാക്കേണ്ടതാണ്.
ഈയവിഷബാധ നമ്മുടെ സമൂഹത്തില്‍ വിരളമാണെന്ന് ഒരു ധാരണയുണ്ട്.പക്ഷെ,അത് വളരെ വ്യാപകമാണെന്നതാണ് സത്യം.പക്ഷെ, മിക്കപ്പോഴും അത് സംശയിക്കപെടുന്നില്ലെന്നതിനാല്‍ കണ്ട് പിടിക്കപ്പെടുന്നില്ല.കഴിഞ്ഞ എണ്ണായിരം വര്‍‌ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.ഇലക്ട്റോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍‌ദ്ധിച്ചതോടെ ലെഡിന്റെ ഉപഭോഗവും വല്ലാതെ വര്‍ദ്ധിച്ചു.ഒരു ലോഹമെന്ന നിലയില്‍ ലെഡിന് പല ഗുണങ്ങളുമുണ്ട്.പക്ഷെ,വിലക്കുറവാണ് അതിന്റെ ഉപയോഗം ഇത്ര വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.




ലെഡ് ശരീരത്തില്‍ പ്രവേശിക്കുകയും എല്ലാ അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.പക്ഷെ,ശരീരത്തില്‍ നിന്നും ലെഡ് പുറത്തു പോകുന്നില്ല.അതിനാല്‍ ദീര്‍ഘകാലം അതിന്റെ ദോഷഫലങ്ങള്‍ ഉണ്ടാകുന്നു.വായിലൂടെയും ശ്വാസത്തിലൂടെയുമാണ് ലെഡ് ശരീരത്തിലെത്തുന്നത്.തൊലിയിലൂടെയും ലെഡ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു.തലച്ചോറും നാഡീവ്യവസ്ഥയുമുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളേയും ലെഡ് ബാധിക്കുന്നു.
ഗര്‍ഭസ്ഥശിശുക്കള്‍,കുട്ടികള്‍,ഗര്‍ഭിണികള്‍ എന്നിവരില്‍ ലെഡ് വിഷബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.പ്ലാസന്റയിലൂടെ ലെഡ് നന്നായി കടന്നു പോകുന്നു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ ലെഡ് കൂടുതലായി ബാധിക്കുന്നു.കുട്ടികളില്‍ മരണം വരെ ലെഡ് മൂലമുണ്ടാകുന്നു.രക്തക്കുറവ്,വിറ്റമിന്‍-ഡിയുടെ ആഗിരണത്തിലുണ്ടാകുന്ന കുറവ്,വയറു വേദന,എന്‍‌സഫലോപ്പതി എന്നിവയും ലെഡ് വിഷബാധ മൂലമുണ്ടാകാറുണ്ട്. പെയിന്റുകളില്‍ ലെഡ് വ്യാപകമായി ഉപയോഗിക്കുന്നു.മഞ്ഞ പെയിന്റുകളില്‍ ആണ് ലെഡ് ഏറ്റവും കൂടുതല്‍ ചേര്‍ക്കുന്നത്.നിര്‍ഭാഗ്യവശാല്‍ മിക്ക കളിപ്പാട്ടങ്ങളും മഞ്ഞ നിറമുള്ളതാണ്.


ഏറ്റവും ആകര്‍ഷകമായ നിറങ്ങളിലൊന്നാണല്ലോ മഞ്ഞ.സ്കൂള്‍ ബസ്സുകള്‍ വരെ മഞ്ഞ പെയിന്റടിച്ചതാണ്.കുട്ടികളുടെ പാര്‍ക്കിലെ കളിസാധനങ്ങളും മഞ്ഞയടിച്ചതാണ്.കളിപ്പാട്ടങ്ങളില്‍ നിന്നാണ് കുട്ടികളുടെ ശരീരത്തില്‍ ലെഡ് കാര്യമായി എത്തുന്നത്.ഗ്രാമങ്ങളിലെ ഉല്‍സവചന്തകളില്‍ വില്‍ക്കപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളാണ് പ്രധാനകുറ്റവാളി.ഇത്തരം കളിപ്പാട്ടങ്ങളിലെ പെയിന്റ് എളുപ്പത്തില്‍ ഇളകിപ്പോകുന്നതായാണ് കാണപ്പെടുന്നത്.
ലെഡിന്റെ ഉപയോഗം ആധുനികജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണ്.അര ടണ്‍ ലെഡ് ഒരാള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
ലെഡ് മൂലമുള്ള ദുരന്തങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്.


വികസ്വരരാജ്യങ്ങളിലാണ് ലെഡ് വിഷബാധ കൂടുതലായി കാണുന്നത്.കൂടുതല്‍ ലെഡ് ഉപയോഗിക്കുന്നത് പക്ഷെ,വികസിതരാജ്യങ്ങളിലാണ്.പക്ഷെ,സുരക്ഷിതമായ ഉപയോഗത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അവിടെ ലെഡ് വിഷബാധ കുറവാണ്.
അവികസിതരാജ്യങ്ങളിലെ കുട്ടികളാണ് ലെഡ് വിഷബാധയുടെ പ്രധാന ഇരകള്‍.ബുദ്ധിമാന്ദ്യം,രക്തക്കുറവ്,വൃക്കകളുടെ തകരാറ് തുടങ്ങി പല പ്രശ്നങ്ങളും കുട്ടികളില്‍ അത് ഉണ്ടാക്കുന്നു.
ഇന്ത്യയില്‍ ലെഡ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.പെട്ടെന്നുള്ള ദോഷഫലങ്ങള്‍ കാണാത്തതിനാല്‍ ലെഡിനെക്കുറിച്ചുള്ള ബോധവും കുറവാണ്.




8000  വര്‍ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.
6500 BCയില്‍ തുര്‍ക്കിയില്‍ ലെഡിന്റെ ഖനിയുണ്ടായിരുന്നു.
എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു മൂലകമാണ് ലെഡ്.മറ്റു മൂലകങ്ങളുമായി നന്നായി കൂടിച്ചേരുകയും ചെയ്യുന്നു.എളുപ്പത്തില്‍ ലഭ്യമാകുന്നതും വിലക്കുറവും പെയിന്റുകളുമായി എളുപ്പത്തില്‍ കൂടിച്ചേരുന്നതുമാണ് ലെഡിനെ പ്രിയങ്കരമാക്കുന്നത്.
ലെഡ് കാലാവസ്ഥാ വ്യതിയാനത്തെ നന്നായി പ്രതിരോധിക്കുന്നു.ദ്രവിച്ചു പോകാതിരിക്കുന്ന ഒരു ലോഹമാണ് ലെഡ്.
മനുഷ്യരാശിയുടെ സാങ്കേതിക വികാസത്തിന് ലെഡ് അനിവാര്യമാണ്.കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളില്‍ ലെഡിന്റെ ഉപയോഗം ഒഴിവാക്കാനാകാത്തതാണ്.ഇലക്റ്റ്റോണിക് ലോകത്തിലെ പ്രധാനമൂലകമാണ് ലെഡ്.വാര്‍ത്താവിനിമയരംഗത്തും ബഹിരാകാശഗവേഷണരംഗത്തും ലെഡിന്റെ ഉപയോഗം വ്യാപകമാണ്.




തെറ്റായ ഉപയോഗവും അശ്രദ്ധയും നയരാഹിത്യവുമാണ് വികസ്വരരാജ്യങ്ങളില്‍ ലെഡ് ദുരന്തമുണ്ടാക്കാന്‍ കാരണം.കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ശരീരത്തില്‍ ലെഡ് എത്തുന്നു.
ബാറ്ററികള്‍ ഉണ്ടാക്കാനാണ് ലോകത്ത് ഉപയോഗിക്കുന്ന ലെഡിന്റെ എണ്‍‌പതു ശതമാനവും ഉപയോഗിക്കപ്പെടുന്നത്.ഗുണനിലവാരമില്ലാത്ത ലെഡ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നു.പുനരുപയോഗിക്കാവുന്ന ലെഡിന്റെ ഉപയോഗവും ഇന്ത്യന്‍ നിര്‍മ്മിത ലെഡ് ആസിഡ് ബാക്‍റ്ററികളില്‍ കുറവാണ്.
വീട്ടിനകത്തു വെച്ച് ബാറ്ററി റിപയര്‍ നടത്തുന്നവരും ഇലക്റ്റ്റോണിക് ഉപകരണറിപയര്‍ നടത്തുന്നവരും ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത വളരെ കൂടുതലുള്ളവരാണ്.
റോഡരികിലെ ബാറ്ററി റിപ്പയര്‍ ഷോപ്പുകള്‍ നഗരങ്ങളിലെല്ലാം വ്യാപകമായി കാണാം.
പെട്രോളിലെ ലെഡ് ഒരു കാലത്ത് പ്രശ്നമായിരുന്നു.എഞ്ചിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ലെഡ് പെട്രോളില്‍ ചേര്‍ക്കാറുണ്ടായിരുന്നു.വാഹനത്തിന്റെ പുകയിലൂടെ ലെഡ് അന്തരീക്ഷത്തിലെത്തുകയും മലിനീകരണമുണ്ടാക്കുകയും ചെയ്തു.പിന്നീട് ലെഡിന്റെ അളവ് കാര്യമായി കുറക്കുകയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയും മികച്ച എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
ഔഷധങ്ങളിലൂടെയും അമിതമായ അളവില്‍ ലെഡ് ശരീരത്തിലെത്തുന്നുണ്ട്.ചില പരമ്പരാഗത ആയുര്‍‌വേദമരുന്നുകളില്‍ ലെഡിന്റെ അംശം വളരെ കൂടുതലാണ്.ചില ചൈനീസ് മെഡിസിനുകളിലും ലെഡ് അമിതമായി കാണപ്പെടുന്നു.കുട്ടികളിലെ ഹൈപ്പര്‍ ആക്‍റ്റിവിറ്റിയ്ക്ക് ഉപയോഗിക്കുന്ന ഒരു ചൈനീസ് ഔഷധത്തില്‍ ലെഡിന്റെ അംശം കനത്ത തോതിലുണ്ട്.നാഢികളെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇവിടെ ലെഡ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടാകാം.ലെഡ് ഒരു ഹോമിയോപ്പതി ഔഷധം കൂടിയാണ്.വിവേചനരഹിതമായ ഔഷധപ്രയോഗം ലെഡ് വിഷബാധയുണ്ടാക്കാം.




ലെഡ് ശരീരത്തിലെത്തിയാല്‍ പല ഭാഗത്തും ശേഖരിക്കപ്പെടുന്നു.എല്ലുകള്‍,നഖങ്ങള്‍,പല്ലുകള്‍,മുടികള്‍ എന്നിവടങ്ങളിലെല്ലാം ലെഡ് അടിഞ്ഞു കൂടുന്നു.ലെഡ് ശരീരത്തില്‍ വിഘടിച്ചു പോകുന്നില്ല.അത് ശരീരത്തിലെ വിവിധ പ്രോട്ടീനുകളുമായി കൂടിച്ചേര്‍ന്ന് കുഴപ്പമുണ്ടാക്കുന്നു.കാല്‍സ്യത്തിന്റെ ഉപാപചയത്തെ ലെഡ് ബാധിക്കുന്നു.ആവര്‍ത്തനപ്പട്ടികയില്‍ ലെഡിന്റെ സ്ഥാനം ഓര്‍ക്കുക.വിറ്റമിന്‍ ഡി യുടെ ഉല്‍‌പാദനത്തെയും ലെഡ് ബാധിക്കുന്നു.
ചുരുക്കത്തില്‍..
ലെഡ് വിഷബാധ സമൂഹത്തില്‍ വ്യാപകമാണ്.
ഡോക്റ്റര്‍‌മാരും രോഗികളും ലെഡ് വിഷബാധ കൂടുതലായി സംശയിക്കേണ്ടതാണ്.
മിന്നുന്നതെല്ലാം പൊന്നല്ല.പക്ഷെ,ലെഡ് ആയിക്കൂടെന്നില്ല.
നമ്മുടെ കുട്ടികളെ ലെഡ് വിഷബാധയില്‍ നിന്നും സംരക്ഷിക്കുക.നിലവാരം കുറഞ്ഞ കളിപ്പാട്ടം വാങ്ങിച്ചു കൊടുത്ത് അവരെ മന്ദബുദ്ധികള്‍ ആക്കാതിരിക്കുക.
കുട്ടികള്‍ക്ക് പെന്‍‌സിലുകള്‍ വാങ്ങുമ്പോള്‍ വര്‍‌ണ്ണആവരണം ഉള്ള പെന്‍‌സിലുകള്‍ ഒഴിവാക്കുക.വര്‍ണ്ണരഹിത പെന്‍സിലുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ലെഡ് പെന്‍സിലുകളില്‍ സാധാരണഗതിയില്‍ ലെഡ് ഇല്ല.
ലെഡ് കൂടുതലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ വീട്ടില്‍ എത്തുന്നതിനു മുമ്പ് വസ്ത്രങ്ങള്‍ മാറ്റുക.ഭക്ഷണത്തിനു മുമ്പ് കൈകാലുകള്‍ നന്നായി വൃത്തിയാക്കുക.
വീട്ടിനകത്ത് ഇലക്ട്രോണിക് റിപ്പയര്‍ ഒഴിവാക്കുക.
രക്തപരിശോധനയിലൂടെ വിഷബാധ കണ്ടെത്താം.ലെഡ് വിഷബാധയുടെ ലക്ഷണങ്ങള്‍ അത്ര കൃത്യമല്ല.അതിനാല്‍ രക്തപരിശോധനയിലൂടെ മാത്രമേ അത് കണ്ടെത്താനാകൂ.

Thursday, July 14, 2011

പക്ഷിപാതാളം

പക്ഷിപാതാളം കാണാന്‍ അവസരം ലഭിച്ചത് അടുത്തിടെയാണ്.ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു അത്.ഞങ്ങള്‍ ആറു പേരും ഒരു ഗൈഡും ചേര്‍ന്നാണ് പക്ഷിപാതാളത്തിലേക്ക് പോയത്.കൂടെയുണ്ടായിരുന്ന ഒരു ബ്ലോഗര്‍ സുഹൃത്ത് യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്രാവിവരണം ഇവിടെ എഴുതുന്നില്ല.
പക്ഷിപാതാളമെന്നാല്‍ പാതാളമാണോയെന്നാണ് ഫേസ് ബുക്കില്‍ ഫോട്ടോയിട്ടപ്പോള്‍ ഒരാള്‍ ചോദിച്ചത്.പക്ഷിപാതാളമെന്നാല്‍ വമ്പന്‍ പാറക്കെട്ടുകളാണ്.ഈ പാറക്കൂട്ടങ്ങളുടെയിടയില്‍ ഗുഹകളാണ്.ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ സഞ്ചരിക്കാം.പക്ഷെ,കുറച്ച് അധ്വാനമുണ്ട്.
തിരുനെല്ലിക്കാട്ടിലാണ് പക്ഷിപാതാളം.പി.വല്‍സലയുടെ നോവലില്‍ പറഞ്ഞിരിക്കുന്ന സായിപ്പിന്റെ കൊട്ടാരം ഇവിടെയാണ്.കര്‍‌ണ്ണാടകക്കാര്‍ മുനിക്കല്‍ ഗുഹകള്‍ എനാണ് ഇതിനെ വിളിക്കുന്നത്.മുനികള്‍ തപസ്സിരുന്നതു കൊണ്ടായിരിക്കാം..
എട്ട് കിലോമീറ്റര്‍ കാട്ടിലൂടെ നടക്കണം ഇവിടെയെത്താന്‍.കേരളത്തിന്റെയും കര്‍‌ണ്ണാടകയിലെ കുടക് നിരകളുടേയും അതിര്‍ത്തിയിലാണ് പക്ഷിപാതാളം.യാത്രക്കിടയില്‍ നമ്മള്‍ അതിര്‍ത്തി കടന്ന് കര്‍‌ണ്ണാടകയിലെത്തുന്നു.തുടര്‍ന്ന് തിരിച്ച് കേരളത്തിന്റെ ഭാഗത്തെത്തുന്നു.അതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ ഇട്ടിട്ടുണ്ട്.
തിരുനെല്ലിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നിന്നാണ് നമ്മള്‍ യാത്ര തുടങ്ങുന്നത്.എണ്ണൂറു രൂപ ട്രക്കിങ്ങ് ഫീസ് ഉണ്ട്.കൂടാതെ മുന്നൂറ് രൂപ ഗൈഡ് ഫീസും.യാത്രക്കിടയില്‍ കഴിക്കാനുള്ള ഭക്ഷണം നമ്മള്‍ കൊണ്ടു പോകണം.പക്ഷെ,വെള്ളം കാര്യമായി കൊണ്ടു പോകേണ്ട ആവശ്യം സാധാരണഗതിയില്‍ ഇല്ല.കാട്ടിലെ അരുവികളില്‍ വെള്ളം സുലഭമാണ്.
ആദ്യത്തെ നാലു കിലോമീറ്റര്‍ നടന്നാല്‍ നമ്മള്‍ വാച്ച് ടവറിലെത്തും.തിരുനെല്ലി അമ്പളത്തിന്റെ മുറ്റത്തു നിന്ന് നോക്കിയാല്‍ അങ്ങകലെ മലമുകളില്‍ ഈ വാച്ച് ടവര്‍ കാണാം.അവിടെ നിന്നും നാലു കിലോമീറ്റര്‍ വീണ്ടും നടക്കണം പക്ഷിപാതാളമെത്താന്‍.


ഞങ്ങളുടെ യാത്രാസംഘത്തില്‍ ആറു പേരുണ്ടായിരുന്നു.കൂടെ കാളന്‍ എന്നു പേരുള്ള നാട്ടുകാരന്‍ ഗൈഡും.യാത്ര തുടങ്ങിയത് ഏകദേശം ഒമ്പതു മണിക്കാണ്.അപ്പോള്‍ തന്നെ സാമാന്യം നല്ല വെയിലായിരുന്നു.ഈ ചൂടില്‍ എട്ടു കിലോമീറ്റര്‍ മല കയറുക അത്ര എളുപ്പമാവില്ല എന്നു തോന്നി.പക്ഷെ,യാത്ര തുടങ്ങുന്നതിനുമുമ്പു തന്നെ ഞങ്ങളുടെ മുന്നിലൂടെ ഓടിപ്പോയ ഒരു കൂരമാന്‍ ഞങ്ങളെ ആവേശം കൊള്ളിച്ചു.മൗസ് ഡീര്‍ എന്ന കൂരമാന്‍ ഒരു സുന്ദരനാണ്.


കുറച്ചു കൂടി നടന്നപ്പോള്‍ ഒരു മലയണ്ണാന്റെ കൂടും മലയണ്ണാന്‍ കുഞ്ഞിനേയും കണ്ടു.വനത്തിലൂടെ ഫോറസ്റ്റുകാരുടെ യാത്രക്ക് ഒരു ജീപ്പ് റോഡ് വെട്ടിയിട്ടുണ്ട്.അത് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.ഞങ്ങള്‍ നടക്കുന്നത് ആ പാതയിലൂടെയല്ല.കാറ്റിലെ മരങ്ങളുടെ ഇടയിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെയാണ് ഞങ്ങളുടെ യാത്ര.
ഫോറസ്റ്റില്‍ മുമ്പ് ജോലിയുണ്ടായിരുന്ന ഒരാള്‍ ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നു.അത് ഞങ്ങള്‍ക്ക് വളരെയധികം സഹായകമായി.ഞങ്ങളുടെ ഗൈഡ് ആണെങ്കില്‍ ഒരു സ്ഥിരം ഗൈഡ് ആയിരുന്നുമില്ല.


കൂടുതല്‍ ഉയരത്തിലേക്ക കയറിയപ്പോള്‍ ഓരോരുത്തരുടേയും ശാരീരിക ക്ഷമത അനുസരിച്ച് ഞങ്ങള്‍ പല ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നു.മരങ്ങളുടെ ഇടയിലൂടെ കുറേ നടന്ന് ഞങ്ങള്‍ ഒരു വെളിമ്പ്രദേശത്ത് എത്തി.കുറച്ചു കഴിഞ്ഞ് നാം വീണ്ടും ചോലക്കാടുകളില്‍ എത്തുന്നു.പിന്നീടാണ് വാച് ടവറിലെത്തുന്നത്.അവിടെ കുറച്ചു നേരം വിശ്രമിച്ചു.തെറ്റ് റോഡിലെ കുട്ടേട്ടന്റെ കടയില്‍ നിന്ന് വാങ്ങിച്ച  ഉണ്ണിയപ്പവും നാരങ്ങാവെള്ളവും അകത്താക്കി.അതിനു ശേഷം ടവറിന്റെ മുകളില്‍ കയറി.ഉയരത്തോട് പേടിയുള്ള ഞാന്‍ കുറച്ച് മടിച്ചാണ് കയറിയത്.അതിനാല്‍ ഞാന്‍ അവസാനമാണ് മുകളില്‍ എത്തിയത്.വാച്ച് ടവറിന്റെ മുകളില്‍ വെച്ച് നമുക്ക് തിരുനെല്ലി ക്ഷേത്രവും വയലുകളും തിരുനെല്ലി ആശ്രമം സ്കൂളൂം റിസോര്‍ട്ടുകളുമെല്ലാം കാണാം.നല്ലൊരു ബൈനോക്കുലറിന്റെ ഉപയോഗം ഇവിടെയാണ് അനുഭവപ്പെടുന്നത്.അതിനുമപ്പുറം കനത്ത കാടാണ്.
വാച്ച് ടവറിന്റെയടുത്തെത്തുമ്പോള്‍ നമ്മള്‍ പകുതി ദൂരമെത്തുന്നു.
കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തുടര്‍ന്നു നടത്തമായി.വന്നയത്രയും ദൂരം ഇനിയും യാത്ര ചെയ്യാനുണ്ട്.തുടര്‍ന്നുള്ള നടത്തത്തില്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കുറവാണ്.മരങ്ങളില്ലാത്ത ഭാഗങ്ങളാണ് കൂടുതലും.അതിനാല്‍ സൂര്യന്‍ നേരെ തലമണ്ടക്ക് തന്നെ കിട്ടും.ഇടക്ക് മരങ്ങള്‍ തിങ്ങി വളരുന്ന കാടുകളുമുണ്ട്.ഈ കാടുകളില്‍ അരുവികളുണ്ട്.ഞങ്ങളുടെ കൈയിലുള്ള വെള്ളം തീര്‍ന്നിരുന്നു.അതിനാല്‍ അരുവികളില്‍ നിന്ന് വെള്ളം കുപ്പികളില്‍ നിറച്ചു.കാട്ടിലെ തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് തോന്നിയ ഒരാള്‍ കുളിക്കുകയും ചെയ്തു.


മലഞ്ചെരിവിലൂടെ ഒരു സാംബാര്‍ മാന്‍ ഓടിപ്പോകുന്നതു കണ്ടു.എന്റെ ഹാന്‍‌ഡികാമില്‍ നല്ലൊരു വീഡിയോ കിട്ടി.ഇങ്ങനെ കാടുകളില്‍ നിന്ന് കാടുകളിലേക്ക് നടക്കുമ്പോള്‍ ഫയര്‍ ലൈന്‍ ഇട്ടിരിക്കുന്ന സ്ഥലത്തെത്തി.അതാണത്രെ കര്‍‌ണ്ണാടക-കേരള അതിര്‍ത്തി.അതിര്‍ത്തിയില്‍ ഒരു രണ്ടു മീറ്റര്‍ വീതിയില്‍ ഫയര്‍ ലൈന്‍ ഇടുന്നു.കാട്ടിലൂടെ ഒരു റോഡ് വെട്ടിയ പോലുണ്ട്.ചുറ്റുപാടും മലനിരകളാണ്,ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ ഇതിലെയെല്ലാം കുതിരസവാരി നടത്തിയിരുന്നത്രെ.അതിര്‍ത്തി കടന്ന് നമ്മള്‍ കര്‍ണ്ണാടക ഭാഗത്തെത്തുന്നു.തുടര്‍ന്ന് അവരുടെ ഭാഗത്തു കൂടിയാണ് യാത്ര.എങ്കിലും ഫയര്‍ ലൈനിന്റെ അടുത്തു കൂടി തന്നെയാണ് നമ്മള്‍ മിക്കവാറും പോകുന്നത്.കുറച്ചു കൂടി പോയപ്പോള്‍ ദൂരെയായി കൂറ്റന്‍ പാറക്കെട്ട് കാണാറായി.അതാണ് പക്ഷിപാതാളം.പിന്നീട് അത് ലക്ഷ്യമാക്കി ഞങ്ങള്‍ വേഗം നീങ്ങി.അടുത്തെത്തുമ്പോള്‍ കാണുന്നത് ഭീമാകാരമായ പാറകളാണ്.ചുറ്റും കനത്ത കാടുകളുണ്ട്.കൂറ്റന്‍ പാറക്കെട്ടുകള്‍‌ക്കിടയിലെ വിടവുകളാണ് ഗുഹകളായി കാണുന്നത്.ഈ ഗുഹകളിലാണ് മുനികള്‍ തപസ്സ് ചെയ്തിരുന്നത്.
ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ കടക്കുക കഠിനമായിരുന്നു.ചില സ്ഥലങ്ങളില്‍ ചാടിക്കടക്കണം.ചില സ്ഥലത്ത് നൂണ്ടു കടക്കുകയും ഇഴഞ്ഞു നീങ്ങേണ്ടി വരികയും ചെയ്യുന്നു.അത്തരമൊരു നൂണ്ടു കടത്തത്തിനിടയില്‍ സുഹൃത്തിന്റെ ക്യാമറക്ക് കാര്യമായ തകരാര്‍ പറ്റി.ഈ പാറക്കെട്ടുകള്‍ക്കിടയിലൂടെയെല്ലാം കടന്ന് നമ്മള്‍ മറ്റൊരു ഭാഗത്തു കൂടി പുറത്തെത്തുന്നു.ആവേശകരമായ ഒരനുഭവമാണ് ഇത്.പക്ഷെ,ഞങ്ങള്‍ക്ക് പക്ഷികളെയൊന്നും കാണാന്‍ പറ്റിയില്ല.സ്വിഫ്റ്റ് പക്ഷികളും വവ്വാലുകളും ഇവയുടെ കൂടുകളുമെല്ലാം ധാരാളമുണ്ടെന്ന് മുമ്പ് അവിടെ പോയ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു..

Thursday, April 7, 2011

ദൈവം

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സത്യസായി ബാബയേയും ബാബക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഭക്തന്‍‌മാരേയും പരിഹസിച്ചു കൊണ്ടുള്ള ഒരു പാട് പോസ്റ്റുകള്‍ കണ്ടു.ഭക്തന്‍‌മാരുടെ വിശ്വാസമനുസരിച്ച് ദൈവം സര്‍‌വവ്യാപിയാണ്.ഭഗവാനോട് ദേഹമുപേക്ഷിക്കരുത് എന്നാണ് ഭക്തന്‍‌മാര്‍ പ്രാര്‍ഥിക്കുന്നത്.
ആരും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത ദൈവങ്ങളിലൊക്കെ വിശ്വസിക്കുന്നവര്‍ ,കണ്‍‌മുമ്പില്‍ കാണുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഭക്തന്‍‌മാരെ പരിഹസിക്കുന്നത് മനസ്സിലാകുന്നില്ല.

Monday, April 4, 2011

വാനരഭോജനശാല


ഈയിടെ ശാസ്താം‌കോട്ട പോയപ്പോള്‍ കണ്ടതാണ് ഈ വാനരഭോജനശാല.
വാനരന്‍ വന്യജീവിയാണ്.വാനരന് ഭക്ഷണം നമ്മള്‍ കൊടുക്കുന്നത് ശരിയായ ഒരു പ്രവര്‍ത്തിയല്ല.അത് ഫലത്തില്‍ ദ്രോഹകരമാണ്.കാട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്താനുള്ള കുരങ്ങിന്റെ കഴിവിനെ അത് സാരമായി ബാധിക്കുന്നു.അത് പട്ടിണിയിലേക്ക് നയിക്കുന്നു.കുരങ്ങുകള്‍ തട്ടിപ്പറിക്കാരാകുന്നത് ഇങ്ങനെയാണ്.