Tuesday, September 5, 2023

മാസപൂജ


 ഒട്ടും നിനച്ചിരിക്കാതെയാണ്  ഒരു ശബരിമല  ഡ്യുട്ടി അടിച്ചു കിട്ടിയത്. പത്ത് പന്ത്രണ്ട്  വര്ഷം മുന്നത്തെ കഥയാണ് .  മാസപൂജയാണ് . ആറു  ദിവസത്തെ ഡ്യുട്ടി .

രാത്രി ട്രെയിനിന്  ടിക്കറ്റ്  കിട്ടി. ഒപ്പം ഡ്യുട്ടി ഉണ്ടായിരുന്ന  മൂന്നു പേരും വണ്ടിയിൽ ഉണ്ടായിരുന്നു. 

രാവിലെ ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി.  ഒരു ബസ്സിൽ കയറി പത്തനംതിട്ടക്ക്  വിട്ടു.  ഒരു കാലിച്ചായ കുടിച്ച്  പമ്പയിലേക്കുള്ള  ബസ്സ്  കാത്തിരിപ്പായി. 

മാസപൂജക്കുള്ള  ഡ്യുട്ടി  കൂടുതൽ ദുരിതമയമാണ് . ഏറ്റവും ആദ്യത്തെ  പ്രശ്‍നം  അങ്ങോട്ടുള്ള ബസ്സുകൾ  കുറവായിരിക്കുമെന്നതാണ് .

അങ്ങനെ ഒരു മുക്കാൽ മണിക്കൂർ കാത്തിരുന്നപ്പോൾ  പമ്പ എന്ന ബോർഡ് വെച്ച  കെ എസ്  ആർ ടി സി ബസ്സ്  അവിടെ എത്തി. രാവിലെ  ആകെ ക്ഷീണത്തിലാണ്‌ . രാവിലത്തെ സ്ഥിരം കൃത്യങ്ങൾ ഒന്നും നടന്നിട്ടുമില്ല . എങ്കിലും  ബസ്സ്  കണ്ടപ്പോൾ അതിൽ ഓടിക്കയറി . ഒരുപാടാളുകൾ അതിൽ ഉണ്ടായിരുന്നു.

ഓടിക്കിതച്ച്  ബസ്സ്  പമ്പയിൽ എത്തി .  ബസ്സിൽ നിന്നിറങ്ങിയ പലരും  പല വഴിക്ക് പോയി. ഞങ്ങൾ  നാല്  ജീവാത്മാക്കൾ  അവിടെയുള്ള  ദേവസ്വം ബോർഡിന്റെ കെട്ടിടം കണ്ട്  അങ്ങോട്ട് നീങ്ങി  . അത് തുറന്നിട്ടിരിക്കുന്നു. പക്ഷെ, അവിടെയെങ്ങും  ഒരു മനുഷ്യനുമില്ല .

അവിടെയുള്ള  മുറികളിൽ ഒരു മുറി മാത്രം തുറന്നിട്ടിരിക്കുന്നു.   കെ . ജയകുമാർ  ഐ എ എസ്  എന്ന ഒരു ബോർഡ് റൂമിനു മുകളിൽ ഉണ്ട്.  സ്‌പെഷൽ ഓഫീസർ ആണെന്ന് തോന്നുന്നു.

ഞങ്ങൾ ഉള്ളിൽ കയറി . ബാഗുകൾ അവിടെ വെച്ചു . തിരക്കുള്ളവൻ തോർത്ത് മുണ്ടെടുത്ത്  ബാത്ത് റൂമിലേക്ക് നടന്നു. മറ്റുള്ളവർ ബ്രഷും പേസ്റ്റും എടുത്തു . 

അങ്ങനെ  ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ  ഒരു മനുഷ്യൻ അവിടെ പാഞ്ഞെത്തി. കുറച്ച് ദേഷ്യത്തിലാണ് . "നിങ്ങൾ എന്തിനാണ്  ഈ മുറിയിൽ കടന്നത് ? "  അയാൾ ചോദിച്ചു .

ഞാൻ വിശദീകരിച്ചു . കുഴപ്പക്കാരല്ല. ശബരിമല  ഡ്യുട്ടിക്ക്‌  വന്നവരാണ് . പ്രഭാതകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല.

''കെ  ജയകുമാർ ഐ എ എസ്   സാറിന്റെ മുറിയാണ് . സമ്മതം ചോദിക്കാതെ  അവിടെ  കടക്കാൻ പാടില്ല '' - 

അയാൾ കുറച്ച് തണുത്തിരുന്നു.  അങ്ങേര്  പറയുന്നത്  ആരും ശ്രദ്ധിക്കാനേ  പോയില്ല.

''  സാറിനോട് ഒരു ബഹുമാനമില്ലേ  .. സാറിന്റെ  ബാത്ത്റൂമൊക്കെ  ഉപയോഗിക്കുക എന്ന് വെച്ചാൽ .''  മെല്ലെ എന്നോട് പറഞ്ഞു . പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.  കുറച്ച് കഴിഞ്ഞപ്പോൾ  നിങ്ങൾക്ക് ചായ വേണോ  എന്ന്  ചോദിക്കുകയും ചെയ്തു.  മാത്രമല്ല , ചായ സംഘടിപ്പിച്ച് തരികയും ചെയ്തു .   അവിടുത്തെ സ്ഥിതിയിൽ ചായ എന്ന് വെച്ചാൽ  വലിയ ഒരാശ്വാസമായിരുന്നു.  പിന്നീട്  മറ്റു ജീവനക്കാരും വന്നപ്പോൾ  ഓരോരുത്തരുടെയും സ്റ്റേഷനിലേക്ക്  പോയി.

ഇപ്പോഴൊക്കെ  ശബരിമല ഡ്യുട്ടിക്ക്  പോകുമ്പോൾ   പത്തനംതിട്ടയിലെ ഒരു സുഹൃത്ത്  കാറും ഡ്രൈവറെയുമൊക്കെ  അയച്ചു തരാറുള്ളത്  സമാധാനമാണ് . 
















No comments: