Friday, February 27, 2009

സാല്‍‌വേഷന്‍

കോഴിക്കോട് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു പ്രദര്‍ശനം നടന്നിരുന്നു‌‌-കോര്‍പ്പറേഷന്റെ വാണിജ്യ വിജ്ഞാന വിനോദ പ്രദര്‍ശനം.
ജനപങ്കാളിത്തം കൊണ്ട് വലിയൊരു പ്രദര്‍ശനമായിരുന്നു അത്.വളരെയധികം സമയം ക്യൂ നിന്ന് ടിക്കറ്റെടുത്ത് അകത്തു കയറി ,എല്ലാ സ്റ്റാളുകളിലും കയറി പുറത്തെത്തിയപ്പോഴേക്കും ഒരു രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു.ഇവിടെ നടക്കുന്ന എല്ലാ പ്രദര്‍ശനങ്ങളിലും ജനങ്ങള്‍ ഇരച്ചു കയറുകയാണ്.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഒരു പ്രദര്‍ശനം നടന്നിരുന്നു.വ്യത്യസ്തമായ ഒരു പ്രദര്‍ശനമായിരുന്നു അത്.സാല്‍‌വേഷന്‍ എന്നായിരുന്നു ആ പ്രദര്‍ശനത്തിന്റെ പേരെന്നാണ് ഓര്‍ക്കുന്നത്.ഏതോ ഇസ്ലാമിക സംഘടനയായിരുന്നു സംഘാടകര്‍.ജമാ അത്തെ ഇസ്ലാമി ആയിരുന്നു അതിന്റെ പുറകില്‍ എന്നാണ് ഓര്‍ക്കുന്നത്.
അദ്ഭുതകരമായ വലിയൊരു പ്രദര്‍ശനം കോഴിക്കോട്ട് നടക്കുന്നുവെന്നും കണ്ടിരിക്കണമെന്നും എന്നോട് പറഞ്ഞത് ഒരു ഹിന്ദു സുഹൃത്താണ്.അത് അത്ര വലിയ സംഭവമൊന്നുമല്ലെന്നും,വര്‍ണ്ണക്കടലാസു കൊണ്ടും വെളിച്ചം കൊണ്ടും ഒരു മായാപ്രപഞ്ചം സൃഷ്ടിച്ചതു മാത്രമാണെന്നും പറഞ്ഞത് ഒരു മുസ്ലിം സുഹൃത്താണ്.അതാണ് കാര്യമെന്ന് പ്രദര്‍‌ശനം കണ്ട് കഴിഞ്ഞപ്പോള്‍ ബോധപ്പെടുകയും ചെയ്തു.

നിങ്ങളെപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ടിക്കറ്റ് വേണ്ടെന്നും മുസ്ലിം സുഹൃത്ത് പറഞ്ഞിരുന്നു.ഒരു ഹിന്ദുവിനെ അവര്‍ എങ്ങനെ തിരിച്ചറിയുമെന്ന സംശയം അപ്പോള്‍ തന്നെ ഉണ്ടായിരുന്നു.എന്തായാലും ,'ഞാന്‍ ഒരു ഹിന്ദുവാണ്,എനിക്കു ടിക്കറ്റ് വേണ്ടെ'ന്നു പറയാനുള്ള തൊലിക്കട്ടിയൊന്നുമില്ലായിരുന്നതു കൊണ്ട് പത്തു രൂപ ടിക്കറ്റെടുത്തു തന്നെയാണ് അകത്തു കയറിയത്.
നന്നായി സംഘടിപ്പിച്ച ഒരു പ്രദര്‍‌ശനം തന്നെയെന്ന് കയറിയ ഉടന്‍ തന്നെ മനസ്സിലായി.ഒരു ഇരട്ട പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്‌-സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും പ്രത്യേകം വഴികളാണ്.

സ്ത്രീകളും പുരുഷന്‍‌മാരും ഒരുമിച്ച് ചരിക്കുന്നത് മഹാപാപമാണെന്ന് സംഘാടകര്‍ കരുതുന്നുണ്ടാകാം.സ്ത്രീയെ ഒരു പ്രദര്‍ശന വസ്തുവാക്കേണ്ടെന്നു കരുതുന്നതു കൊണ്ടുമാകാം.എന്തായാലും സ്ത്രീകള്‍ വരിയിലില്ലാത്തതു കൊണ്ട് ചെറുപ്പക്കാരുടെ പങ്കാളിത്തത്തില്‍ കുറവൊന്നുമുണ്ടായിരുന്നില്ല.


പ്രദര്‍ശനത്തിന്റെ കാര്യമായ ഭാഗം പോസ്റ്ററുകളാണ്.ജീവജാലങ്ങളുടെയും പ്രപഞ്ച ഗോളങ്ങളുടേയും മനുഷ്യാവയവങ്ങളുടേയും മോഡലുകളും വിശദീകരണങ്ങളുമുണ്ടായിരുന്നു.കാര്യങ്ങള്‍ വിശദീകരിക്കാന്‍ ധാരാളം ചെറുപ്പക്കരുണ്ട്.
പ്രദര്‍ശനം കാര്യമായി ഊന്നുന്നത് രണ്ട് കാര്യങ്ങളിലാണ്.
ഈ പ്രപഞ്ചം ഒരു അദ്ഭുത സംഭവമാണ്.മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അദ്ഭുതങ്ങള്‍ തന്നെ.അതിശയകരമായ പൂര്‍ണ്ണതയോട് കൂടിയാണ് മനുഷ്യനേയും മറ്റു ജീവികളേയും സൃഷ്ടിച്ചിരിക്കുന്നത്.ഏതു കൊച്ചു വീടിനു പോലും ഒരു സൃഷ്ടാവുണ്ട്.മനോഹരമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളുമുണ്ടാക്കുന്നവരുണ്ട്.അങ്ങനെയിരിക്കെ,മഹത്തായ പൂര്‍‌ണ്ണതയോടു കൂടെ ഈ പ്രപഞ്ചത്തേയും മനുഷ്യനേയും സൃഷ്ടിച്ച ദൈവം എത്ര മഹത്താണ്.നാം ആരാധിക്കേണ്ടത് ആ സര്‍വ്വശക്തനെ മാത്രം.
ആ സര്‍‌വശക്തന്റെ മാര്‍ഗനിര്‍ദേശങ്ങളും കല്‍പ്പനകളും അനുസരിക്കാത്തവര്‍ നരകത്തിനര്‍‌ഹരത്രെ.
മഹാത്മാഗന്ധിയൊക്കെ നരകത്തില്‍ പോകുമോയെന്ന് ഇടക്കാരോ ചോദിക്കുന്നതു കേട്ടു.നിങ്ങളും ഞാനുമൊന്നുമല്ല അത് തീരുമാനിക്കുന്നത്,അന്ത്യ വിചാരണയിലാണെന്നു പറഞ്ഞ് പ്രദര്‍ശനം കാണാന്‍ വന്ന ഒരാള്‍ തന്നെ ചോദ്യകര്‍ത്താവിന്റെ വായടക്കി.
ഇതൊക്കെ എന്തായാലും വിശ്വാസത്തിന്റെ മാത്രം പ്രശ്നമാണ്.
രണ്ടാമത്തെ കാര്യം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചാണ്.സ്ത്രീയേയും പുരുഷനേയും വ്യത്യസ്തമായാണ് ദൈവം സൃഷ്‌ടിച്ചിരിക്കുന്നത്.അവര്‍ക്ക് വ്യത്യസ്തമായ കര്‍ത്തവ്യങ്ങളുമുണ്ട്.ശാരീരികമായി സ്ത്രീ പുരുഷനേക്കാള്‍ ചെറുതും ബലഹീനരുമാണ്.സ്തീകളുടെ ശ്വാസകോശവും ഹൃദയവും വൃക്കയും കരളും മറ്റെല്ലാ അവയവങ്ങളും പുരുഷന്‍‌മാരുടേതേക്കാള്‍ ചെറുതാണ്.സ്ത്രീകളുടെ തലച്ചോര്‍ പുരുഷന്‍‌മാരുടേതിനേക്കാള്‍ പത്തു ശതമാനം ചെറുതാണ്.തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണവും കുറവത്രെ.

അതിനാല്‍ തന്നെ സ്ത്രീ പുരുഷസമത്വമെന്നത് അസംബന്ധമാണ്.

എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്.നമ്മുടെ സമൂഹം എപ്പോഴും പുരുഷാധിപത്യമുള്ളതായിരുന്നു എന്നതു തന്നെയായിരിക്കണം ഇതിനു കാരണം.
പക്ഷെ,സ്ത്രീ വിരുദ്ധതയ്ക്ക് ശാസ്തീയമായ ന്യായീകരണങ്ങള്‍ ചമയ്ക്കുന്നത് ശരിയല്ല.പ്രകൃതിയും ശാസ്ത്രവുമൊന്നും സ്ത്രീ വിരുദ്ധമായിരുന്നില്ല.



Thursday, February 12, 2009

കിണര്‍

ഒരു കിണറാണ്‍ ഇതില്‍ കാണുന്നത്. തിരുനെല്ലിയിലെ ഒരു കുന്നിന്‍ മുകളിലുള്ള കിണറ്.


കുത്തിവെപ്പെടുക്കാന്‍ വിട്ടു പോകുന്ന കുട്ടികളുണ്ട്..വയനാട്ടിലും മലപ്പുറത്തുമൊക്കെ കൂടുതല്‍.
എലാ കുട്ടികള്‍ക്കും സമ്പൂര്ണ പ്രതിരോധ കുത്തിവെപ്പെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്‍ ഞങ്ങള്‍ മല കയറിയത്.
കാട്ടിലെ മലമുകളില്‍ മൂന്നു നാലു കുടും‌‌ബങ്ങളുണ്ട്..മറ്റ് വീടുകള്ക്ക് മുകളിലായി കുന്നിന്റെ നിറുകയില്‍ ഒരു ആദിവാസി കുടുംബം താമസിക്കുന്നുണ്ട്..ജീപ്പു പോകുന്ന വഴി കഴിഞ്ഞ് ഒരു മുക്കാല്‍ കിലോമീറ്ററോളം കുത്തനെ കയറണം,ആനയും പുലിയുമൊക്കെയുള്ള വഴിയിലൂടെ..
ആനപ്പിണ്ടിയും ആന തകര്ത്തിട്ട മരങ്ങളുമൊക്കെ കണ്ടെന്കിലും ആനയെ കാണാനുള്ള ഭാഗ്യമുണ്ടായില്ല..
ഈ വഴിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ കുടിലിലെത്തി. വീടിനു ചുറ്റും ഒരു കിടങ്ങൊക്കെയുണ്ട്..ആന വരാതിരിക്കാനാണ്‍ അതുണ്ടാക്കിയതെന്കിലും ഒരു മനുഷ്യനു പോലും ചാടിക്കടക്കാവുന്നതേയുള്ളൂ അത്.ഒരു മുറിയും ഒരു അടുക്കളയുമായി മണ്ണു കൊണ്ടുക്കിയ ഒരു കൊച്ചു കുടില്‍.ആന ഒന്ന് ശ്വാസം വിട്ടാല്‍ തകരാനേയുള്ളൂ.
വീട്ടിലെ കൊച്ചിന്റെ കൈയില്‍ ഒരു തോക്കൊക്കെയുണ്റ്റ്..
അവിടെയെത്തിയപ്പോള്‍ ഒരു ബക്കറ്റുമായി അമ്മ പുറത്തേക്കിറങ്ങുകയാണ്‍.അവര്‍ പറഞ്ഞു.-'' കുത്തിവെപ്പൊക്കെ എടുകാം.പക്ഷെ,ഇപ്പോള്‍ പറ്റില്ല.കിണറ്റില്‍ ചെന്ന് ഇപ്പോള്‍ വെള്ളമെടുക്കണം.അല്ലെന്കില്‍ വെള്ളമുണ്ടാകില്ല.മറ്റാരെന്കിലും കൊണ്ട് പോകും..പിന്നെ കുറെ കാത്തിരിക്കണം."
എന്തായാലും നിര്ബന്ധിച്ച് കുത്തി വെപ്പെടുപ്പിച്ചു..
ഞങ്ങള്‍ അവരുടെ കൂടെ കിണറിനടുത്തു ചെന്നു..വെള്ളം കിനിഞ്ഞു വരുന്ന ഒരു കുണ്ടാണ്‍ അവരുട്ഡെ കിണറ് .
വെള്ളം നിറഞ്ഞു വരുന്നതു കാത്ത് ഒരു മൂന്നു നാലു ബക്കറ്റുകള്‍ ക്യൂ നില്ക്കുന്നുണ്ട്..അവര്ക്ക് എടുക്കാന്‍ മാത്രം വെള്ളമൊന്നും കിണറ്റില്‍ ആയിട്ടില്ല..മുമ്പു വന്നവരോ കാട്ടു മ്രൃഗങ്ങളോ ഊറ്റിയിരിക്കാം.

ആശുപത്രിയില്‍ വന്ന് കുത്തിവെപ്പെടുക്കാന്‍ മടിയുണ്ടായിട്ടൊന്നുമല്ല. പക്ഷെ,ഇവിടെ സ്ഥിതി ഇങ്ങനെയാണ്‍.-അവര്‍ പറഞ്ഞു.
പിന്നീട് അവര്‍ ചോദിച്ച ഒരു ചോദ്യത്തിന്‍ ഉത്തരമില്ല.
" കുട്ടിക്ക് സൂചിയെടുത്തില്ലെന്കില്‍ നിങ്ങള്‍ പുറകെ നടന്ന് സൂചി വെപ്പിക്കും.പക്ഷെ, ഞങ്ങള്ക്ക് വീടുണ്ടോ,തിന്നാനുണ്ടോ,കുടിക്കാന്‍ വെള്ളമുണ്ടോ,ഉടുക്കാന്‍ വസ്ത്രമുണ്ടോ എന്ന് ആരെന്കിലും എപ്പോഴെന്കിലും അന്വേഷിച്ചിട്ടുണ്ടോ?

Wednesday, February 11, 2009

കീരിക്കു ഭ്രാന്ത് പിടിക്കുമ്പോള്‍


മനുഷ്യനോട് വലിയ ശത്രുതയൊന്നും കാണിച്ചു വരാതിരുന്ന ഒരു ജീവിയാണ്‌ കീരി.
കീരിയും പാമ്പുമായുള്ള
ശത്രുതയാണ്‌ മനുഷ്യര്‍ക്ക് വിഷയമായിരുന്നത്.എന്നാല്‍ അടുത്ത കാലത്ത് കീരിയുടെ കടിയേറ്റ് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു.കണ്ണൂര്‍ ജില്ലയിലാണ്‌ കീരിയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കമ്യൂണിസ്റ്റുകാര്‍ക്കാണ്‌ കടി കൂടുതല്‍ കൊണ്ടിട്ടുള്ളതെന്നും പറയപ്പെടുന്നു.പൊതുവെ ഉപദ്രവകാരികളല്ലാതിരുന്ന കീരികള്‍ മനുഷ്യനെ കടിക്കാന്‍ തുടങ്ങിയത് പേ വിഷബാധ മൂലമാണെന്നാണ് പൊതുവെ ഉണ്ടായ ധാരണ.കീരികടിയേല്‍ക്കുന്നവര്‍ക്ക് റാബീസിനെതിരെയുള്ള കുത്തിവെപ്പുകള്‍ എടുക്കുന്നതും വില കൂടിയ ആന്റിസിറം എടുക്കുന്നതുമാണ്‌ ഈ ധാരണ പ്രചരിക്കാന്‍ കാരണമായത്.
സസ്തനികളില്‍ പെടുന്ന ഒരു ജീവിയാണ്‌ കീരി.നീളമുള്ള ശരീരമുള്ള ഇവയുടെ കൈകാലുകള്‍ ചെറുതാണ്‌.വാല്‍ നല്ല നീളമുള്ളതാണ്‌.

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്നത് നാടന്‍ കീരി-grey mongoose ആണ്‌.മനുഷ്യവാസസ്ഥലങ്ങളുടെ സമീപം കഴിയാനാണ്‌ കീരി ഇഷ്ടപ്പെടുന്നത്.തുറസ്സായ കുറ്റിക്കാടുകള്‍,കൃഷിസ്ഥലങ്ങള്‍,പാറകളുള്ള പ്രദേശം,വനങ്ങളോടു ചേര്‍ന്ന പ്രദേശങ്ങള്‍ എന്നിവയാണ്‌ ആവാസസ്ഥലം.ധൈര്യശാലിയായ ഒരു ജീവിയാണ്‌ കീരി.തന്നെക്കാള്‍ വലിയ ജീവികളോട് കീരിക്ക് വലിയ ഭയമോ ബഹുമാനമോ ഇല്ല.

ചെറിയ ജീവികളും ചെറിയ പഴങ്ങളുമാണ്‌ കീരിയുടെ ഭക്ഷണം.പക്ഷികള്‍,ഉരഗങ്ങള്‍,സസ്തനങ്ങള്‍ എന്നിവയെയെല്ലാം കീരി ഭക്ഷണമാക്കാറുണ്ട്.

കീരികള്‍ മനുഷ്യനെ ആക്രമിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കേണ്ടതുണ്ട്.പക്ഷെ,റാബീസ് വിഷബാധ മൂലമാണ്‌ കീരികള്‍ മനുഷ്യനെ ആക്രമിക്കുന്നത് എന്ന ധാരണ തെറ്റാകാനാണ്‌ സാധ്യത.സസ്തനി വിഭാഗത്തില്‍ പെട്ട കീരിക്ക് റാബീസ് വിഷബാധയുണ്ടാകാം.പക്ഷെ,റാബീസ് വിഷബാധയ്ക്കുള്ള സാധ്യത കീരിക്ക് കുറവാണ്‌.മറ്റു ജീവികളുടെ കടിയേല്‍ക്കാനുള്ള സാധ്യത കീരിക്ക് കുറവായതിനാലാണ്‌ ഇത്.നല്ലൊരു പോരാളിയായ കീരി മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മിടുക്കനാണ്‌.നല്ലൊരു രോമക്കുപ്പായം കൂടിയുള്ളതിനാല്‍ നല്ലൊരു കടിയേല്‍ക്കാനുള്ള സാധ്യത വിരളമാണ്‌.
മൂര്‍ഖന്‍ പാമ്പുമായുള്ള യുദ്ധത്തിലും കീരിയാണ്‌ മിക്കപ്പോഴും ജയിക്കാറുള്ളത് എന്നും ഓര്‍ക്കുക.

തങ്ങളുടെ ആവാസ വ്യവസ്ഥയുടെ നാശമാണ്‌ കീരികളെ പ്രകോപിതരാക്കുന്നത് എന്നു തോന്നുന്നു.കൂടുതല്‍ കെട്ടിടങ്ങളൊക്കെ ഉയര്‍ന്നു വരുമ്പോള്‍ കുറ്റിക്കാടുകള്‍ നശിപ്പിക്കപ്പെടുകയും കീരിക്ക് ആവാസസ്ഥലങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.തങ്ങളുടെ താമസസ്ഥലങ്ങള്‍ നശിപ്പിക്കുന്ന മനുഷ്യനോട് കീരികള്‍ പ്രതികരിക്കുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്.കീരിയെ പേടിച്ച് കുറ്റിക്കാടുകളും മാളങ്ങളും നശിപ്പിക്കുക എന്ന വിഡ്ഡിത്തവും കണ്ടു വരുന്നു.

അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ആശുപത്രികളും വന്‍‌കെട്ടിടങ്ങളുമെല്ലാം കൂടുതല്‍ ഉയര്‍ന്നു വരുന്ന കണ്ണൂര്‍ ജില്ലയില്‍ കീരികളുടെ ആക്രമണം കൂടുന്നതില്‍ അദ്‌ഭുതമില്ല.വലിയ വീടുകളോടുള്ള താല്പ്പര്യവും കണ്ണൂരുകാര്‍ക്ക് കൂടുതലാണെന്നു തോന്നുന്നു.

Sunday, February 1, 2009

വെള്ളി മൂങ്ങ

ഇത് വെള്ളി മൂങ്ങയല്ല.എന്റെ കൈയില്‍ വെള്ളിമൂങ്ങയുമില്ല.
മൂങ്ങയുടെ പടം എന്റെ ഫോട്ടോബ്ലോഗില്‍ കൊടുത്തതിനു ശേഷം മൂങ്ങയെപ്പറ്റി അന്വേഷണം വന്നിരുന്നു.ഇന്ത്യക്കാരന്റെ അന്ധവിശ്വാസത്തിന്റെ ഇരയായ നിര്‍ഭാഗ്യവാനായ ജീവിയാണ് മൂങ്ങ.
ഹര്‍ത്താലിന്റെയന്ന് കേരളത്തിനു പുറത്തു കടന്ന് സ്വതന്ത്രനായി നടക്കാന്‍ മുന്‍‌കൂട്ടി തീരുമാനിച്ചതാണ്‌.മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ ഒരു സുഹൃത്ത് എന്നെ അങ്ങോട്ടു വിളിച്ചു.മുമ്പു കാണാത്ത ഒരു സ്ഥലമായതിനാല്‍ പോകാന്‍ തന്നെ തീരുമാനിച്ചു.തലേ ദിവസം കോഴിക്കോട് റെയില്‍ വേ സ്റ്റേഷനടുത്ത ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചു.പുലര്‍ച്ചെ റെയില്‍ വേ സ്റ്റേഷനിലെത്തി.ആറേ കാലിനാണ് ട്രെയിന്‍.ആറേ കാലിനു തന്നെ വണ്ടി വരികയും ചെയ്തു.സ്ലീപര്‍ ടിക്കറ്റ് എടുത്തിരുന്നു.അതിനാല്‍ സുഖകരമായി ഇരുന്നു പോകാന്‍ പറ്റി.പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ വണ്ടി മംഗലാപുരത്തെത്തി.സുഹൃത്തിനെ ഫോണ്‍ ചെയ്തു."നീ ഭക്ഷണമൊക്കെ കഴിക്ക്,ഞാന്‍ ഒന്നരയോടെ അവിടെയെത്താം"എന്നു കേട്ടപ്പോള്‍ സന്തോഷത്തോടെ ഇരുന്നു.സ്റ്റേഷനിലെ തന്നെ എ.സി ഡോര്‍മിറ്ററിയില്‍ താമസിക്കാന്‍ തീരുമാനിച്ചു.നൂറ്റമ്പതു രൂപ കൊടുത്ത് ,ക്ലര്‍ക്ക് തന്ന റസീറ്റും താക്കോലുമായി ,മുകളിലത്തെ നിലയിലുള്ള ഡോര്‍മിറ്ററിയിലേക്കു പോയി.മുകളിലൊഴിച്ച് നാലു വശങ്ങളിലെല്ലാം ചുമരുകളുള്ള ഒരു ചെറിയ മുറി തന്നെയാണ്.സാധനങ്ങള്‍ വെക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ എല്ലാമുണ്ട്.
മുമ്പു കിടന്നിരുന്നയാള്‍ ഉപയോഗിച്ചിരുന്ന കിടക്കവിരി മാറ്റിയിട്ടില്ലെന്ന് മനസ്സിലായി.അഴുക്കായ അത് മാറ്റിത്തരണമെന്നാവശ്യപ്പെട്ടപ്പോള്‍ ,ഇന്നത്തെ വിരികള്‍ എത്തിയിട്ടില്ല,എത്തുമ്പോള്‍ മാറ്റിത്തരാമെന്ന മറുപടി കേട്ട് തൃപ്തനായി.കുറച്ചു കഴിഞ്ഞ് കറന്റു പോകുകയും ആകെ എരിപിരി കൊള്ളുകയും ചെയ്തപ്പോള്‍ പുറത്തേക്കിറങ്ങി.എന്തായാലും ഡോര്‍മിറ്ററിയില്‍ കിടന്നുറങ്ങാനലല്ലോ ഇത്രയും വന്നത്.പുറത്തിറങ്ങി,വഴിയില്‍ കണ്ട ആദ്യത്തെയാളോട് ബസ് സ്റ്റാന്റിലേക്കുള്ള വഴി ചോദിച്ചു.
ഹിന്ദി എന്ന വൃത്തി കെട്ട ഭാഷ മാത്രമേ ചെലവാകുകയുള്ളൂ എന്ന അവസ്ഥ പല നഗരങ്ങളിലും അനുഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആ പ്രശ്‌നമില്ലെന്ന് പെട്ടെന്നു തന്നെ മനസ്സിലായി.വെള്ളക്കോട്ടിട്ട് ചില പെണ്‍‌കുട്ടികള്‍ ഇറങ്ങി വന്നിരുന്ന ഒരു കെട്ടിടത്തിന്റെ അടുത്തുള്ള കാന്റീനില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു.ഒരു വലിയ നഗരത്തില്‍ പതിനഞ്ചു രൂപയ്ക്ക് ചോറു കിട്ടിയപ്പോള്‍ അമ്പരപ്പാണ് തോന്നിയത്.വിശപ്പൊക്കെയകറ്റി അങ്ങനെ സമാധാനമായി ഡോര്‍മിറ്ററിയില്‍ മടങ്ങിയെത്തി.കറന്റപ്പോഴും വന്നിട്ടില്ല.
അപ്പോള്‍ സുഹൃത്തിന്റെ ഫോണ്‍-ഇവിടെ ഉഡുപ്പിക്കടുത്ത് സമരമാണ്,റോഡ് തടയുന്നു,എനിക്കു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല..
"സാരമില്ല,മംഗലാപുരത്ത് കാണാന്‍ എന്തെല്ലാമുണ്ട്?"
"മംഗലാദേവി ക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തില്‍ നിന്നാണ്‌ നഗരത്തിന് ആ പേര്‍ വന്നത്.
പിന്നെ,ബീച്ചുണ്ട്.
പിന്നെയുള്ളത് ഒരു സൂ പോലെയുള്ള ഒരു സംഭവമാണ്.പിലിക്കുള നിസര്‍ഗ ധാം എന്നാണ് അതിന്റെ പേര്.വന്യമൃഗങ്ങളെയൊക്കെ വളര്‍ത്തുന്ന ഒരു സംഭവം.കാടൊക്കെയുണ്ടാക്കി,വേലിയൊക്കെ വെച്ചു പിടിപ്പിച്ച്.
കുട്ടികളെയൊക്കെ കാണിക്കാന്‍ പറ്റിയ ഒരു സ്ഥലം".

ആദ്യം മംഗളാദേവി ക്ഷേത്രമൊന്ന് കണ്ടു കളയാമെന്ന് കരുതി.ഒരു ഓട്ടോയില്‍ അവിടെയെത്തി.മീറ്റര്‍ ചാര്‍ജ് മാത്രമേ കൊടുക്കേണ്ടി വന്നുള്ളൂ.പതിനഞ്ചു രൂപ.പെട്ടെന്ന് അമ്പലമൊന്ന് പ്രദക്ഷിണം ചെയ്ത് കണ്ടു.അമ്പലത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു മുമ്പില്‍ നിന്ന കുറി തൊട്ട ഒരു മൊട്ട ചെറുപ്പക്കാരന്‍ തടഞ്ഞു.എന്തായാലും ഒളിച്ചു നിന്ന് ഒരു ഫോട്ടോയെടുത്തു.

അതിനു ശേഷം പിലിക്കുള നിസര്‍ഗധാമില്‍ പോയിക്കളയാമെന്നു കരുതി.ഒരു ഓട്ടോറിക്ഷക്കാരനെ കണ്ട് അവിടേക്ക് എത്ര രൂപയാകുമെന്ന് ചോദിച്ചു.കുറച്ചധികം ദൂരമുണ്ടെന്ന് പറഞ്ഞ അയാള്‍ ഇരുനൂറ് രൂപയാകുമെന്ന് പറഞ്ഞു.ഇവിടെ നിന്ന് മൂന്നാം നമ്പര്‍ ബസ്സില്‍ കയറിയാല്‍ പിലിക്കുള നിസര്‍ഗ ധാമിന്റെ അടുത്ത് ചെന്നിറങ്ങാമെന്നും അയാള്‍ പറഞ്ഞു.
പിന്നീട് റോഡ് മുറിച്ചു കടന്ന് മൂന്നാം നമ്പര്‍ ബസ് കാത്തിരിപ്പായി.ബസ്സുകള്‍ പലതും വന്നു പോകുന്നു.മൂന്നാം നമ്പര്‍ ബസ് മാത്രം കാണുന്നില്ല.അവസാനം നിര്‍ത്തിയിട്ട ഒരു ബസ്സിന്റെ കണ്ടക്ടറോട് ചോദിച്ചു.

മൂന്നാം നമ്പര്‍ ബസ് ഈ വഴിക്ക് ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ.ഈ ബസ്സില്‍ കയറി മൂന്നു നാലു സ്റ്റോപ്പ് അപ്പുറമിറങ്ങിയാല്‍ മൂന്നാം നമ്പര്‍ ബസ് കിട്ടും.ഞാന്‍ പറയുന്നത് എന്റെ ഭാഷയും അയാള്‍ പറയുന്നത് അയാളുടെ ഭാഷയുമാണെങ്കിലും ഞാന്‍ പറയുന്നത് അയാള്‍ക്കും അയാള്‍ പറയുന്നത് എനിക്കും മുഴുവനും മനസ്സിലാകുന്നുണ്ട്.
അഞ്ചു രൂപ കൊടുത്ത് ടിക്കറ്റെടുത്തു.ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞു കൂടാ.കാരണം അയാള്‍ ടിക്കറ്റ് തന്നില്ല.ഇത് ഒരു നോര്‍മല്‍ സംഭവമാണോ അബ്‌നോര്‍മല്‍ സംഭവമാണോയെന്ന് അറിഞ്ഞു കൂടാത്തതു കാരണം ഞാന്‍ ടിക്കറ്റിനു നിര്‍ബന്ധിച്ചതുമില്ല.മലപ്പുറം ജില്ലയിലൊന്നും ബസ്സുകളില്‍ ടിക്കറ്റ് നല്‍കാറില്ല.

നാലഞ്ച് കിലോമീറ്റര്‍ ബസ്സ് ഓടിയതിനു ശേഷം അയാള്‍ എന്നോട് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു.ഈ മലയാളിത്താനെ വാമഞ്ചു ബസ്സില്‍ കയറ്റി വിടണമെന്ന് സ്റ്റോപ്പിലുണ്ടായിരുന്ന ഒരാളെ ഏല്‍‌പ്പിച്ചിട്ടാണ് അയാള്‍ പോയത്.ബസ്സില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ മൂന്നാം നമ്പര്‍ ബസ്സെത്തി.
പിലിക്കുള നിസര്‍ഗധാമത്തിലേക്ക് ടിക്കറ്റെടുത്തു.അവിടെയെത്തുമ്പോള്‍ അറിയിക്കണമെന്ന് കണ്ടക്‌ടറോട് പറഞ്ഞേല്‍‌പ്പിച്ചു.ഉറപ്പിനു വേണ്ടി എന്റെ അടുത്തിരുന്ന ഒരാളോടും ഏല്‍‌പ്പിച്ചു.അദ്ദേഹം ബസ്സില്‍ ബാക്കിയുള്ള എല്ലാവരോടും ഇതേ കാര്യം തന്നെ ഏല്‍‌പ്പിച്ചു.അതിനാല്‍ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

എനിക്കും എന്റെ ക്യാമറയ്ക്കും ടിക്കറ്റെടുത്ത് ഉള്ളില്‍ കയറി.കയറിയ ഉടന്‍ തന്നെ ഒരു വിശ്രമസ്ഥലമുണ്ട്.അവിടെയിരുന്ന് ഒരു യുവാവ് പ്രണയിനിയുമായി പ്രണയം പങ്കു വെക്കുന്നു.

പിന്നീട് പോകുമ്പോള്‍ നാലു ഭാഗത്തേക്കും വഴികളാണ്.ഇതിലെ,അതിലെ എന്നൊക്കെ സൂചകങ്ങള്‍ വെച്ചിട്ടുണ്ട്.അങ്ങനെ നടക്കുമ്പോള്‍ ഒരു മയില്‍ വഴിയിലേക്ക് ഓടിക്കയറി.ക്യാമറയെടുക്കുമ്പോഴേക്കും അത് കാട്ടിലേക്കു തന്നെ ഓടിക്കയറി.എങ്കിലും ഒരു ചിത്രം കാമറയില്‍ കിട്ടി.കുറച്ചു കൂടി നടന്നപ്പോള്‍ കരടി,പുലി,സിംഹം,കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ താവളത്തിലെത്തി.കിടങ്ങിനും വേലിക്കുമപ്പുറത്തു നിന്ന് അവര്‍ ഫോട്ടോയ്ക്കു വേണ്ടി നന്നായി പോസ് ചെയ്യുന്നു.മൊബൈല്‍ ഫോണിലും ക്യാമറയിലുമെല്ലാം പലരും ഫോട്ടോകളെടുക്കുന്നു.
ഒരു സ്ഥലത്ത് കടുവയുടെ ഗുഹയുമുണ്ട്.ഗുഹയ്ക്കകത്ത് കടുവയില്ല.പണ്ട് കാലത്ത് ഇവിടെ കടുവയുണ്ടായിരുന്നുവത്രെ.

കുറച്ചു കൂടി നടന്നപ്പോള്‍ ചെറിയ സസ്തനങ്ങളെ പാര്‍പ്പിച്ചിരുന്ന കൂടുകളുടെയടുത്തെത്തി.മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാനാണ് ഇവിടുത്തെ താരം.മനോഹരമായ നീണ്ട വാലുള്ള ഈ അണ്ണാന്‍ തന്റെ കൂട്ടില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു.വിശാലമായ കൂടായതിനാല്‍ ഓടിക്കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്.

വിവിധ തരം പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന ഉരഗമ്യൂസിയം,പക്ഷെ,നമ്മുടെ മൃഗശാലകളിലൊക്കെ ഉള്ളതിനെക്കാള്‍ ചെറുതാണ്.
വീണ്ടും നടക്കുമ്പോള്‍ നമ്മള്‍ പക്ഷികളുടെ അടുത്തെത്തുന്നു.വിശാലമായ മുറികളില്‍ പല തരം പക്ഷികളുണ്ട്.പക്ഷികളെപ്പറ്റിയുള്ള വിവരണങ്ങള്‍ അടങ്ങിയ ബോര്‍ഡുകളുമുണ്ട്.അത്തരമൊരു കൂട്ടില്‍ കണ്ടതാണ് ഈ മൂങ്ങയെ.കൂട്ടില്‍ ആറേഴെണ്ണം വേറെയുമുണ്ടായിരുന്നു.മൂങ്ങയുടെ പടമെടുക്കാന്‍ വേണ്ടി വേലി നുഴഞ്ഞു കയറിയാണ് കൂട്ടിനടുത്തെത്തിയത്.കാവല്‍ക്കാരൊന്നും അവിടെയുണ്ടായിരുന്നില്ല.കൂട്ടിലേക്ക് കാമറ നീട്ടി പടമെടുക്കുമ്പോള്‍ മൂങ്ങകള്‍ ബഹളം വെക്കാന്‍ തുടങ്ങിയിരുന്നു.മുങ്ങയുടെ കാല്‍ വിരലുകള്‍ കണ്ടപ്പോള്‍ പേടി തോന്നി.പക്ഷെ,അങ്ങോട്ടുമിങ്ങോട്ടും പറന്നു നടക്കുന്ന മൂങ്ങകളുടെ ധാരാളം ഫോട്ടോകല്‍ എടുക്കാന്‍ കഴിഞ്ഞു.

വെള്ളിമൂങ്ങയെ എല്ലാ രാജ്യങ്ങളിലും കാണുന്നു.മറ്റു മൂങ്ങകളില്‍ നിന്നും വ്യത്യസ്ഥമായി നല്ല സൗന്ദര്യമുള്ളതാണ് വെള്ളിമൂങ്ങ.പൊതുവെ മൂങ്ങകളുടെ മുഖം വൃത്താകൃതിയിലാണെങ്കില്‍ ,വെള്ളിമൂങ്ങയുടേത് ഹൃദയാകൃതിയിലാണ്.മുഖം തൂവെള്ളയാണ്.ശരീരം വെളുത്തിട്ടാണ്.വെള്ളിമൂങ്ങ ഒരു വനജീവിയല്ല.കേരളത്തില്‍ വെള്ളിമൂങ്ങയെ അത്ര സാധാരണമായി കാണുന്നില്ല.പൊതുവെ മനുഷ്യ വാസ സ്ഥലങ്ങളിലാണ് ഇവയെ കാണുന്നത്.രാത്രിഞ്ചരനായതു കൊണ്ടാണ് ഇവയെ അധികം ദൃഷ്‌ടിയില്‍ പെടാത്തത്.കെട്ടിടങ്ങളാണ് വെള്ളിമൂങ്ങയുടെ പ്രധാന ആവാസസ്ഥലം.അധികം ആള്‍പ്പെരുമാറ്റമില്ലാത്ത പഴയ കോട്ടകളും അമ്പലങ്ങളുമെല്ലാം ഈ മൂങ്ങയ്ക്ക് വളരെ ഇഷ്ടമാണ്.

സൗന്ദര്യമുള്ള പക്ഷികളുടെ ശബ്ദം അത്ര ആസ്വാദ്യകരമാകാറില്ല.വെള്ളിമൂങ്ങയും ഒരപവാദമല്ല.കരച്ചില്‍ ഭീകരമാണ്,ആരെയും പേടിപ്പിക്കുന്നത്.വെള്ളിമൂങ്ങയടക്കമുള്ള മൂങ്ങകളുടെ പ്രധാന ആഹാരം എലികളടക്കമുള്ള ചെറുജീവികളാണ്.അതിനാല്‍ കര്‍ഷകന്റെ അടുത്ത സുഹൃത്തായി കാണേണ്ടതാണ് വെള്ളിമൂങ്ങയെ.
നിര്‍ഭാഗ്യവശാല്‍ ചിലരുടെ വിവരക്കേട് ഈ പാവം ജീവിയെ വംശനാശത്തിലേക്ക് നയിക്കുന്നു.ഇരുട്ടിലും നല്ല കാഴ്ചശക്തിയുള്ള മൂങ്ങയെ കൊന്ന് രസായനം വെച്ച് കഴിച്ചാല്‍ കാഴ്ചസംബന്ധമായ അസുഖങ്ങള്‍ മാറുമെന്ന് കരുതുന്ന ചില ആയുര്‍‌വേദക്കാരുണ്ട്.തലയുടെ അസുഖങ്ങള്‍ക്ക് തലച്ചോര്‍ സൂപ്പും കാല്‍മുട്ടിലെ വേദനക്ക് എല്ലിന്‍ സൂപ്പും കരളിലെ അസുഖങ്ങള്‍ക്ക് ആടിന്റെ കരളും കഴിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലേയുണ്ടാകുകയുള്ളൂ.അതിന് നാം കൊടുക്കേണ്ട വില വലുതാണ്.