Sunday, February 1, 2009

വെള്ളി മൂങ്ങ

ഇത് വെള്ളി മൂങ്ങയല്ല.എന്റെ കൈയില്‍ വെള്ളിമൂങ്ങയുമില്ല.
മൂങ്ങയുടെ പടം എന്റെ ഫോട്ടോബ്ലോഗില്‍ കൊടുത്തതിനു ശേഷം മൂങ്ങയെപ്പറ്റി അന്വേഷണം വന്നിരുന്നു.ഇന്ത്യക്കാരന്റെ അന്ധവിശ്വാസത്തിന്റെ ഇരയായ നിര്‍ഭാഗ്യവാനായ ജീവിയാണ് മൂങ്ങ.
ഹര്‍ത്താലിന്റെയന്ന് കേരളത്തിനു പുറത്തു കടന്ന് സ്വതന്ത്രനായി നടക്കാന്‍ മുന്‍‌കൂട്ടി തീരുമാനിച്ചതാണ്‌.മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ ഒരു സുഹൃത്ത് എന്നെ അങ്ങോട്ടു വിളിച്ചു.മുമ്പു കാണാത്ത ഒരു സ്ഥലമായതിനാല്‍ പോകാന്‍ തന്നെ തീരുമാനിച്ചു.തലേ ദിവസം കോഴിക്കോട് റെയില്‍ വേ സ്റ്റേഷനടുത്ത ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചു.പുലര്‍ച്ചെ റെയില്‍ വേ സ്റ്റേഷനിലെത്തി.ആറേ കാലിനാണ് ട്രെയിന്‍.ആറേ കാലിനു തന്നെ വണ്ടി വരികയും ചെയ്തു.സ്ലീപര്‍ ടിക്കറ്റ് എടുത്തിരുന്നു.അതിനാല്‍ സുഖകരമായി ഇരുന്നു പോകാന്‍ പറ്റി.പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ വണ്ടി മംഗലാപുരത്തെത്തി.സുഹൃത്തിനെ ഫോണ്‍ ചെയ്തു."നീ ഭക്ഷണമൊക്കെ കഴിക്ക്,ഞാന്‍ ഒന്നരയോടെ അവിടെയെത്താം"എന്നു കേട്ടപ്പോള്‍ സന്തോഷത്തോടെ ഇരുന്നു.സ്റ്റേഷനിലെ തന്നെ എ.സി ഡോര്‍മിറ്ററിയില്‍ താമസിക്കാന്‍ തീരുമാനിച്ചു.നൂറ്റമ്പതു രൂപ കൊടുത്ത് ,ക്ലര്‍ക്ക് തന്ന റസീറ്റും താക്കോലുമായി ,മുകളിലത്തെ നിലയിലുള്ള ഡോര്‍മിറ്ററിയിലേക്കു പോയി.മുകളിലൊഴിച്ച് നാലു വശങ്ങളിലെല്ലാം ചുമരുകളുള്ള ഒരു ചെറിയ മുറി തന്നെയാണ്.സാധനങ്ങള്‍ വെക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ എല്ലാമുണ്ട്.
മുമ്പു കിടന്നിരുന്നയാള്‍ ഉപയോഗിച്ചിരുന്ന കിടക്കവിരി മാറ്റിയിട്ടില്ലെന്ന് മനസ്സിലായി.അഴുക്കായ അത് മാറ്റിത്തരണമെന്നാവശ്യപ്പെട്ടപ്പോള്‍ ,ഇന്നത്തെ വിരികള്‍ എത്തിയിട്ടില്ല,എത്തുമ്പോള്‍ മാറ്റിത്തരാമെന്ന മറുപടി കേട്ട് തൃപ്തനായി.കുറച്ചു കഴിഞ്ഞ് കറന്റു പോകുകയും ആകെ എരിപിരി കൊള്ളുകയും ചെയ്തപ്പോള്‍ പുറത്തേക്കിറങ്ങി.എന്തായാലും ഡോര്‍മിറ്ററിയില്‍ കിടന്നുറങ്ങാനലല്ലോ ഇത്രയും വന്നത്.പുറത്തിറങ്ങി,വഴിയില്‍ കണ്ട ആദ്യത്തെയാളോട് ബസ് സ്റ്റാന്റിലേക്കുള്ള വഴി ചോദിച്ചു.
ഹിന്ദി എന്ന വൃത്തി കെട്ട ഭാഷ മാത്രമേ ചെലവാകുകയുള്ളൂ എന്ന അവസ്ഥ പല നഗരങ്ങളിലും അനുഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആ പ്രശ്‌നമില്ലെന്ന് പെട്ടെന്നു തന്നെ മനസ്സിലായി.വെള്ളക്കോട്ടിട്ട് ചില പെണ്‍‌കുട്ടികള്‍ ഇറങ്ങി വന്നിരുന്ന ഒരു കെട്ടിടത്തിന്റെ അടുത്തുള്ള കാന്റീനില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു.ഒരു വലിയ നഗരത്തില്‍ പതിനഞ്ചു രൂപയ്ക്ക് ചോറു കിട്ടിയപ്പോള്‍ അമ്പരപ്പാണ് തോന്നിയത്.വിശപ്പൊക്കെയകറ്റി അങ്ങനെ സമാധാനമായി ഡോര്‍മിറ്ററിയില്‍ മടങ്ങിയെത്തി.കറന്റപ്പോഴും വന്നിട്ടില്ല.
അപ്പോള്‍ സുഹൃത്തിന്റെ ഫോണ്‍-ഇവിടെ ഉഡുപ്പിക്കടുത്ത് സമരമാണ്,റോഡ് തടയുന്നു,എനിക്കു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല..
"സാരമില്ല,മംഗലാപുരത്ത് കാണാന്‍ എന്തെല്ലാമുണ്ട്?"
"മംഗലാദേവി ക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തില്‍ നിന്നാണ്‌ നഗരത്തിന് ആ പേര്‍ വന്നത്.
പിന്നെ,ബീച്ചുണ്ട്.
പിന്നെയുള്ളത് ഒരു സൂ പോലെയുള്ള ഒരു സംഭവമാണ്.പിലിക്കുള നിസര്‍ഗ ധാം എന്നാണ് അതിന്റെ പേര്.വന്യമൃഗങ്ങളെയൊക്കെ വളര്‍ത്തുന്ന ഒരു സംഭവം.കാടൊക്കെയുണ്ടാക്കി,വേലിയൊക്കെ വെച്ചു പിടിപ്പിച്ച്.
കുട്ടികളെയൊക്കെ കാണിക്കാന്‍ പറ്റിയ ഒരു സ്ഥലം".

ആദ്യം മംഗളാദേവി ക്ഷേത്രമൊന്ന് കണ്ടു കളയാമെന്ന് കരുതി.ഒരു ഓട്ടോയില്‍ അവിടെയെത്തി.മീറ്റര്‍ ചാര്‍ജ് മാത്രമേ കൊടുക്കേണ്ടി വന്നുള്ളൂ.പതിനഞ്ചു രൂപ.പെട്ടെന്ന് അമ്പലമൊന്ന് പ്രദക്ഷിണം ചെയ്ത് കണ്ടു.അമ്പലത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു മുമ്പില്‍ നിന്ന കുറി തൊട്ട ഒരു മൊട്ട ചെറുപ്പക്കാരന്‍ തടഞ്ഞു.എന്തായാലും ഒളിച്ചു നിന്ന് ഒരു ഫോട്ടോയെടുത്തു.

അതിനു ശേഷം പിലിക്കുള നിസര്‍ഗധാമില്‍ പോയിക്കളയാമെന്നു കരുതി.ഒരു ഓട്ടോറിക്ഷക്കാരനെ കണ്ട് അവിടേക്ക് എത്ര രൂപയാകുമെന്ന് ചോദിച്ചു.കുറച്ചധികം ദൂരമുണ്ടെന്ന് പറഞ്ഞ അയാള്‍ ഇരുനൂറ് രൂപയാകുമെന്ന് പറഞ്ഞു.ഇവിടെ നിന്ന് മൂന്നാം നമ്പര്‍ ബസ്സില്‍ കയറിയാല്‍ പിലിക്കുള നിസര്‍ഗ ധാമിന്റെ അടുത്ത് ചെന്നിറങ്ങാമെന്നും അയാള്‍ പറഞ്ഞു.
പിന്നീട് റോഡ് മുറിച്ചു കടന്ന് മൂന്നാം നമ്പര്‍ ബസ് കാത്തിരിപ്പായി.ബസ്സുകള്‍ പലതും വന്നു പോകുന്നു.മൂന്നാം നമ്പര്‍ ബസ് മാത്രം കാണുന്നില്ല.അവസാനം നിര്‍ത്തിയിട്ട ഒരു ബസ്സിന്റെ കണ്ടക്ടറോട് ചോദിച്ചു.

മൂന്നാം നമ്പര്‍ ബസ് ഈ വഴിക്ക് ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ.ഈ ബസ്സില്‍ കയറി മൂന്നു നാലു സ്റ്റോപ്പ് അപ്പുറമിറങ്ങിയാല്‍ മൂന്നാം നമ്പര്‍ ബസ് കിട്ടും.ഞാന്‍ പറയുന്നത് എന്റെ ഭാഷയും അയാള്‍ പറയുന്നത് അയാളുടെ ഭാഷയുമാണെങ്കിലും ഞാന്‍ പറയുന്നത് അയാള്‍ക്കും അയാള്‍ പറയുന്നത് എനിക്കും മുഴുവനും മനസ്സിലാകുന്നുണ്ട്.
അഞ്ചു രൂപ കൊടുത്ത് ടിക്കറ്റെടുത്തു.ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞു കൂടാ.കാരണം അയാള്‍ ടിക്കറ്റ് തന്നില്ല.ഇത് ഒരു നോര്‍മല്‍ സംഭവമാണോ അബ്‌നോര്‍മല്‍ സംഭവമാണോയെന്ന് അറിഞ്ഞു കൂടാത്തതു കാരണം ഞാന്‍ ടിക്കറ്റിനു നിര്‍ബന്ധിച്ചതുമില്ല.മലപ്പുറം ജില്ലയിലൊന്നും ബസ്സുകളില്‍ ടിക്കറ്റ് നല്‍കാറില്ല.

നാലഞ്ച് കിലോമീറ്റര്‍ ബസ്സ് ഓടിയതിനു ശേഷം അയാള്‍ എന്നോട് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു.ഈ മലയാളിത്താനെ വാമഞ്ചു ബസ്സില്‍ കയറ്റി വിടണമെന്ന് സ്റ്റോപ്പിലുണ്ടായിരുന്ന ഒരാളെ ഏല്‍‌പ്പിച്ചിട്ടാണ് അയാള്‍ പോയത്.ബസ്സില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ മൂന്നാം നമ്പര്‍ ബസ്സെത്തി.
പിലിക്കുള നിസര്‍ഗധാമത്തിലേക്ക് ടിക്കറ്റെടുത്തു.അവിടെയെത്തുമ്പോള്‍ അറിയിക്കണമെന്ന് കണ്ടക്‌ടറോട് പറഞ്ഞേല്‍‌പ്പിച്ചു.ഉറപ്പിനു വേണ്ടി എന്റെ അടുത്തിരുന്ന ഒരാളോടും ഏല്‍‌പ്പിച്ചു.അദ്ദേഹം ബസ്സില്‍ ബാക്കിയുള്ള എല്ലാവരോടും ഇതേ കാര്യം തന്നെ ഏല്‍‌പ്പിച്ചു.അതിനാല്‍ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

എനിക്കും എന്റെ ക്യാമറയ്ക്കും ടിക്കറ്റെടുത്ത് ഉള്ളില്‍ കയറി.കയറിയ ഉടന്‍ തന്നെ ഒരു വിശ്രമസ്ഥലമുണ്ട്.അവിടെയിരുന്ന് ഒരു യുവാവ് പ്രണയിനിയുമായി പ്രണയം പങ്കു വെക്കുന്നു.

പിന്നീട് പോകുമ്പോള്‍ നാലു ഭാഗത്തേക്കും വഴികളാണ്.ഇതിലെ,അതിലെ എന്നൊക്കെ സൂചകങ്ങള്‍ വെച്ചിട്ടുണ്ട്.അങ്ങനെ നടക്കുമ്പോള്‍ ഒരു മയില്‍ വഴിയിലേക്ക് ഓടിക്കയറി.ക്യാമറയെടുക്കുമ്പോഴേക്കും അത് കാട്ടിലേക്കു തന്നെ ഓടിക്കയറി.എങ്കിലും ഒരു ചിത്രം കാമറയില്‍ കിട്ടി.കുറച്ചു കൂടി നടന്നപ്പോള്‍ കരടി,പുലി,സിംഹം,കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ താവളത്തിലെത്തി.കിടങ്ങിനും വേലിക്കുമപ്പുറത്തു നിന്ന് അവര്‍ ഫോട്ടോയ്ക്കു വേണ്ടി നന്നായി പോസ് ചെയ്യുന്നു.മൊബൈല്‍ ഫോണിലും ക്യാമറയിലുമെല്ലാം പലരും ഫോട്ടോകളെടുക്കുന്നു.
ഒരു സ്ഥലത്ത് കടുവയുടെ ഗുഹയുമുണ്ട്.ഗുഹയ്ക്കകത്ത് കടുവയില്ല.പണ്ട് കാലത്ത് ഇവിടെ കടുവയുണ്ടായിരുന്നുവത്രെ.

കുറച്ചു കൂടി നടന്നപ്പോള്‍ ചെറിയ സസ്തനങ്ങളെ പാര്‍പ്പിച്ചിരുന്ന കൂടുകളുടെയടുത്തെത്തി.മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാനാണ് ഇവിടുത്തെ താരം.മനോഹരമായ നീണ്ട വാലുള്ള ഈ അണ്ണാന്‍ തന്റെ കൂട്ടില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു.വിശാലമായ കൂടായതിനാല്‍ ഓടിക്കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്.

വിവിധ തരം പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന ഉരഗമ്യൂസിയം,പക്ഷെ,നമ്മുടെ മൃഗശാലകളിലൊക്കെ ഉള്ളതിനെക്കാള്‍ ചെറുതാണ്.
വീണ്ടും നടക്കുമ്പോള്‍ നമ്മള്‍ പക്ഷികളുടെ അടുത്തെത്തുന്നു.വിശാലമായ മുറികളില്‍ പല തരം പക്ഷികളുണ്ട്.പക്ഷികളെപ്പറ്റിയുള്ള വിവരണങ്ങള്‍ അടങ്ങിയ ബോര്‍ഡുകളുമുണ്ട്.അത്തരമൊരു കൂട്ടില്‍ കണ്ടതാണ് ഈ മൂങ്ങയെ.കൂട്ടില്‍ ആറേഴെണ്ണം വേറെയുമുണ്ടായിരുന്നു.മൂങ്ങയുടെ പടമെടുക്കാന്‍ വേണ്ടി വേലി നുഴഞ്ഞു കയറിയാണ് കൂട്ടിനടുത്തെത്തിയത്.കാവല്‍ക്കാരൊന്നും അവിടെയുണ്ടായിരുന്നില്ല.കൂട്ടിലേക്ക് കാമറ നീട്ടി പടമെടുക്കുമ്പോള്‍ മൂങ്ങകള്‍ ബഹളം വെക്കാന്‍ തുടങ്ങിയിരുന്നു.മുങ്ങയുടെ കാല്‍ വിരലുകള്‍ കണ്ടപ്പോള്‍ പേടി തോന്നി.പക്ഷെ,അങ്ങോട്ടുമിങ്ങോട്ടും പറന്നു നടക്കുന്ന മൂങ്ങകളുടെ ധാരാളം ഫോട്ടോകല്‍ എടുക്കാന്‍ കഴിഞ്ഞു.

വെള്ളിമൂങ്ങയെ എല്ലാ രാജ്യങ്ങളിലും കാണുന്നു.മറ്റു മൂങ്ങകളില്‍ നിന്നും വ്യത്യസ്ഥമായി നല്ല സൗന്ദര്യമുള്ളതാണ് വെള്ളിമൂങ്ങ.പൊതുവെ മൂങ്ങകളുടെ മുഖം വൃത്താകൃതിയിലാണെങ്കില്‍ ,വെള്ളിമൂങ്ങയുടേത് ഹൃദയാകൃതിയിലാണ്.മുഖം തൂവെള്ളയാണ്.ശരീരം വെളുത്തിട്ടാണ്.വെള്ളിമൂങ്ങ ഒരു വനജീവിയല്ല.കേരളത്തില്‍ വെള്ളിമൂങ്ങയെ അത്ര സാധാരണമായി കാണുന്നില്ല.പൊതുവെ മനുഷ്യ വാസ സ്ഥലങ്ങളിലാണ് ഇവയെ കാണുന്നത്.രാത്രിഞ്ചരനായതു കൊണ്ടാണ് ഇവയെ അധികം ദൃഷ്‌ടിയില്‍ പെടാത്തത്.കെട്ടിടങ്ങളാണ് വെള്ളിമൂങ്ങയുടെ പ്രധാന ആവാസസ്ഥലം.അധികം ആള്‍പ്പെരുമാറ്റമില്ലാത്ത പഴയ കോട്ടകളും അമ്പലങ്ങളുമെല്ലാം ഈ മൂങ്ങയ്ക്ക് വളരെ ഇഷ്ടമാണ്.

സൗന്ദര്യമുള്ള പക്ഷികളുടെ ശബ്ദം അത്ര ആസ്വാദ്യകരമാകാറില്ല.വെള്ളിമൂങ്ങയും ഒരപവാദമല്ല.കരച്ചില്‍ ഭീകരമാണ്,ആരെയും പേടിപ്പിക്കുന്നത്.വെള്ളിമൂങ്ങയടക്കമുള്ള മൂങ്ങകളുടെ പ്രധാന ആഹാരം എലികളടക്കമുള്ള ചെറുജീവികളാണ്.അതിനാല്‍ കര്‍ഷകന്റെ അടുത്ത സുഹൃത്തായി കാണേണ്ടതാണ് വെള്ളിമൂങ്ങയെ.
നിര്‍ഭാഗ്യവശാല്‍ ചിലരുടെ വിവരക്കേട് ഈ പാവം ജീവിയെ വംശനാശത്തിലേക്ക് നയിക്കുന്നു.ഇരുട്ടിലും നല്ല കാഴ്ചശക്തിയുള്ള മൂങ്ങയെ കൊന്ന് രസായനം വെച്ച് കഴിച്ചാല്‍ കാഴ്ചസംബന്ധമായ അസുഖങ്ങള്‍ മാറുമെന്ന് കരുതുന്ന ചില ആയുര്‍‌വേദക്കാരുണ്ട്.തലയുടെ അസുഖങ്ങള്‍ക്ക് തലച്ചോര്‍ സൂപ്പും കാല്‍മുട്ടിലെ വേദനക്ക് എല്ലിന്‍ സൂപ്പും കരളിലെ അസുഖങ്ങള്‍ക്ക് ആടിന്റെ കരളും കഴിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലേയുണ്ടാകുകയുള്ളൂ.അതിന് നാം കൊടുക്കേണ്ട വില വലുതാണ്.

1 comment:

anushka said...

ഇത് വെള്ളിമൂങ്ങ തന്നെയെന്ന് വിവരമുള്ള ചില സുഹൃത്തുക്കള്‍ അറിയിക്കുന്നു.
മൂങ്ങയെപ്പറ്റിയുള്ള വിവരണം ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളില്‍ നിന്ന്..
മൂങ്ങകളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതിഷേധിക്കുക..