Sunday, May 14, 2023

എന്നെ   തല്ലും  എന്നാണ്  അവൻ ഉദ്ദേശിച്ചത്  എന്നെനിക്ക്  പിന്നീടാണ്  മനസിലായത് .  ഒരു പത്തിരുപത് വയസായ ചെറുപ്പക്കാരൻ .   ''ഈ അവസ്ഥയിൽ  ഞാൻ  മുമ്പിൽ ആരാണെന്ന് എന്നൊന്നും നോക്കില്ല,  ആരായാലും  എന്തെങ്കിലും ചെയ്ത് പോകും.. അങ്ങനെ നടന്നിട്ടുണ്ട്. ഡോക്ടറോ നഴ്സോ എന്നൊന്നും നോക്കില്ല  ''- ഇങ്ങനെയാണ്  അവൻ പറഞ്ഞത്.  

കോവിഡിന്റെ  ആദ്യഘട്ടമാണ് . എല്ലാം   അടച്ച്  പൂട്ടിയ   ലോക് ഡൌൺ കാലം  .  ഞാൻ പി എച് സി യിലെ ഓ പി യിൽ ഇരിക്കുന്നു.

ചങ്ങാതി  കഞ്ചാവ് , ബ്രൗൺ ഷുഗർ , എന്നിവയൊക്കെ ഉപയോഗിച്ചിരുന്ന ആളാണ് . ഡീ അഡിക്ഷൻ  ട്രീറ്റുമെന്റ്  ഒക്കെ എടുത്തിട്ടുണ്ട് . അതിന്റെ കടലാസുകൾ കാണിച്ച് തന്നു.  അവന്റെ ആവശ്യം ലളിതമാണ് . ഉറക്കത്തിനുപയോഗിക്കുന്ന നൈറ്റ്  എന്നൊരു ഗുളിക അവൻ ഉപയോഗിക്കുന്നുണ്ട് .  ദിവസത്തിൽ പല വട്ടം. ആ ഗുളിക ഞാൻ പി എച് സി യിൽ നിന്ന് കൊടുക്കണം. 

അത്  ഇല്ല  എന്ന്  പറഞ്ഞപ്പോൾ  അയാൾക്ക്  ദേഷ്യം പിടിച്ചു . ഇവിടെ നിന്ന് കിട്ടും എന്ന് പറഞ്ഞ്  അവനെ ഇങ്ങോട്ട് വിട്ടത്   നല്ല പ്രാക്ടീസ് ഉള്ള ഒരു ജനറൽ പ്രാക്ടീഷണർ ആണ്  . എന്റെ പേര്  എഴുതികൊടുക്കുക വരെ ചെയ്തിരിക്കുന്നു.  ഇത് വരെ ഒരു കേസ്  എനിക്ക് റെഫർ ചെയ്യാത്ത ആളാണ് .  വാഹനങ്ങൾ കിട്ടാത്ത ലോക് ഡൗൺ കാലമായതിനാൽ  ഇയാൾ കുറെ നടന്നു. പോലീസുകാർ വഴിയിൽ കണ്ടപ്പോൾ  ആശുപത്രിയിലേക്കാണ്  എന്ന് പറഞ്ഞു . അവർ ജീപ്പിൽ കയറ്റി  ഇവിടെ ഇറക്കിക്കൊടുത്തു .  

കുറച്ച് നേരം  അവൻ അവിടെ അസ്വസ്ഥനായി , ദേഷ്യം പിടിച്ച്  നടക്കുന്നുണ്ടായിരുന്നു.   ഞാൻ ചങ്ങാതിയെ   പണ്ട്  കാണിച്ച  സ്ഥലത്തേക്ക് റെഫർ ചെയ്ത വിട്ടു .

പിന്നീട് കുറച്ച് കാലം കഴിഞ്ഞ വേറൊരാൾ ഇത് പോലെ പ്രശ്നമുണ്ടാക്കി. കൂളിംഗ് ഗ്ളാസ് വെച്ച , നല്ല തടിയും വണ്ണവുമുള്ള  നന്നായി വസ്ത്രം ധരിച്ച ഒരാൾ . ഇംഗ്ളീഷാണ് പറയുന്നത്. സൈക്കോളജിസ്റ് ആണെന്ന്  പറഞ്ഞു . ഉറക്കത്തിന് ഗുളികകൾ വേണം.  ഒരു  പ്രിസ്‌ക്രിപ്‌ഷൻ  കൊടുത്താൽ മതി .  അയാളേയും  ഒഴിവാക്കി വിടാൻ  പറ്റി .  എങ്കിലും  ഇത്തവണ  എനിക്ക് നല്ല  നെഞ്ചിടിപ്പ് തോന്നിയിരുന്നു.  ഇയാൾ ഒരു തടിയനാണെന്നത്  മാത്രമല്ല  കാരണം. ആദ്യത്തെ  സംഭവത്തിൽ ആ മുറിക്ക് വേറൊരു വാതിൽ കൂടെ ഉണ്ടായിരുന്നു .  രണ്ടാമത്തെ സംഭവത്തിൽ  ഒരു വാതിലേ ഉള്ളൂ  . അത് കവർ  ചെയ്താണ് അയാൾ  നിൽക്കുന്നത്.  

പ്രിസ്‌ക്രിപ്‌ഷനുകളും  മരുന്നുകളും ചോദിച്ചു കൊണ്ടുള്ള  ഭീഷണികൾ  അതിനു മുമ്പും  ശേഷവും ഉണ്ടായിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഒരു തരം  മടുപ്പ് തോന്നും. അടുത്തിടെ  ഇത് കൂടി വരുന്നു എന്നും ഒരു തോന്നലുണ്ട്.  ഇത്തരം ഗുളികകൾ  ഫാർമസികളിൽ നിന്ന് കൊടുക്കുന്നത് കര്ശനമാക്കിയതാകാം  ഒരു കാരണം.  മയക്കുമരുന്നുകളുടെ ഉപയോഗം കൂടുന്നതിന്റെ ലക്ഷണവുമാകാം.   

ഇത്തരം സാഹചര്യങ്ങളിൽ  എന്ത് ചെയ്യണമെന്നതിന് പലരും പല ഉത്തരങ്ങളാണ് പറയാറുള്ളത്.  ഇവിടെ നമ്മളെ രക്ഷിക്കാൻ  ഒന്നുമുണ്ടാകില്ല .   ഒറ്റ വാതിലുള്ള  കൺസൾട്ടേഷൻ മുറികൾ കഴിയുന്നതും ഒഴിവാക്കുകയാണ്  നല്ലത്.  ഒരു പ്രശ്നമുണ്ടാകുമ്പോൾ  ഏതെങ്കിലും മിടുക്കൻ  പുറത്ത് നിന്ന്  മുറി പൂട്ടിയാൽ  പിന്നെ ദൈവം മാത്രമേ  നമ്മളെ രക്ഷിക്കുള്ളൂ .



No comments: