നാല്പത്തഞ്ച് - അമ്പത് വയസുള്ള ഒരു മനുഷ്യൻ. രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിക്കുമ്പോൾ കുഴഞ്ഞു വീഴുന്നു. അനക്കമില്ല. അടുത്ത വീട്ടുകാരെല്ലാം കൂടി അയാളെ ഒരു ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് പായുന്നു. കാഷ്വാലിറ്റിയിൽ ഡ്യുട്ടി ഡോക്റ്റർ അയാളെ പരിശോധിക്കുന്നു. പൾസില്ല. ഹൃദയമിടിപ്പില്ല. ശ്വാസമില്ല . ഒരനക്കവും ഇല്ല. കണ്ണിലെ കൃഷ്ണമണി കൂടി പരിശോധിച്ച് ഡോക്റ്റർ ബന്ധുക്കളെ അറിയിക്കുന്നു. ആളു മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉടനെ ഡോക്റ്റർ പോലീസിനുള്ള അറിയിപ്പ് എഴുതി , പോലീസ് സ്റ്റേഷനിലേക്ക് കൊടുത്തയക്കുന്നു.
ഒരു പത്തു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കുറേക്കൂടി ബന്ധുക്കൾ വരുന്നു. അവർ ഡോക്റ്ററെ ചെന്നു കാണുന്നു. അവർക്ക് മരണത്തിൽ ഒരു സംശയവുമില്ല. ഹാർട്ട് അറ്റാക്ക് തന്നെ . ശരീരം വിട്ടു കൊടുക്കണം. ഡോക്റ്റർ സമ്മതിക്കുന്നില്ല. പോലീസാണ് അത് തീരുമാനിക്കേണ്ടത്.
കുറച്ചു കഴിഞ്ഞ് ചില രാഷ്ട്രീയ പ്രവർത്തകർ വരുന്നു. അവരും ആവശ്യപ്പെടുന്നു . ശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുക്കണം . ബന്ധുക്കൾക്ക് പരാതിയില്ലെങ്കിൽ ഡോക്റ്റർക്ക് എന്താണ് പ്രശ്നം. ഭീഷണിപ്പെടുത്തുന്നു. ഡോക്റ്റർ വഴങ്ങുന്നില്ല.
ആളുകൾ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു. പോസ്റ്റ് മോർട്ടത്തിൻ്റെ ആവശ്യമില്ല. പോലീസ് ബന്ധുക്കളോട് പറയുന്നു. ഡോക്റ്റർ മൃതദേഹം വിട്ടു കൊടുക്കുന്നില്ല.
പിന്നീട് ജനപ്രതിനിധികൾ വഴി സമർദ്ദം ചെലുത്തി , ബന്ധുക്കൾ മൃതശരീരം ഏറ്റു വാങ്ങുന്നു. കൊണ്ടു പോയി ദഹിപ്പിക്കുന്നു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് നാട്ടിലാകെ കിംവദന്തികൾ പരക്കുന്നു. അയാൾക്ക് വലിയ കടമുണ്ടായിരുന്നു . ആത്മഹത്യ ചെയ്തതാണ് അയാൾ .
നമ്മുടെ ആശുപത്രികളിൽ , സർക്കാർ ആയാലും സ്വകാര്യമായാലും , നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ഇത്.
ഇങ്ങനെ സംസ്കരിക്കപ്പെടുന്ന ഒരാൾ ഒരു പക്ഷെ, ഒരു കൊലപാതകത്തിൻ്റെ ഇരയുമാകാം . ആളുകളുടെ അജ്ഞത മൂലം തെളിവുകൾ ഒന്നും ശേഷിക്കപ്പെടാതിരിക്കുകയാണ് ഇവിടെ സംഭവിക്കുന്നത് .
No comments:
Post a Comment