എന്തൊരു വരണ്ട കാലമായിരുന്നു .. മൊബൈലും ഇന്റർനെറ്റും ഇല്ല. കംപ്യുട്ടർ കണ്ടത് പാഠപുസ്തകങ്ങളിൽ മാത്രം
സ്‌കൂളിൽ പഠിക്കുമ്പോഴാണ് . എട്ടാം ക്ളാസിലാണെന്നാണ് ഓർമ്മ. ഒരുത്തൻ ഒരു കൊച്ചുപുസ്തകവുമായി ക്‌ളാസിൽ വന്നു. കൈമാറി , കൈമാറി ഡെസ്കിനടിയിൽ വെച്ച് അത് വായിച്ച് കൊണ്ടിരിക്കുകയാണ് , എന്റെയടുത്തതൊന്നും അത് എത്തിയില്ല. അതിനു മുമ്പ് ഒരു ചങ്ങാതി കരിങ്കാലിപ്പണി കാണിച്ചു . ക്ലാസിൽ ഒരാൾ അശ്ലീലപുസ്തകം കൊണ്ടു വന്നു എന്നും അതിലെ പറയാൻ പറ്റാത്ത ഒരു വാക്ക് തന്റെ നേരെ അവൻ ഉപയോഗിച്ച് എന്നും ക്‌ളാസ് മാഷോട് ചെന്ന് പരാതി പറഞ്ഞു.
മാഷ് ഒരു വടിയും എടുത്ത് ക്ളാസിലേക്ക് വന്നു . ആരാണ് പുസ്തകം കൊണ്ട് വന്ന ആൾ എന്ന് ചോദിച്ചു . പുസ്തകം ആരോ മാഷിന് എടുത്ത് കൊടുത്തു. ആർക്കൊക്കെ ഇത് വായിക്കാൻ കിട്ടി എന്ന് മാഷ് ചോദിച്ചു. അപ്പോൾ പുസ്തകത്തിന്റെ ഉടമസ്ഥൻ പരാതിക്കാരൻ കരിങ്കാലിയെ ചൂണ്ടി പറഞ്ഞു - ഇവനാണ് സാർ ആദ്യം വായിച്ചത്.
അപ്പോൾ പരാതിക്കാരനെ മാഷ് എഴുന്നേൽപ്പിച്ച് നിർത്തി. അവനാകെ വിറച്ച് പോയി . അവൻ വിറച്ച് കൊണ്ട് തന്നെ മാഷോട് പറഞ്ഞു - "അയ്യോ സാറേ .. ഞാനിതു വായിച്ചൊന്നുമില്ല . കൈയിൽ കിട്ടിയപ്പോൾ അതിലെ പടങ്ങള് നോക്കിയെന്നേയുള്ളൂ . സത്യമായിട്ടും വായിച്ചിട്ടില്ല ."
കൊണ്ട് വന്നവനും വായിച്ചവനും പടം നോക്കിയവനും എല്ലാം തല്ല് കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു ചൂരൽ വടി മാഷിന്റെ കൈയിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നല്ലോ . പക്ഷെ മാഷ് അടിച്ചില്ല. പകരം അഞ്ചു മിനിറ്റ് പ്രഭാഷണം നടത്തി. ." നമ്മൾ വായിക്കുന്നത് എന്തോ അത് നമ്മൾക്ക് പ്രചോദനം തരും. അങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമുണ്ടായത് . വായിച്ചിട്ടാണ് അബ്രഹാം ലിങ്കൺ മഹാത്മായത് .. അത് കൊണ്ട് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തത് വായിക്കണം .."
ഇനി ഇങ്ങനെയൊന്നും ചെയ്യരുത് എന്നും പറഞ്ഞ് മാഷ് പുസ്തകവുമായി സ്റ്റാഫ് റൂമിലേക്ക് പോയി. ആ പുസ്തകത്തിനു എന്ത് പറ്റിയോ ആവോ ?
ഇത് ഇപ്പോൾ ഓർക്കാൻ കാരണമെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ , അങ്ങനെ പ്രത്യേക കാരണമൊന്നുമില്ല.
എന്തോ , ഭരണഘടന കൈയിൽ കിട്ടിയിട്ട് അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ച് നോക്കാതെ - വായിച്ചതിന്റെ ഒരു ലക്ഷണവുമില്ല- അതിലെ പടങ്ങൾ മാത്രം ഓർത്തിരിക്കുന്ന ചില സുഹൃത്തുക്കളെ കണ്ടപ്പോൾ , ഓർത്തു പോയെന്നേയുള്ളൂ ..
No comments:
Post a Comment