Thursday, June 4, 2020

PANIC DISORDER

രണ്ട്  തടിയൻ മാർ .. അവർക്കിടയിൽ  ഒരു നീണ്ടു മെലിഞ്ഞ  ചെറുപ്പക്കാരൻ നിൽക്കുന്നു.

രാവിലെ ആശുപത്രിയിൽ   വന്നതും  കണ്ടത്  ഇതാണ് .
തല്ലാൻ നിൽക്കുന്നത്  പോലെയാണ്  അവർ നിൽക്കുന്നത് . എന്താണ്  സംഭവം എന്നാലോചിക്കുകയായിരുന്നു.  പിന്നീട്  അതിൽ ഒരാൾ  വന്നു പറഞ്ഞു - " രാവിലെ പൊക്കിയതാണ് . അല്ലാതെ വഴിയില്ല. അടുത്ത സുഹൃത്താണ് . വെള്ളമടിയാണ്  പ്രശനം.. വെള്ളമടി കൂടിക്കൂടി  വന്നു  ഇപ്പോൾ ഒരു രക്ഷയുമില്ല.. രാവിലെ തന്നെ രണ്ടടിച്ചിട്ടാണ്  പണിക്ക് പോകുന്നത്. "

ഒരു ഓ പി ടിക്കറ്റുമെടുത്ത്   വരാൻ പറഞ്ഞു.   ആ നടുക്കുണ്ടായിരുന്ന  ചെറുപ്പക്കാരൻ  ഓ പി ശീട്ടുമായി  കയറി വന്നു.  മദ്യപാനം തന്നെ പ്രശ്നം .  വിസ്കിയുടെ മണമുണ്ടായിരുന്നു . ചോദിച്ചപ്പോൾ  സമ്മതിക്കുകയും ചെയ്തു. രാവിലെ കുടിച്ചിട്ടുണ്ട് .

അയാളുടെ  ആവശ്യം ലളിതമായിരുന്നു. വെള്ളമടി നിർത്തണമെന്ന്  ആഗ്രഹമുണ്ട് . അതിനാൽ മെഡിക്കൽ കോളേജിലെ  ആ വിഭാഗത്തിലേക്ക്  റെഫറൽ കത്ത് കൊടുക്കണം..  എങ്കിലേ  അവിടെ നോക്കുള്ളൂ ..

അങ്ങനെ കത്തെഴുതുമ്പോൾ  സാധാരണ  അധികമൊന്നും ചോദിക്കാറില്ല.

എങ്കിലും ഞാൻ  റെഫറൽ ലെറ്റർ  എഴുതുമ്പോൾ  ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചു - എത്ര കുടിക്കും , എത്ര കാലമായി കുടിക്കും , എങ്ങനെ കുടിക്കും ,  എന്നൊക്കെ. ഇതൊക്കെ ചോദിച്ചത് കൊണ്ടാണെന്ന്  തോന്നുന്നു , അയാൾ എന്നോട് പറഞ്ഞു .. " മദ്യം  എനിക്ക്  വലിയൊരു  പ്രശ്നമല്ല . അത് ഒഴിവാക്കാൻ  പാടൊന്നുമില്ല.  എനിക്കത് നിർത്താൻ പറ്റും.."

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന പലരും ഇങ്ങനെ പറയാറുണ്ട് . ഒരു നിഷേധാവസ്ഥയാണ്  ഇത്.  മിക്കപ്പോഴും നല്ല മദ്യാസക്തിയിലുള്ളവരും  ആയിരിക്കും.

അതിനാൽ ഞാൻ അത് കാര്യമായെടുത്തില്ല .       പക്ഷെ അയാൾ  തുടർന്ന്  പറഞ്ഞ കാര്യമാണ്  അത്ഭുതപ്പെടുത്തിയത് ..

" എനിയ്ക്കു  ചിലപ്പോൾ പെട്ടെന്ന് നെഞ്ചിടിപ്പ് കൂടും. ഒരു അഞ്ചു , പത്ത് , പതിനഞ്ചു മിനിറ്റൊക്കെ. ആ സമയങ്ങളിൽ ഭയങ്കര അസ്വസ്ഥതയാണ് .ഒരു മാതിരി വിറയൽ മേലൊട്ടാകെ  വന്നു കയറും.. ശ്വാസം കിട്ടില്ല . തൊണ്ട വരളും .   മരിക്കാൻ പോകുകയാണെന്നൊക്കെ തോന്നും. നെഞ്ചത്ത്  ഒരു കനം  വന്നു കയറും. ചിലപ്പോൾ വേദനയും ഉണ്ടാകും. വല്ലാത്ത പരവേശമാണ് .ഇങ്ങനെ  വെപ്രാളം ഇടക്കിടക്ക് വന്നു കൊണ്ടിരിക്കും..

ഹാർട്ടിന്റെ പ്രശ്നമാണെന്ന് തോന്നി. ഇ സി ജിയും സകല പരിശോധനകളും നടത്തി. ഒന്നിലും ഒരു കുഴപ്പവുമില്ല. മനസിന്റെ ഒരു തോന്നലാണെന്ന്  പറഞ്ഞ്  ഡോക്ടർ ടെൻഷൻ  കുറക്കാൻ  ഒരു മരുന്ന് തന്നു . ഒരാഴ്ച കഴിച്ച് അത്  നിർത്തി.ആയുർവേദവും ഹോമിയോവും  കഴിച്ചു . എന്നിട്ടും മാറിയില്ല.

അവസാനം ഒരു ചങ്ങാതിയുടെ കൂടെ ഒരു   കുപ്പി ബിയർ കുടിച്ചപ്പോഴാണ് മനസിലായത്.  ബിയർ  കുടിക്കുമ്പോൾ സമാധാനമുണ്ട് . പിന്നീട് ബ്രാണ്ടിയും വിസ്‌കിയുമൊക്കെ കുടിക്കാൻ തുടങ്ങി. കൂടുതൽ കൂടുതൽ കുടിച്ചു .
 ഇപ്പോൾ  കുടിച്ചാലും കുടിച്ചില്ലെങ്കിലും  പ്രശ്നമാണ് . വെള്ളമടിക്കാതെ രാവിലെ ജോലിക്ക് പോകാൻ പറ്റില്ല. ഇറച്ചി വെട്ടാണ്  പണി. കുടിച്ചാലും പ്രശ്നമാണല്ലോ ? "

കൂടുതൽ കാര്യങ്ങൾ ചോദിക്കേണ്ടിയിരുന്നു . സമയമുണ്ടായിരുന്നില്ല.  എനിക്ക് തോന്നിയത്   ഒരു മാനസിക രോഗ വിദഗ്ധനെ  കാണിച്ചിരുന്നെങ്കിൽ  എളുപ്പത്തിൽ സുഖപ്പെടുത്താവുന്ന  അസുഖമാണ്  അയാൾക്ക് ഉണ്ടായിരുന്നത് എന്നാണ് . റെഫറൽ ലെറ്റർ എഴുതി  അയാളെ വിട്ടു.  എന്തായി റിസൾട്ട്  എന്നറിഞ്ഞില്ല.  പിന്നീട് അയാളെ കണ്ടിട്ടില്ല.

 പലപ്പോഴും കണ്ടിട്ടുണ്ട് , ഉൽക്കണ്ടാ രോഗമുള്ളവർ  , പ്രത്യേകിച്ച്  സോഷ്യൽ  ആൻക്സൈറ്റി  ഡിസോർഡർ , പാനിക് ഡിസോർഡർ , ജെനറലൈസ്ഡ്  ആന്കസൈറ്റി  ഡിസോർഡർ  എന്നിവയുള്ളവർ ,  സ്വയം ചികിത്സക്കായി  മദ്യമുപയോഗിച്ച്  തുടങ്ങുന്നതും  പിന്നീട്  അതിനോട്  വിധേയത്വ അവസ്ഥയിൽ എത്തുന്നതും..  വിഷാദ രോഗികളും ചിലപ്പോൾ  ഇതിൽ പെടാറുണ്ട് .
സൈക്കോസിസ് തുടങ്ങിയ ഗൗരവമേറിയ  മാനസിക രോഗങ്ങളിലും അസ്വസ്ഥതകൾ  കുറക്കാൻ മദ്യത്തിൽ  അഭയം തേടുന്നതും  കണ്ടിട്ടുണ്ട് .


മാനസിക രോഗങ്ങളെപ്പറ്റിയും  അതിന്റെ  ചികിത്സയെപ്പറ്റിയും  സമൂഹത്തിൽ നില നിൽക്കുന്ന  ചില തെറ്റിദ്ധാരണകളാണ്  , ആളുകൾക്ക്  ശരിയായ ചികിത്സ തേടാൻ തടസമുണ്ടാക്കുന്നതും , അപകടമുണ്ടാക്കുന്ന സ്വയം ചികിത്സയിലേക്ക് നയിക്കുന്നതും..


No comments: