Sunday, May 24, 2020

പ്രേതാനുഭവങ്ങൾ



കാട്ടിന്റെ  നടുക്കുള്ള  ആ വലിയ  വയലിന്റെ  ഒരു  അരുക്ക്  മരങ്ങളുടെ  ഇടയിൽ ഒരു പൊട്ടു പോലെ  ആ  പ്രാഥമികാരോഗ്യ കേന്ദ്രം കാണാം ..

ആരോഗ്യ വകുപ്പിൽ  ജോലിക്കാരനായിട്ട്   ഇന്ന് പത്ത് വർഷമാകുന്നു.  വൈകി സർക്കാർ സർവീസിലേക്ക്  കയറിയ ഒരാളാണ് ഞാൻ. പക്ഷെ അതിനു മുമ്പും  താൽക്കാലികമായി ജോലി ചെയ്തിരുന്നു ..

പത്ത് കൊല്ലത്തിൽ  മൂന്നു വർഷം  പി ജി  ക്കു വേണ്ടിയുള്ള  ഉപരിപഠനത്തിൽ ആയിരുന്നു.  ബാക്കിയുള്ള ഏഴു വർഷങ്ങളിൽ  നാലരക്കൊല്ലം വയനാട്ടിലും   ബാക്കി കോഴിക്കോട്ടും. ഇപ്പോൾ  കോഴിക്കോട്ട് തന്നെ.

 പത്ത് കൊല്ലം മുമ്പ് ജോലിയിൽ   ചേരാൻ പോയത് ഇന്നലത്തേത്  പോലെ ഓർക്കുന്നു. അന്ന്  മാനന്തവാടിയിൽ നിന്നും ബസ്  കയറി , അങ്ങോട്ടേക്കുള്ള  യാത്രയിൽ ആനക്കൂട്ടങ്ങളെ കണ്ടു .

പിന്നീടുള്ള  നാലഞ്ചു കൊല്ലം ആനകളുടെ  ഇടയിലായിരുന്നു .
അക്കാലങ്ങളിൽ ഞാൻ ആനകളുടെയും കാട്ടികളുടെയും  മാനുകളുടെയും  എത്രയോ  എത്രയോ  ഫോട്ടോകളും വീഡിയോകളും എടുത്തു .അന്ന്  ഒരു സോണി കാംകോർഡർ  ആണ്  കൈയിലുണ്ടായിരുന്നത് . പിന്നീട് ഒരു നിക്കോൺ ഡി 90  വാങ്ങി.

മെയ് മാസത്തിലെ  അവസാനത്തെ ആഴ്ചയിൽ തന്നെ അവിടെ മഴ തുടങ്ങിയിരുന്നു .  കോഴിക്കോട്ട്  നമ്മൾ കാണുന്ന ആർത്തലച്ചു  പെയ്യുന്ന മഴയായിരുന്നില്ല  അവിടെ .. പകരം നൂല്  നൂല് പോലങ്ങനെ ,  പെയ്തു പെയ്തു കൊണ്ടിരിക്കുന്ന  , കുളിരുള്ള  മഴ ..
സാമാന്യം തണുപ്പുമുണ്ടായിരുന്നു.

രണ്ട്  ദിവസം കഴിഞ്ഞ്   ഞാൻ അവിടെ ഒഴിഞ്ഞു കിടക്കുന്ന  ഒരു ക്വർട്ടേഴ്‌സിൽ  താമസം തുടങ്ങി. 

മഴ പെയ്താൽ പലപ്പോഴും അവിടെ കറന്റുണ്ടാകില്ല. കാട്ടിലൂടെ പോകുന്ന  വൈദ്യുത  കമ്പികളിൽ  മരങ്ങൾ മറിഞ്ഞു വീഴും . കറന്റു പോയാൽ രണ്ട് ദിവസം കഴിഞ്ഞേ വരുള്ളൂ. ഞാൻ അവിടെ മൂടിപ്പുതച്ചു  കിടന്നുറങ്ങി. 

അന്നൊക്കെ കാട്ടിൽ  നടക്കാൻ  ഭയമായിരുന്നു .  പിന്നീട്  പേടി കുറഞ്ഞപ്പോൾ  നടക്കാൻ തുടങ്ങി.  അവിടെയുണ്ടായിരുന്ന  മുഴുവൻ കാലവും ചലിച്ചു  കൊണ്ടിരിക്കുകയും  ഫോട്ടോകൾ എടുക്കുകയുമായിരുന്നു.    ഭാഗ്യത്തിന്  ഇതേ താല്പര്യങ്ങളുള്ള  സഹപ്രവർത്തകർ  അവിടെയുണ്ടായിരുന്നു . 


 ഒരു  മൂന്നു മാസത്തിനു ശേഷം ആ ക്വർട്ടേഴ്‌സിൽ കാണാൻ  വന്ന ഒരാൾ പറഞ്ഞു , നിങ്ങൾ  ഇവിടെ  താമസിക്കുന്നത്  അദ്‌ഭുതമാണ് . ഇവിടെ പ്രേതങ്ങളുണ്ട് . വർഷങ്ങളായി  ഇവിടെ ആരും താമസിക്കാറില്ല. 

അന്വേഷിച്ചപ്പോൾ സംഗതി ശരിയാണ്. ആ  ക്വർട്ടേഴ്‌സിൽ   ഒരാൾ തൂങ്ങി മരിച്ചു.  അതിനു ശേഷം  പലർക്കും അവിടെ പല വിധ പ്രേതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനാൽ ആരും അവിടെ താമസിക്കില്ല. 

അതിനു ശേഷവും  ഞാൻ അവിടെ താമസം തുടർന്നിരുന്നു .   

 പേടിയുണ്ടായിരുന്നോ   എന്ന് ചോദിച്ചാൽ ,  തീരെ ഇല്ലായിരുന്നു എന്നൊന്നും  പറയുന്നില്ല,  പ്രത്യേകിച്ചും  വൈദ്യുതിയില്ലാത്ത രാത്രികളിൽ ,  ഞാൻ ഒരു ടോർച്ച്  അല്ലെങ്കിൽ മെഴുകു തിരി കത്തിച്ച്‌  വെക്കുമായിരുന്നു.  പ്രേതം വരുകയാണെങ്കിൽ ശരിക്കും കാണണമല്ലോ ?

No comments: