Friday, August 21, 2015

PURDAH

അന്നവിടെ വെയിറ്റിങ്ങ്‌ ഷെഡ്‌ വന്നിട്ടില്ല.കുറേക്കാലം മുന്നെയാണ്‌...കോഴിക്കോട്ടേക്കു പോകാന്‍ ഞാന്‍ അവിടെ ബസ് കാത്തു നില്‍ക്കുകയാണ്...ഒരു സ്കൂളും കുറച്ച്‌ കടകളുമാണ്‌ അവിടെയുള്ളത്‌.
ബസ്‌ സ്റ്റോപ്പിൽ പർദ്ദ ധരിച്ച ഒരു യുവതി കൂടെയുണ്ട്‌.കുറച്ചധികം നേരമായി ബസ്‌ വന്നിട്ടെന്നു തോന്നുന്നു. അവരാകെ മടുത്ത മട്ടുണ്ട്‌.
സാധാരണ പത്തു മിനിട്ടിൽ ഒരു ബസ്‌ വെച്ച്‌ അവിടെ വരാറുണ്ട്‌. അന്നു പക്ഷെ പത്തിരുപത്‌ മിനിട്ടായിട്ടും ബസ്സ്‌ ഒന്നും കാണുന്നില്ല.
അങ്ങനെ നിൽക്കുമ്പോൾ ബസ്സിന്റെ ഒച്ച കേട്ടു. സമാധാ...നമായി. ബസ്‌ കണ്ടപ്പോൾ നല്ല തിരക്കുണ്ടെന്നു തോന്നി. കാണാൻ ആ ബസ്‌ എനിക്കത്ര ഇഷ്ടപ്പെട്ടതുമില്ല. ഉടനെ അടുത്ത ബസ്‌ വരും. അതിൽ പോകാം. ഞാൻ കൈ കാട്ടിയില്ല.ആരും ഇറങ്ങാനുമില്ലായിരുന്നെന്നു തോന്നുന്നു. ബസ്സ്‌ അവിടെ നിർത്തിയതുമില്ല.
അവിടെ നിന്നിരുന്ന പർദ്ദാധാരി യുവതിയുടെ മുഖമിരുണ്ടു. മുഖത്ത്‌ കാർമേഘം വന്നു നിറഞ്ഞു.
അവർ എന്നെ നോക്കി പറഞ്ഞു-"നിങ്ങൾ നല്ല പണിയാണ്‌ കാണിച്ചത്‌."
ഞാൻ അന്തം വിട്ടു. കുരുത്തക്കേടുകൾ റോഡിൽ വെച്ച്‌ കാണിക്കാത്ത ഒരാളാണ്‌ ഞാൻ.

അവർ തുടർന്നു പറഞ്ഞു-"ഞാൻ കുറച്ചു നേരമായി ഇവിടെ നിൽക്കുന്നു.അത്യാവശ്യമായി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്നു. ബസ്സിന്‌ നിങ്ങളു കൈ കാണിക്കുമെന്നു വിചാരിച്ചു. ഞാൻ കൈ കാണിച്ചതുമില്ല. കൈ കാട്ടിയാൽ നിർത്താത്ത ബസ്സുകാരാണ്‌..പിന്നെ കൈ കാണിക്കാതെ ഇവിടെ നിർത്തുമോ?"
എന്തായാലും അടുത്ത ബസ്‌ ഉടനെ വന്നത്‌ കൊണ്ട്‌ കൂടുതലൊന്നും കേൾക്കേണ്ടി വന്നില്ല.
ചെയ്യേണ്ട കാര്യം സമയത്തു ചെയ്യാത്തതു കൊണ്ട്‌ അലങ്കോലമായതിന്‌ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത്‌ കഴിഞ്ഞ ദിവസം കണ്ടു. അപ്പോൾ എനിക്ക്‌ ആ പർദ്ദ ഓർമ്മ വന്നു.
ലോകം ഇങ്ങനെയാണെന്നു തോന്നുന്നു. മനുഷ്യർ ലോകത്തെവിടെയാണെങ്കിലും ഇങ്ങനെയൊക്കെയാണെന്നു തോന്നുന്നു. ഞാനും ചില സമയം ഇങ്ങനെയൊക്കെയാണ്‌

Sunday, August 9, 2015

ഇറക്കുമതി ചെയ്ത നഗ്നസുന്ദരി

പണ്ട്‌ പണ്ടൊരു ദിവസം ,സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ,ഒരു ദിവസം മാതൃഭൂമി പത്രത്തിൽ കൗതുകകരമായ ഒരു വാർത്ത കാണുന്നു. വലിയൊരു വാർത്തയാണ്‌.'ഇറക്കുമതി ചെയ്ത നഗ്നസുന്ദരി' എന്നാണ്‌ വാർത്തയുടെ തലക്കെട്ട്‌.
വാർത്തയുടെ കൂടെ ഒരു പടം കൊടുത്തിട്ടുണ്ട്‌. പക്ഷെ,പടത്തിന്‌ പ്രത്യേകരൂപമൊന്നുമില്ല. കഞ്ഞിവെള്ളത്തിൽ നീലം കലക്കിയതു പോലെ കിടക്കുന്നേയുള്ളൂ.
പടത്തിനകത്ത്‌ ചെറിയൊരു വട്ടം ഉണ്ട്‌. ഒരു ഹീറോ പെന്നിന്റെ ടോപ്പ്‌ വൃത്തത്തിൽ കമഴ്ത്തി വെച്ചാൽ അതിൽ ഒരു നഗ്നസുന്ദരിയുടെ രൂപം കാണാം.. ഇതാണ്‌ വാർത്ത. വ...
ിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഇത്തരം ചിത്രങ്ങൾ വിദ്യാലയങ്ങളിൽ പ്രചരിക്കുന്നുവെന്നും.
സത്യത്തിൽ ഇതു കണ്ടപ്പോൾ കൗതുകമാണ്‌ തോന്നിയത്‌.മറ്റൊന്നുമല്ല. എന്തായാലും സംഭവം കാണണം. എന്റെ കൈയിൽ ഹീറോ പെന്നില്ല. അടുത്തിരിക്കുന്ന കൂട്ടുകാരനോട്‌ പറഞ്ഞു. അവന്റെ കൈയിലുമില്ല. മാഷുടെ കൈയിലുണ്ട്‌. ചോദിക്കാൻ ധൈര്യവുമില്ല.
ഉച്ചക്ക്‌ ബെല്ലടിച്ച സമയം ചങ്ങാതി എവിടെ നിന്നോ ഒരു ഹീറോ പെനും സംഘടിപ്പിച്ചു വന്നു. കീശയിൽ ഹീറോ പെന്നും കുത്തി നടക്കുന്ന ഒരു ചേട്ടനോട്‌ ഹീറോ പെന്നിന്റെ ടോപ്പ്‌ കടം തരാമോ എന്നു ചോദിച്ചെന്നും അഞ്ചു മിനിട്ട്‌ കൊണ്ട്‌ തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞുവെന്നും ടോപ്പ്‌ മാത്രമായി തരില്ലെന്നു ചേട്ടൻ പറഞ്ഞുവെന്നും പെന്നു മുഴുവനായി കൊടുത്തുവെന്നും ആണ്‌ കൂട്ടുകാരൻ പറഞ്ഞത്‌.
പെന്ന് വൃത്തത്തിൽ കുത്തി രണ്ടു പേരും നഗ്നസുന്ദരിയെ ദർശ്ശിച്ചു. ഇതിലെന്താണ്‌ വലിയ കാര്യം എന്നാണ്‌ തോന്നിയത്‌.
കുറേക്കാലത്തിനു ശേഷം ഇന്റർനെറ്റ്‌ വന്നു. ഫേസ്ബുക്കും വാട്സാപ്പും വന്നു.പക്ഷെ,നിരോധനങ്ങളുടെ പോക്ക്‌ കണ്ട്‌ നമ്മൾ ഹീറോ പെന്നിന്റെ ടോപ്പിലേക്ക്‌ തിരിച്ചു പോകുമെന്ന് തോന്നുന്നു.
എല്ലാം നിരോധിച്ചു കൊണ്ടിരിക്കുന്നവരുടെ തലയിലുള്ളതെന്തെന്ന് നമുക്ക്‌ മനസിലാക്കാം. പക്ഷെ,നിരോധനങ്ങളെ അനുകൂലിച്ചു കൊണ്ടിരിക്കുന്നവരുടെ തലയിലുള്ളതെന്തെന്ന് ഒട്ടും മനസിലാകുന്നില്ല.
പോർണ്ണോഗ്രഫി കാണാനുള്ള അവകാശത്തെപ്പറ്റി പറയുകയല്ല . പക്ഷെ,ജനാധിപത്യം പക്വത പ്രാപിക്കുന്നത്‌ നിരോധനങ്ങളിലൂടെയാണെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നത്‌ നിർഭാഗ്യകരമാണ്‌..