പണ്ട് കോളേജ് കാലമാണ് . തിങ്കളാഴ്ച രാവിലെ. ഒരു സുഹൃത്ത് ഹോസ്ടലിനടുത്തുള്ള ചെറിയ ഹോട്ടലിൽ പോകുന്നു. കൂടെ രണ്ട് സഹപാഠികളുമുണ്ട് . സപ്ലൈ ചെയ്യുന്ന പയ്യൻ ചോദിക്കുന്നു . " നിങ്ങൾക്ക് എന്താണ് കഴിക്കാൻ വേണ്ടത് ?''
അപ്പോൾ സുഹൃത്ത് പറഞ്ഞു - രണ്ട് പുട്ടും ഒരു കടലക്കറിയും .
ചൊവ്വാഴ്ച രാവിലെയും അവിടെത്തന്നെ പോയി. സപ്ലയർ പയ്യൻ ചോദിക്കുന്നു . എന്താണ് വേണ്ടത് ?
"പുട്ടും കടലക്കറിയും " - ഇവൻ പറഞ്ഞു.
അടുത്ത ദിവസവും അതിനടുത്ത ദിവസവും പുട്ടു തന്നെ.
അതിനുമടുത്ത ദിവസം , വെള്ളിയാഴ്ച , പയ്യൻ എന്താണ് വേണ്ടതെന്ന് ചോദിക്കാനൊന്നും നിന്നില്ല. നിങ്ങൾ പുട്ടല്ലേ ? പിന്നെ കടലക്കറിയും എന്ന് ചോദിച്ചു. അതങ്ങ് കൊണ്ട് കൊടുക്കുകയും ചെയ്തു.
ഇതിനു ശേഷം ചങ്ങാതിമാർ ഇവനെ പുട്ട് എന്നു വിളിക്കാൻ തുടങ്ങി. അതിനു ശേഷം അവൻ പുട്ടു കഴിച്ചിട്ടില്ല.
മറ്റൊരു ബാച്ചിലെ മറ്റൊരു പയ്യൻ . തന്റെ കൂട്ടുകാരനോട് ചോദിക്കുകയാണ് .
" എടാ , ഫിസിയോളജി പരീക്ഷ എങ്ങനെയുണ്ടായിരുന്നു ?"
" അത് പുട്ടായിരുന്നു " - മറ്റവൻ പറഞ്ഞു.
"ബയോകെമിസ്ട്രി എങ്ങനെയുണ്ടായിരുന്നു ? "
"അത് അതിനേക്കാൾ പുട്ടായിരുന്നു ." - ഇവൻ മറുപടി പറഞ്ഞു .
"അനാട്ടമിയോ ?"
"അത് ഭയങ്കരമാന പുട്ടായിരുന്നു "
അതോടെ അവനെ എല്ലാവരും പുട്ടെന്നു വിളിക്കാൻ തുടങ്ങി . പിന്നെ അവൻ പുട്ടെന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. പുട്ടു കഴിച്ചിട്ടുമില്ല.
പുട്ട് എന്ന് വട്ടപ്പേരുള്ള ഒരു പാട് പേരെ കണ്ടിട്ടുണ്ട് . ഒരു പത്ത് പേരെ എനിക്ക് അറിയാം. പക്ഷെ, അങ്ങനെ വിളിക്കുന്നതിന്റെ കാരണം പലപ്പോഴും മനസിലായില്ലായിരുന്നു.
സ്‌കൂളിൽ സീനിയർ ബാച്ചിൽ ഉണ്ടായിരുന്ന ഒരു പയ്യനെ പൂട്ട് എന്ന് വിളിക്കാനുണ്ടായിരുന്ന കാരണം കഴുത്ത് വളരെ കുറഞ്ഞ തടിച്ചുരുണ്ട അവന്റെ രൂപമായിരുന്നു എന്ന് തോന്നുന്നു .
മറ്റൊരു പയ്യൻ ഷോട്ട് പുട്ട് ഏറുകാരനായിരുന്നു . ആദ്യമൊക്കെ അവനെ ഷോട് പുട് എന്നാണ് വിളിച്ചിരുന്നത് . പിന്നെ അത് വെറും പുട്ട് ആയി.
പുട്ടിനെപ്പറ്റി, പുട്ടുണ്ടാക്കുന്നതിനെപ്പറ്റി , പുട്ടു കഴിക്കുന്നതിനെപ്പറ്റി , പുട്ടിന്റെ സ്വാദുകളെപ്പറ്റി , ഇടക്കിടെ പുട്ടു പോലെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുന്ന , കോഴിക്കോട്ടെ ഒരു പ്രമുഖ സൈക്യാട്രിസ്റ് ഉണ്ടായിരുന്നു .രാവിലെ ദിവസവും ഒരു കുറ്റി പുട്ട് കഴിച്ചാണ് ദിവസവും ജോലിക്ക് വരുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചിരുന്നില്ല. നമ്മളെപ്പോലെ നടക്കാത്ത സ്വപ്നങ്ങളാണ് ഫേസ്‌ബുക്ക് പോസ്റ്റുകളായി വരുന്നതെന്നാണ് കരുതിയിരുന്നത്.
ഇന്നലെ ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ പുട്ടുപൊടിയുടെ ഒരു കിലോ പാക്ക് ബില്ലാക്കാൻ നിൽക്കുമ്പോൾ , തൊട്ടു മുന്നിൽ ഒരാൾ പുട്ടുപൊടിയുടെ പത്ത് കിലോ പാക്കറ്റുമായി നിൽക്കുന്നു. നമ്മുടെ സൈക്യാട്രിസ്റ് തന്നെ. ദിവസവും രാവിലെ ഒരു കുറ്റി പുട്ടു തിന്നുമെന്നു പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. സൈക്യാട്രിയുടെ ഇന്ധനം പുട്ടായിരിക്കാം ..
1 comment:
പുട്ടുവിശേഷം നന്നായി .
ആശംസകൾ
Post a Comment