Monday, December 11, 2017

DOCTOR

 സർക്കാർ ആശുപത്രിയിൽ നട്ടുച്ചക്ക് ഓ പി യിലെ തിരക്ക് അല്പമൊന്ന് കുറഞ്ഞപ്പോൾ ഒരു പത്തെഴുപത്  വയസുള്ള ഒരാൾ അങ്ങോട്ട് കേറിച്ചെന്നു.

  കൈയിലുള്ള ഒരു ഭാണ്ഡക്കെട്ട്  പുറത്ത് വെച്ച്  അദ്ദേഹം ഡോക്ടറുടെ അടുത്തുള്ള  സ്റ്റൂളിൽ ചെന്നിരുന്നു. അറ്റൻഡർ പറഞ്ഞിട്ടും  അയാൾ ഓ പി ടിക്കറ്റ് എടുത്തില്ല.
അതിനു ശേഷം അയാൾ ഡോക്ടറോടായി പറഞ്ഞു - " പോകുകയാണ് .. വേണ്ടപ്പെട്ടവർ ആരുമില്ല. ഭാര്യ നേരത്തെ മരിച്ചു. ബന്ധുക്കൾക്കൊക്കെ ഒരു ഭാരമാണ് . എനിക്ക് ആരോടും പറയാനില്ല. ഡോക്ടറോട് മാത്രമേ എനിക്ക് പറയാനുള്ളൂ.. നിങ്ങൾ മാത്രമേ ഞാൻ പറയുന്നത് കേട്ടിരുന്നിട്ടുള്ളൂ .. "


 പിന്നീട്  അയാൾ  ഭാണ്ഡക്കെട്ടുമെടുത്ത്  വേഗത്തിൽ നടന്നു പോയി.


ഒരു ഡോക്ടറുടെ  പോസ്റ്റ് കണ്ടപ്പോൾ  പറഞ്ഞെന്നേയുള്ളൂ ..   പാഠങ്ങളൊന്നും വ്യാഖ്യാനിക്കാനില്ല


Saturday, December 9, 2017

VELLAN VAIDYAR

ഒരു തിര .. പിന്നെയും തിര.. പിന്നെയും പിന്നെയും തിരകൾ .. തിരകളങ്ങനെ മാലകളായി തീരത്തടിഞ്ഞ് ചിന്നിച്ചിതറി ത്തെറിച്ചു  ചെറുമണികളായി നുരഞ്ഞു പൊങ്ങി ഉല്ലസിച്ച്ഉന്മാദിക്കവേ ....
ഒരു തിര മാത്രമെന്തോ  തീരത്തെത്താൻ നേരം തിരിഞ്ഞൊടിപ്പോയി....

തങ്ങളുടെ കൂട്ടത്തിന്റെ  നിയമം തെറ്റിച്ച് കളഞ്ഞ ആ തിര  ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം തകർത്തു കളഞ്ഞു...

ഒഴിവുദിവസം വൈകീട്ട്  ഒരു കൂട്ടം ചെറുപ്പക്കാർ കടലിൽ കുളിച്ചും കടൽപ്പാലത്തിൽ നിന്ന് താഴോട്ട് ചാടിയും ഉല്ലസിച്ചു കൊണ്ടിരിക്കയായിരുന്നു. അതിലൊരാൾ തല കുത്തനെ  താഴോട്ട് ചാടിയപ്പോഴാണ്  ഒരു തിര വികൃതി  കാണിച്ചത്. അവൻ മണൽ തിട്ടയിൽ കഴുത്തടിച്ച് വീണു. കാറ്റ് വീണ്ടും  ഒരു തിരയെയും കൂട്ടി വന്ന് അവന്റെ കണ്ണിലും മൂക്കിലും ചെവിയിലും വായിലും അടിച്ചു കയറി.




അവന്റെ വെപ്രാളം കണ്ട് ഓടിക്കൂടിയ കൂട്ടുകാർ അവനെപ്പിടിച്ച് പൊക്കി. അതിനു ശേഷം അവനെ നന്നായൊന്ന് കുലുക്കി. എന്നിട്ടും ശരിയാകാഞ്ഞപ്പോൾ  ഒരുത്തൻ  തലക്ക് തട്ടി. മറ്റൊരുത്തൻ കഴുത്തിനു പുറകിലും വേറൊരുത്തൻ  പുറത്തും തട്ടിക്കൊടുത്തു.


റോട്ടിലൂടെ  പോകുകയായിരുന്ന ഒരു ഓട്ടോറിക്ഷ നിർത്തിച്ച്  അവർ അവനെ അതിലേക്ക് വലിച്ച് കയറ്റി. അടുത്തുള്ള  സർക്കാർ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെയുണ്ടായിരുന്ന ഡോക്ടർ വേഗം തന്നെ അവനെ മെഡിക്കൽ കോളേജിലേക്കും വിട്ടു. ആംബുലൻസ് അവിടുന്നു തന്നെ ഏർപ്പാടാക്കിക്കൊടുത്തു..


മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ  അവൻ കൈയും കാലും അനക്കുന്നുണ്ടായിരുന്നില്ല.. പിന്നീട് അവൻ കൈകാലുകൾ  അനക്കിയിട്ടില്ല.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ്  ഡോക്ടർ പറഞ്ഞു -  ഇനി  ഞങ്ങൾക്കൊന്നും ചെയ്യാനില്ല. വീട്ടിലേക്ക് കൊണ്ട് പൊയ്ക്കൊള്ളൂ..

പിന്നീട് അയാൾ കിടപ്പിൽ തന്നെയായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കാർ വന്ന ഒരു വാട്ടർ ബാഗ് കൊടുത്തു. അവർ ഇടക്ക് വന്ന മൂത്രം പോകാനുള്ള ട്യൂബ് മാറ്റിപ്പോയി.


വർഷങ്ങൾ കടന്നു പോയി. തിരകൾ വീണ്ടും വീണ്ടും  അടിച്ച്  ആ കടൽപ്പാലത്തെ പൊളിച്ചിട്ടു.. തൂണും തുരുമ്പുമെല്ലാം കടൽ വിഴുങ്ങി..

 ഞാൻ അയാളെ കാണുന്നത് വയനാട്ടിൽ വെച്ചാണ് . തിരുനെല്ലി കാട്ടിക്കുളത്ത്  വൈദ്യരുടെയടുത്ത് ചികിത്സക്ക് വന്നതാണ് . അച്ഛനും അയാളും കൂടെ  ലോഡ്ജിൽ റൂമെടുത്ത് താമസിക്കുന്നു. രണ്ട് മാസമാകാറാകുന്നു. ഉഴിച്ചിലും പിഴിച്ചിലും പിന്നെ വയറ്റിൽ കഴിക്കാൻ കഷായവുമുണ്ട് .. ഇങ്ങനെ കിടപ്പിലായി വന്ന ആളുകൾ വൈദ്യരുടെയടുത്ത് നിന്ന്  നടന്ന് തിരിച്ചു പോയിട്ടുണ്ടത്രെ.



അതിനിടക്ക് അയാൾക്ക്  പനി വന്നു. വൈദ്യർ പറഞ്ഞു സർക്കാർ ആശുപത്രിയിൽ കാണിക്കാൻ .. പി എച് സി യുടെ അടുത്തുള്ള ലോഡ്ജിലാണ് അയാൾ താമസിച്ചിരുന്നത്.

ഒരു പഞ്ചായത്ത് മെമ്പറാണ്  അവരെ സഹായിച്ചത്. മെമ്പർ പറഞ്ഞു -  "സമഗ്രമായ ഒരു ചികിത്സാ രീതിയാണ്  വൈദ്യർ പിന്തുടരുന്നത്. . പക്ഷെ , അതിനിടക്ക് പനി പിടിച്ചു. ഇടക്ക് വിറയലുമുണ്ട് .."


അതൊരു യൂറിനറി ട്രാക്ട്  ഇൻഫക്ഷൻ  ആണെന്ന് മനസിലാക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  വൈദ്യരുടെ സമഗ്രചികിത്സയിൽ മൂത്രം പെടാതെ പോയതെങ്ങിനെയെന്ന്  മനസിലായില്ല.

വൈദ്യരുടെ അടുത്ത് ചികിത്സ തുടങ്ങിയതിനു ശേഷം സൂക്കേട്  കുറവുണ്ടെന്നാണ് അച്ചൻ പറഞ്ഞത്. സമയമെടുത്താലും മുഴുവൻ സുഖമാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ തന്നെ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് . മേലുള്ള നീരൊക്കെ നന്നേ കുറഞ്ഞത്രെ ..



 അതിനു ശേഷം പല പല ചെറുപ്പക്കാരെ പരിചയപ്പെട്ടു. .   കിടപ്പിലായി , വൈദ്യർ എഴുന്നേറ്റു നടപ്പിക്കുമെന്ന് കരുതുന്നവർ.

ഒരു പോലീസ് ട്രെയിനി  പരിശീലനത്തിന്റെ അവസാന ആഴ്ച , വടികുത്തിച്ചാട്ടത്തിനിടക്ക്  തല ബാറിലിടിച്ച്  കിടപ്പിലായി. മറ്റൊരു യുവാവ് ബുള്ളറ്റ് മറിഞ്ഞു  അതിനടിയിൽ നിന്ന് ആൾക്കാർ വലിച്ചെടുത്ത് അരക്ക് താഴെ തളർന്നു പോയി. മറ്റൊരാൾ അടക്ക പറിക്കാൻ കവുങ്ങിൽ കയറി അടുത്ത  കവുങ്ങിലേക്ക് ചാടി പിടിത്തം കിട്ടാതെ നിലത്ത് വീണു പോയി. സശസ്‌ത്ര സീമാബെല്ലിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ രാത്രി മഴയത്ത് ബൈക്ക് ഒട്ടിച്ച് വരുമ്പോൾ വഴി തടയാൻ താൽക്കാലികമായി വെച്ചിരുന്ന  ഒരു ബാറിൽ തട്ടി തെറിച്ചു പോയി. .


ഒരിക്കൽ മാത്രം , അഞ്ചാറു കൊല്ലം കിടപ്പിലായിരുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു - " ഇതൊന്നു മാറിയിട്ട് വേണം ജോലിക്ക് പോകാൻ.. എന്നിട്ട് അച്ഛനെയും അമ്മയെയും  നോക്കണം. കുറേക്കാലമായി അവർ ബുദ്ധിമുട്ടുന്നു. "  ഇത് കേട്ടപ്പോൾ ഒരു നനുത്ത സങ്കടം   മനസ്സിൽ വന്നു  കയറി.

എല്ലാവരുടെയും ജീവിതത്തിലും ദുരന്തം നടന്ന ദിവസവും ഏതൊരു സാധാരണ ദിവസവും പോലെയാണ് തുടങ്ങിയത്. ദുരന്തം നടന്ന നിമിഷം വരെ അതൊരു സാധാരണ ദിവസം മാത്രമായിരുന്നു.



ഇത് ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒന്ന് തന്നെ .. വൈദ്യന്മാരെ കാണിക്കാൻ പോകുന്നവരെ  പുച്ഛമാണെന്ന്  ഒരാൾ എഴുതിക്കണ്ടു.. അത്രക്ക് പുച്‌ഛിക്കാനൊന്നുമില്ല.

ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു  വീട്ടിലേക്ക് പറഞ്ഞു  വിടുന്ന ഇവരോട്  സമൂഹം പിന്നെ എന്താണ്  ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല.. വല്ലപ്പോഴും പെയിൻ ക്ലിനിക്കുകാർ  വന്ന്  നോക്കും. അവർ എപ്പോഴും വിഷമത്തിലായിരുന്നു. അവർ  സ്നേഹിക്കുന്നവർക്ക് വേണ്ടിയോ  അവരെ സ്നേഹിക്കുന്നവർക്ക്  വേണ്ടിയോ ഒന്നും ചെയ്യാനാകുന്നില്ല എന്ന തോന്നലോടെ.. അതിനിടയ്ക്കാണ്  തങ്ങളുടെ മനസ്സിൽ പ്രതീക്ഷകൾ നിറച്ച് കൊണ്ട്  അവർ മുന്നോട്ട് നടക്കാൻ നോക്കുന്നത്..



 മനുഷ്യൻ വികാരജീവിയാണ് .. ശാസ്ത്രബോധത്തിന് എപ്പോഴും വികാരങ്ങൾക്ക് പകരം നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. .
പുച്ചിക്കേണ്ടത്  രോഗമുള്ളവരെയല്ല ,മറിച്ച് അവരെ ചൂഷണം ചെയ്യുന്ന  വ്യാജവൈദ്യന്മാരെയാണ് ..