Friday, October 24, 2014

ASTRONOMY CLUB

ആകാശത്തെ നക്ഷത്രങ്ങളെ ഭരണിയിലടച്ച്‌ 

ഉപ്പിലിടാമെന്ന് ഭ്രമിച്ചവരാണ്‌ ഫേസ്ബുക്കിലെ 

കവികൾ.എനിക്ക്‌ അത്തരം 

വിഭ്രമകൽപനകളൊന്നും ഒരിക്കലും 

ഉണ്ടായിരുന്നില്ല. പക്ഷെ,കുട്ടിക്കാലത്തെ 

കൗതുകങ്ങളായിരുന്നു നക്ഷത്രങ്ങൾ.

ആകാശത്ത്‌ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളുടെ 

വക്കുകൾ കൂട്ടിക്കെട്ടി എങ്ങനെ രൂപങ്ങളാക്കമെന്ന് 

ചിന്തിച്ച്‌ ഒരു സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പല 
രാത്രികൾ ടെറസിന്റെ മുകളിൽ കിടന്നിട്ടുണ്ട്‌. 

പക്ഷെ,പുസ്തകങ്ങളിൽ പറയുന്ന രൂപങ്ങളൊന്നും 

എനിക്ക്‌ ഒരിക്കലും കിട്ടിയിട്ടില്ല. പകരം 

യക്ഷികളേയും ചെകുത്താന്മാരേയുമാണ്‌ എനിക്ക്‌ 

മാനത്ത്‌ കാണാൻ കഴിഞ്ഞത്‌.

കുട്ടിക്കാലത്തെ എല്ലാ കൗതുകങ്ങളേയും പോലെ 

അതും പിന്നീട്‌ ഒടുങ്ങി.എല്ലാ താൽപര്യങ്ങളുടേയും 
ശവപ്പറമ്പുകളാണല്ലോ നമ്മുടെ സ്കൂളുകൾ.

വളരെക്കാലങ്ങൾക്കു ശേഷം 

വിദ്യാലയജീവിതമൊക്കെ കഴിഞ്ഞ്‌ ഒറ്റു 

ഡോക്റ്ററായി ജോലി ചെയ്യാൻ തുടങ്ങിയതിനു 

ശേഷമാണ്‌ നക്ഷത്രങ്ങളെ വീണ്ടും സ്നേഹിക്കാൻ 

തുടങ്ങിയത്‌.

കോഴിക്കോട്ട്‌ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ ഒരു 

അസ്റ്റ്രോണമി ക്ലബ്ബ്‌ രൂപീകരിക്കുന്നുവെന്ന് 

പത്രത്തിൽ വായിച്ച ഉടൻ അവിടെ പോകാൻ 

പ്രേരിപ്പിച്ചത്‌ ഈ താൽപര്യമാകാം. 

പക്ഷെ,അപ്പോഴേക്കും കാമറയുമായി 

സ്നേഹത്തിലായിക്കഴിഞ്ഞിരുന്ന എനിക്ക്‌ 

ലെൻസുകളോടും പ്രകാശശാസ്ത്രന്ത്തോടുമുള്ള 

താൽപര്യവും അതിനു കാരണമായിരുന്നു.

അടുത്ത ആഴ്ച ചേർന്ന ആദ്യത്തെ മീറ്റിങ്ങിൽ 

ചെന്നപ്പോൾ 'ഡോക്റ്റർമ്മാർക്കെന്താ 

അസ്റ്റ്രോണമിയിൽ കാര്യം' എന്നൊരു ചോദ്യം ഞാൻ 

പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഒരു ഗൈനകോളജിസ്റ്റും 

ഒരു സർജ്ജനും മീറ്റിങ്ങിനു വന്നിരുന്നു. അന്ന് 

കുതിരവട്ടത്താണ്‌ ജോലി ചെയ്തിരുന്നത്‌ എന്നത്‌ 

ആരെങ്കിലും ഇതുമായി കൂട്ടി വായിക്കുമോയെന്നും 

പേടിച്ചിരുന്നു.

ആദ്യയോഗത്തിന്‌ ഒരു പാട്‌ പേർ വന്നിരുന്നു. 

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചില നേതാക്കൾ 

ഉണ്ടായിരുന്നു.നഗരത്തിലെ ഉദ്യോഗസ്ഥർ 

ഉണ്ടായിരുന്നു. അധ്യാപകർ ഉണ്ടായിരുന്നു. 

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞവരും എഞ്ചിനീയറിങ്ങ്‌ 

പഠിക്കുന്നവരും ഉണ്ടായിരുന്നു. ഒരു അഭിഭാഷകൻ 

ഉണ്ടായിരുന്നു. രണ്ട്‌ 

കെട്ടിടനിർമ്മാണതൊഴിലാളികൾ ഉണ്ടായിരുന്നു. 

ഭാരതീയ വിദ്യാഭവൻ സ്കൂളിലെ കുട്ടികൾ 

ഉണ്ടായിരുന്നു.. പറക്കുന്ന കുട്ടികൾ- ആ പാരാ 

ഗ്ലൈഡിങ്ങ്‌ താരങ്ങൾ- ഉണ്ടായിരുന്നു.

ഇവരെയൊന്നും കൂടാതെ രണ്ടു ജ്യോതിഷികളും 

ഉണ്ടായിരുന്നു.

ജ്യോതിഷം നമ്മുടെ വിഷയമല്ല, ജ്യോതി 

ശാസ്ത്രമാണ്‌ നമ്മുടെ വിഷയമെന്ന് ആമുഖമായി 

തന്നെ പറഞ്ഞിരുന്നു. പക്ഷെ,ജ്യോതിഷികൾ 

പിന്നീടുള്ള യോഗങ്ങ്ബ്ഗൾക്കും വന്നിരുന്നു.
എല്ലാ രണ്ടാം ശനിയും വൈകുന്നേരം അസ്റ്റ്രോണമി ക്ലബ്ബിന്റെ മീറ്റിങ്ങ്‌ ഉണ്ടായിരുന്നു. ഞായറാഴ്ചകളിൽ ക്ലാസുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ക്ലാസുകൾ പൂർത്തിയാക്കിയവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകിയിരുന്നു.. ജ്യോതിഷിമാർ ഈ സർട്ടിഫിക്കറ്റുകളുമായി പോയി.ആപേക്ഷികതാ സിദ്ധാന്തങ്ങളെപ്പറ്റിയൊക്കെ ക്ലാസ്‌ ഉണ്ടായിരുന്നു.

മേഘങ്ങൾ തുണച്ച സന്ധ്യകളിൽ ടെലസ്കോപ്പ്‌ ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തി. കടപ്പുറത്ത്‌ പൊതുജനങ്ങളെ ദൂരദർശ്ശിനിക്കുഴലിലൂടെ ആകാശം കാണിച്ചു കൊടുത്തു. ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും പറ്റി പഠിപ്പിച്ചു കൊടുത്തു.
ഒഴിവു ദിനങ്ങളിൽ ടെലസ്കോപ്പിന്റെ ശാസ്ത്രവും ചെറിയ ടെലസ്കോപ്പുകൾ ഉണ്ടാക്കുന്നതും പഠിപ്പിച്ചു.
വാനനിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ പഠനപര്യടൻ നടത്തി. ദൂരെയുള്ള കോളേജുകളിൽ രാത്രി ക്യാമ്പ്‌ നടത്തി വിദ്യാർത്ഥികളെ വാനനിരീക്ഷണം പഠിപ്പിച്ചു കൊടുത്തു.
വിവിധമേഖലകളിലെ പ്രഗൽഭർ വന്ന് ക്ലാസുകൾ എടുത്തിരുന്നു.ബ്ലോഗിങ്ങിനെപ്പറ്റിയും നവീനമാധ്യമങ്ങളെപ്പറ്റിയും ജോസഫ്‌ ആന്റണി സാർ വന്ന് ക്ലാസ്‌ എടുത്തിരുന്നു.
ക്ലബ്ബിന്റെ ഒരു സജീവ അംഗമായിരുന്ന അഭിഭാഷകന്റെ പ്രിയപ്പെട്ട വിഷയം പറക്കും തളികകളായിരുന്നു. രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് അദ്ദേഹം പറക്കും തളികകളെ തേടി. ജീവന്റെ തുടിപ്പുകൾ മഹാപ്രപഞ്ചത്തിലെ മറ്റിടങ്ങളിലും ഉണ്ടാകുമെന്നും അവിടങ്ങളിലുള്ള ജീവികൾ നമ്മെക്കാൾ വികസിതരാണെങ്കിൽ അവർ നമ്മെ തേടി വരുമെന്നും അദ്ദേഹം വിശ്വസിച്ചു. ഈ അന്വേഷണത്തിനിടക്കു തന്നെ അദ്ദേഹം അന്തരിച്ചു.
കെട്ടിടനിർമ്മാണതൊഴിലാളിയായിരുന്ന ഒരംഗം ഭവൻസിലെ കുട്ടികൾ ഇംഗ്ലീഷ്‌ പറയുന്നത്‌ കേട്ട്‌ ഇവിടെയെല്ലാവരും ഇംഗ്ലീഷാണ്‌ പറയുന്നത്‌ എന്നു പറഞ്ഞ്‌ പിണങ്ങിപ്പോയി.
മറ്റൊരു നിർമ്മാണത്തൊഴിലാളി പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു. അദ്ദേഹത്തിനു വിഷയത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
ഒരംഗം ഈ വിഷയത്തിൽ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു.
കോഴിക്കോട്ടായിരുന്നപ്പോൾ ഞാൻ ക്ലബ്ബിന്റെ മിക്ക പരിപാടിക്കും പോകുമായിരുന്നു. വയനാട്ടിലെത്തിയപ്പോൾ അതു നിന്നു.അടുത്ത ദിവസം വീണ്ടും അവിടെ പോയിരുന്നു. ക്ലബ്ബ്‌ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.
കോഴിക്കോട്ട്‌ റീജ്യണൽ സയൻസ്‌ സെന്ററിനെപ്പറ്റിയും പ്ലാനറ്റേറിയത്തെപ്പറ്റിയും ധാരാളം ലേഖനങ്ങൾ ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ വന്നിരുന്നു...പക്ഷെ,അതിലൊന്നിലും അസ്റ്റ്രൊണമി ക്ലബ്ബിനെപ്പറ്റി ഒന്നും എഴുതിയത്‌ കണ്ടില്ല..

ഓടമംഗളം

പഴയ കൂട്ടുകാരെ വീണ്ടും കണ്ടു മുട്ടുന്നത്‌ ഫേസ്ബുക്കിൽ നിന്നാണെന്ന് ഒരാൾ പറയുന്നതു കേട്ടു . പഴയ ചങ്ങാതിമാരെ എവിടെ വെച്ചും കണ്ടു മുട്ടാമെന്നാണ്‌ എന്റെ അനുഭവം.
കുറച്ചു നാൾ മുമ്പ്‌,ഒരു ഞായറാഴ്ച, കോഴിക്കോട്ട്‌ മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ , എന്റെ പഴയ സ്കൂൾ കൂട്റ്റുകാരനുണ്ട്‌ തെരുവു കച്ചവടം നടത്തുന്നു.
കച്ചവടം നടത്തുന്നത്‌ കവുങ്ങിൻ തൈകളാണ്‌.നല്ല ആരോഗ്യമുള്ള കവുങ്ങിൻ തൈകൾ.
പണ്ടുണ്ടായിരുന്ന അതേ പ്രസന്നത അവനിപ്പോഴും നില നിർത്തുന്നു. കണ്ടു മുട്ടിയതിൽ സന്തോഷം തോന്നി.
വൈകിട്ട്‌ വീട്ടിൽ പോകുമ്പോൾ ബസ്സിലും അവനുണ്ടായിരുന്നു.
ഞാൻ അവനോട്‌ പറഞ്ഞു: നിനക്കിതാണ്‌ പരിപാടിയെന്ന് അറിയില്ലായിരുന്നു, നീ കട നടത്തുകയാണെന്നാണ്‌ കേട്ടിരുന്നത്‌.
അവൻ പറഞ്ഞു:"ഞ്ഞാനും ഏട്ടനും കൂടെ കട നടത്തുകയാണ്‌.പക്ഷെ,കവുങ്ങോ,തെങ്ങോ,മാങ്ങയോ ഒന്നും കച്ചവടം നടത്തുന്നില്ല:.
അവൻ പറഞ്ഞു: ഒരു തോട്ടിന്റെ വക്കത്താണ്‌ എന്റെ വീടെന്ന് അറിയാമല്ലോ'
എനിക്കത്‌ നന്നായി അറിയാമായിരുന്നു..ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പല വട്ടം അവന്റെ വീട്ടിൽ പോയിട്ടുണ്ട്‌.
-ഞ്ഞങ്ങളുടെ ഗ്രാമത്തിന്റെ നടുക്കുകൂടെ ഒരു ചെറിയ തോട്‌ ഒഴുകുന്നുണ്ട്‌..കുന്നിൻമുകളിൽ നിന്നിറങ്ങി മഴക്കാലത്ത്‌ അലറിപ്പാഞ്ഞൊഴുകുന്ന ഒരു തോട്‌. വേനൽക്കാലത്ത്‌ വറ്റി വരണ്ടു കിടക്കും..കുറേ കൈത്തോടുകളെ ഏറ്റു വാങ്ങി കുറച്ചപ്പുറം അത്‌ പുഴയിൽ ചെന്നു ചേരും.
പിന്നീട്‌ അവൻ കവുങ്ങു കച്ചവടത്തെപ്പറ്റി പറഞ്ഞു.
- പുതുമഴയത്ത്‌,ആദ്യത്തെ നാലഞ്ചു ദിവസം, ആദ്യത്തെ വെള്ളപ്പൊക്കമൊക്കെയുണ്ടാകുമ്പോൾ തോട്ടിലൂടെ ഒരു പാട്‌ സാധനങ്ങൾ ഒഴുകി വരും.. തേങ്ങ,മാങ്ങ,അണ്ടി,വിറക്‌ ഒക്കെ ഒഴുക്കിലുണ്ടാകും.
ചങ്ങാതി,തോട്ടിനു കുറുകെയുള്ള മരപ്പാലത്തിൽ കയറി ചില സാമഗ്രികളുപയോഗിച്ച്‌ ഒഴുകി വരുന്നതെല്ലാം കോരിയെടുക്കും.. ചിലപ്പോഴൊക്കെ വെള്ളത്തിൽ മുങ്ങിത്തപ്പുകയും ചെയ്യും.
ഒരിക്കൽ അങ്ങനെ മുങ്ങിത്തപ്പിയപ്പോൾ ഒരു കൂടോത്രം കൈയിൽ വന്നു പെട്ടതും പറഞ്ഞു..കൈയിൽ തടഞ്ഞത്‌ ഒരു കുടമാണ്‌,വായ തുണി കൊണ്ട്‌ മൂടിക്കെട്ടി , ഉള്ളിൽ എന്തൊക്കെയോ നിറച്ച്‌.
അന്ന് അമ്പലത്തിൽ പോയി ഒരു പൂജ കഴിച്ചു.
-- ഇങ്ങനെ വൈകുന്നേരം വരെ കോരിയെടുക്കുന്നവ വൈകിട്ട്‌ വേർ തിരിക്കും.അതിനു ശേഷം തേങ്ങയും അടക്കയുമൊക്കെ കടയിൽ കൊണ്ടു പോയി വിൽക്കും.വിറക്‌ അടുപ്പു കത്തിക്കാനെടുക്കും..മാങ്ങകൾ തിന്നുകയും അണ്ടികൾ കുഴിച്ചിടുകയും ചെയ്യും.
--പക്ഷെ,ഇക്കൊല്ലത്തെ മഴയുടെ പ്രത്യേകത കാരണം ഒഴുകി വന്ന പല അടക്കകളും മുളച്ചവയായിരുന്നു..
ചങ്ങാതി ഇതെല്ലാം പല കവറുകളിലാക്കി,മണ്ണു നിറച്ച്‌,കുറച്ചു വളവുമിട്ട്‌,കവുങ്ങിൻ തൈകളാക്കി മാറ്റി.അതിനു ശേഷം കോഴിക്കോട്‌ നഗരത്തിലെ തെരുവുകളിൽ കൊണ്ടു പോയി വിറ്റു..ഇത്‌ മലമുകളിൽ നിന്നുള്ളതാണെന്നും നല്ല ഉൽപാദനശേഷിയുള്ളതാണെന്നും ഒക്കെ ആളുകളോടു പറഞ്ഞു.
കവറുകളിലാക്കിയ കവുങ്ങിൻ തൈകളുമായി മിഠായിത്തെരുവിൽ വിൽപ്പനക്കെത്തിയ അവന്റെ ചുറ്റും ആളു കൂടി..ഒരാൾ പറഞ്ഞു'നല്ല ആരോഗ്യമുള്ള തൈകൾ,ഏതാണ്‌ ഇനം?'.
"ഓടമംഗളം"-- പെട്ടെന്നു വായിൽ വന്ന ഒരു പേർ അവൻ പറഞ്ഞു.
ഓടയിൽ കൂടെ ഒഴുകി വന്ന മംഗളത്തിനു പടിയ പേർ അതു തന്നെയല്ലേ എന്നാണ്‌ അവന്റെ ചോദ്യം.
സംഭവം നന്നായി ത്തന്നെ വിറ്റു പോയി.ഓടമംഗളം കവുങ്ങിൻ തൈ അന്വേഷിച്ച്‌ പിന്നീടും ആളുകൾ വന്നിരുന്നുവത്രെ.
എനിക്കു കിട്ടിയ പാഠം അതല്ല, തോട്ടിൽ നിന്നും ,പുഴയിൽ നിന്നും,കടലിൽ നിന്നുമൊക്കെ ആശയങ്ങൾ നേടുന്നവൻ തെരുവിൽ കച്ചവടം നടത്തുന്നു.. വെറും പാഠപുസ്തകം മാത്രം പഠിക്കുന്നവർ ഡോക്റ്റർ ആകുന്നു...