Friday, December 30, 2011

മൂഡ് ഡിസോർഡർ

കുറേ നാൾ മുമ്പ് ഒരു ചെറുപ്പക്കാരൻ ഓ.പി യിൽ കാണിക്കാൻ വന്നിരുന്നു.

ശരിക്കും കാണിക്കാനായിരുന്നില്ല അയാൾ വന്നത്. അയാൾ സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്ന്  ഇവിടെ കിട്ടുമോ എന്നറിയുകയായിരുന്നു അയാളുടെ ഉദ്ദേശ്യം .

അയാൾ ഈ നാട്ടുകാരനുമായിരുന്നില്ല. അയാളുടെ ഒരു ബന്ധുവിന്  ഇവിടെ നിന്ന് മരുന്നുകൾ കിട്ടുന്നുവെന്ന്  അറിഞ്ഞാണ്  അയാൾ ഇവിടെ വന്നത്.

അയാൾ ഒരു മാനസികരോഗവിദഗ്ദന്റെ  ചികിൽസയിൽ ആയിരുന്നു. അയാൾക്ക് സ്ഥിരമായി ഒരു മരുന്ന് കഴിക്കാനുണ്ടായിരുന്നു. ആ മരുന്നു വാങ്ങാൻ  നല്ലൊരു പൈസ അയാൾക്ക് ചെലവഴിക്കേണ്ടി വരുന്നുമുണ്ടായിരുന്നു.

മൂഡ് ഡിസോർഡർ ആയിരുന്നു അയാളുടെ അസുഖം . അയാൾക്ക്   ഉൻമാദവും വിഷാദവും വരുന്നുണ്ടായിരുന്നു.

അയാൾ ഒരു ടിപ്പിക്കൽ മലയാളി രോഗിയായിരുന്നു. ഡോക്റ്റർ സ്ഥിരമായി മരുന്നു കഴിക്കണമെന്നു പറഞ്ഞാലും തനിക്കു തോന്നുമ്പോൾ  മരുന്നു  നിർത്തുകയും തോന്നുമ്പോൾ മരുന്നു കഴിക്കുകയും ചെയ്യുന്ന ഒരാൾ .

പക്ഷെ, ഒരു കാര്യത്തിൽ അയാൾ  മറ്റു രോഗികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. അസുഖത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ  തന്നെ അയാൾ  സ്വയം ഡോക്ടറെ പോയി കാണുകയും മരുന്നു വാങ്ങിക്കഴിക്കുകയും ചെയ്തു..


പതിനെട്ടാം വയസിലെ ഒരു പ്രണയത്തിനു ശേഷമാണ്  ആദ്യമായി  അയാൾക്ക് അസുഖം വന്നത്. പ്രണയിനി  അയാളെ വിട്ട് മറ്റൊരാളുടെ  കൂടെ പോയി..

അന്ന് അയാൾ കാര്യമായിട്ട്  പ്റശ്നമുണ്ടാക്കിയിരുന്നു. വീട്ടുകാരും നാട്ടുകാരും  ചേർന്നാണ്    അയാളെ  ഡോക്ടറുടെ അടുത്ത്  കൊണ്ടു പോയത്. കുറച്ചു ദിവസം അയാൾ അവിടെ അഡ്മിറ്റ് ആയിരുന്നു.

പിന്നീടും അയാൾക്ക് അസുഖം വന്നു. രോഗം വീണ്ടും വരാതിരിക്കാൻ ഒരു മരുന്ന് സ്ഥിരമായി കഴിക്കണമെന്ന് ഡോക് റ്റർ  പറഞ്ഞിരുന്നെങ്കിലും അയാൾ  കേട്ടില്ല..


അയാൾ  ഒരു ടാക്സി ഡ്റൈവർ  ആയിരുന്നു. അയാൾക്ക് സ്വന്തം വണ്ടിയുണ്ടായിരുന്നില്ല.  മുതലാളിയുടെ ജീപ്പ് ആയിരുന്നു അയാൾ ഓടിച്ചിരുന്നത്..

രാവിലെ മുതൽ രാത്രി വരെ വണ്ടിയോടിച്ച്  സാമാന്യം വരുമാനവുമായി അയാൾ ജീവിച്ചു പോന്നു..

അങ്ങനെ ജീവിച്ചു പോകുമ്പോൾ പെട്ടെന്നൊരു  ദിവസം അയാളുടെ ജീപ്പിനു വേഗത കൂടുന്നു. ലോകം കൂടുതൽ  പ്രകാശമുള്ളതാകുന്നു. ചുവപ്പു കൂടുതൽ ചുവപ്പും പച്ച കൂടുതൽ പച്ചയും മഞ്ഞ കൂടുതൽ മഞ്ഞയുമാകുന്നു.. അങ്ങനെ ലോകം മുഴുവൻ  വർണ്ണം നിറയുന്നു. മനസിൽ മുഴുവൻ പ്രണയം നിറയുന്നു. പകലിനു നീളം പോരാതെ വരുന്നു. ദൈവത്തോടുള്ള സ്നേഹം കൂടുന്നു. ദിവസത്തിൽ പല വട്ടം പള്ളിയിൽ പോകുന്നു.
കുറച്ചു ദിവസം കഴിയുമ്പോൾ ആകെ കുഴപ്പമാകുന്നു. വീട്ടുകാർ  അയാളെ ആശുപത്രിയിൽ കൊണ്ടു പോയി അഡ്മിറ്റാക്കുന്നു.

പിന്നീട്  അയാൾക്ക്    മനസിലായി.- ജീപ്പിന്റെ സ്പീഡ് കൂടുന്നത് തന്റെ സുഖക്കേടിന്റെ തുടക്കമാണെന്ന്. സ്പീഡ്  കൂടുന്നെന്നു തോന്നുമ്പോൾ  അയാൾ സ്വയം  ഡോക്ടറെ ചെന്നു കാണുകയും മരുന്നു വാങ്ങി കഴിക്കുകയും വലിയ കുഴപ്പമില്ലാതെ പോകുകയും ചെയ്തു.

പക്ഷെ, നല്ല വിലയുള്ള  മരുന്നുകളാണ്  അയാൾക്ക് വാങ്ങി കഴിക്കേണ്ടിയിരുന്നത് . അയാളുടെ  വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്നുകൾ വലിച്ചെടുത്തു. അതിനാലാണ്  ഈ മരുന്നുകൾ പി.എച്.സിയിൽ നിന്നു കിട്ടുമോയെന്നറിയാൻ  അയാൾ ഇവിടെ വന്നത്...

അയാൾ  കഴിക്കുന്ന മരുന്നുകൾ ഇവിടെ ഉണ്ടായിരുന്നു. മാസത്തിലൊരിക്കൽ  ഇവിടെ വന്ന് അയാൾ മരുന്നുകൾ വാങ്ങി പോയ്ക്കൊണ്ടിരുന്നു. കുറേക്കാലം അങ്ങനെ പോയി. പിന്നീട് അയാളെ കാണാതായി. അയാൾ  മരുന്നു നിർത്തിക്കാണുമെന്നു കരുതി.

കഴിഞ്ഞ ദിവസം അയാൾ  ഇവിടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. " ഒന്നു

" ഒന്നു  ബ്ളോക്കായിപ്പോയി " - അയാൾ പറഞ്ഞു.
സംഭവിച്ചത്  ഇങ്ങനെ -
ക്ഷീണമുണ്ടെന്നു പറഞ്ഞ്  അയാൾ  കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ നിർത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ  അയാൾക്ക് വണ്ടിയോടിക്കാൻ  താല്പര്യം കുറഞ്ഞു തുടങ്ങി.. എല്ലാ കാര്യങ്ങളിലും  ബ്ളോക്ക് വരാൻ തുടങ്ങിയെന്നാണ്  അയാൾ പറഞ്ഞത്.
- വണ്ടിയോടിക്കുമ്പോൾ ബ്ളോക്ക്.. എവിടെയെങ്കിലും പോകുമ്പോൾ  ബ്ളോക്ക് .. ഭാര്യയോടുള്ള സ്നേഹത്തിനു ബ്ളോക്ക്.. ആകാശം ആകെ ഇരുണ്ടതായി തോന്നാൻ തുടങ്ങി. ഉറക്കം കുറഞ്ഞു. മരിക്കണമെന്നൊക്കെ തോന്നാൻ  തുടങ്ങി.. ഇത്രയുമായപ്പോൾ  ഭാര്യ അയാളെ വിളിച്ചു ഡോക്റ്ററുടെ  അടുത്തു  കൊണ്ടു പോയി.. കുറച്ചു ദിവസം അവിടെ കിടന്നു. പിന്നീട്  വീട്ടിലേക്കു പോന്നു.

വീണ്ടും ജീപ്പ് ഓടിക്കാൻ തുടങ്ങി. മരുന്ന് മുടങ്ങാതെ കഴിക്കാൻ  അയാളോട് പറഞ്ഞിരുന്നു. അയാൾ  കഴിച്ചു കൊണ്ടിരുന്ന പുതിയ മരുന്നുകൾ ആശുപത്രിയിൽ നിന്ന്  ലഭിക്കുമോയെന്നറിയാനാണ്  അയാൾ ഇവിടെ വന്നത്..

പക്ഷെ, അയാൾ  കഴിച്ചു കൊണ്ടിരുന്ന മരുന്നിന്റെ ഒരു രേഖയും അയാളുടെ കൈയിലുണ്ടായിരുന്നില്ല. മരുന്നിന്റെ ഒഴിഞ്ഞ പാക്കറ്റ് മാത്രമാണ്  അയാളുടെ കൈയിലുണ്ടായിരുന്നത്. എനിക്ക്  അതു വായിച്ചിട്ട്  ഒന്നും മനസിലായതുമില്ല.

അയാൾ കാണിച്ചു കൊണ്ടിരുന്ന ആശുപത്രിയിൽ നിന്ന്  ഡിസ്ചാർജ് കാർഡ് കൊടുക്കില്ലത്രെ. മരുന്നു തീരുമ്പോൾ  അവിടെ തന്നെ വന്ന് മരുന്നു വാങ്ങണമത്രെ. അവിടെത്തന്നെ മുഴുവൻ കാലവും കാണിക്കണമത്രെ.. പുറത്തുള്ള ഒരു ഡോക്ടർക്കും അയാളുടെ അസുഖമെന്തെന്നും ഏതു  മരുന്നു കഴിക്കുന്നുവെന്നും ഏതു ഡോസിൽ മരുന്നു കഴിക്കുന്നുവെന്നും മനസിലാകുകയും ചെയ്യരുത്..

ഇദ്ദേഹത്തെ ഇപ്പോൾ ഓർക്കാനുള്ള കാരണം - ഇവിടെ കുറച്ചുപേരിരുന്ന്  ഫേസ്ബുക്കിൽ ബ്ലോക്ക് , ബ്ളോക്ക് എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവർക്ക് ഉൻമാദമാണോ വിഷാദമാണോ   അതോ തനി ഭ്രാന്താണോ ?