Tuesday, July 1, 2008

നാര്‍‌കോ അനാലിസിസ്

നുണപരിശോധന അഥവാ നാര്‍കോ അനാലിസിസ് ആണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം.എപ്പോഴും സത്യം കണ്ടെത്താവുന്ന ഒരു അത്‌ഭുതവിദ്യയായി നാര്‍ക്കോ അനാലിസിസ് കാണപ്പെടുന്നു.ഇതൊരു ശാസ്ത്രീയപരിശോധന ആണെന്നുള്ള കാര്യം പോലും മറന്നുകൊണ്ടാണ്‌ പലപ്പോഴും പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

ചില മരുന്നുകളുടെ സഹായത്തോടെ വ്യക്തിയെ ഉറക്കം പോലുള്ള അവസ്ഥയിലാക്കി വസ്തുതകള്‍ കണ്ടു പിടിക്കുന്ന വിശകലനരീതിയാണ്‌ നാര്‍കോ അനാലിസിസ്.ഫിനോബാര്‍ബിറ്റോണ്‍ ഒക്കെ ഉള്‍പ്പെടുന്ന ബാര്‍ബിറ്റുറേറ്റ് വര്‍ഗത്തില്‍ പെടുന്ന മരുന്നുകളാണ്‌ നാര്‍കോ അനാലിസിസിന്‌ സാധാരണ ഉപയോഗിക്കുന്നത്.ബെന്‍‌സോഡയാസപിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നുകളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലാകുമ്പോള്‍,ബോധപൂര്‍‌വമോ അല്ലാതെയോ അടക്കി വെച്ചിരിക്കുന്ന ഓര്‍‌മകളും ചിന്തകളും വികാരങ്ങളുമെല്ലാം പുറത്തു കൊണ്ടു വരുന്ന വിദ്യയാണ്‌ നാര്‍‌കോ അനാലിസിസ്.മാനസികരോഗചികില്‍‌സയിലും ഇതേ തന്ത്രം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.

നാര്‍‌കോ അനാലിസിസ് നടത്തുമ്പോള്‍ ചെറുഡോസുകളില്‍ ആണ്‌ ഈ മരുന്നുകള്‍ നല്‍‌കുന്നത്.ഇത്തരം മാത്രകളില്‍ ഈ പ്രക്രിയക്ക് വിധേയനാക്കപ്പെടുന്ന വ്യക്തി മയക്കത്തിലെത്തുകയും അതേ സമയം പ്രതിരോധം കുറഞ്ഞ് കൂടുതല്‍ ആശയവിനിമയത്തിന്‌ സന്നദ്ധനാകുകയും ചെയ്യുന്നു.അതിനാല്‍ തന്നെ സത്യം പുറത്തു വരാനുള്ള സാധ്യത കൂടുന്നു എന്നാണ്‌ സിദ്ധാന്തം.

ലോകത്ത് മനുഷ്യരാശി ഉണ്ടായതു മുതല്‍ കുറ്റകൃത്യങ്ങളുണ്ട്.കുറ്റാന്വേഷണത്തിനും അത്ര തന്നെ പഴക്കമുണ്ട്.കുറ്റാന്വേഷണത്തിനു കുറുക്കു വഴികള്‍ പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു.അന്വേഷണവുമായി ആരോപണവിധേയന്‍ നിസ്സഹകരിക്കുന്നു എന്നു തോന്നുമ്പോഴാണ്‌ കുറുക്കു വഴികള്‍ കൂടുതലായി പ്രയോഗിക്കപ്പെട്ടത്.നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു വന്നിരുന്ന മൂന്നാം മുറ ഇതിന്‌ ഒരു ഉദാഹരണമാണ്‌.വ്യാപകമായും ആഴത്തിലും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരുന്നതിനു പകരമുള്ള ഒരു എളുപ്പവഴിയായാണ്‌ ഇത് പ്രയോഗിക്കപ്പെടുന്നത്.അതായത് തന്റെ കസേരയിലിരുന്ന് സത്യം കണ്ടു പിടിക്കാനുള്ള കുറ്റാന്വേഷകന്റെ ശ്രമം.അതിനാല്‍ തന്നെ പലപ്പോഴും തെറ്റുകള്‍ പറ്റാറുമുണ്ടായിരുന്നു.

കുറ്റാന്വേഷണത്തിന്‌ ശാസ്ത്രത്തിന്റെ സഹായം തേടാനുള്ള ശ്രമം പുതിയതൊന്നുമല്ല.നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ കുറ്റാന്വേഷണരീതികള്‍ വളരെയധികം ശാസ്ത്രീയമായിക്കഴിഞ്ഞിരിക്കുന്നു.ഇതില്‍ വൈദ്യശാസ്ത്രവും വളരെക്കാലമായി പ്രയോഗിക്കപ്പെട്ടിരുന്നു.അത്തരം ഒരു പ്രയോഗമാണ്‌ നാര്‍കോ അനാലിസിസ്.പക്ഷെ ഇതിന്റെ ധാര്‍‌മിക,മാനുഷിക വശങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.


നാര്‍കോ അനാലിസിസ് അത്ര പുതിയതൊന്നുമല്ല.മാനസികരോഗവിദഗ്ദര്‍ അവരുടെ ചികില്‍സയുടെ ഭാഗമായി ഇത് ഉപയോഗിച്ചു വന്നിരുന്നു.രോഗനിര്‍ണ്ണയത്തിനും ചികില്‍സയ്ക്കും ഇത് പ്രയോജനകരമായി കണ്ടിട്ടുണ്ട്.

കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ നാര്‍കോ അനാലിസിസ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാത്രമാണ്‌ മാറ്റമുള്ളത്.മാനസികരോഗത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ മിഥ്യാഭ്രമങ്ങളും സങ്കല്‍‌പങ്ങളും വളരെ പ്രാധാന്യമുള്ളതാണെങ്കില്‍ ,നാര്‍കോ അനാലിസിസില്‍ വസ്തുനിഷ്ടയാഥാര്‍ഥ്യത്തിനാണ്‌ പ്രാധാന്യം.

നാര്‍കോ അനാലിസിസിന്റെ ആദ്യത്തെ പ്രയോഗം കുറ്റവാളിയെ ശിക്ഷിക്കുന്നതിനല്ല,കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുന്നതിനാണ്‌ ഉപകരിച്ചത്.റോബര്‍ട്ട് ഹൗസ് എന്ന ഡോക്റ്റര്‍ ആണ്‌ ഇത് ആദ്യമായി പരീക്ഷിച്ചത്.അദ്ദേഹം ഡള്ളാസിലെ ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു.പ്രസവസമയത്ത് അക്കാലത്ത് ഉപയോഗിച്ചിരുന്ന 'സ്കോപ്പോളമിന്‍' ആണ്‌ ആദ്യം ഉപയോഗിക്കപ്പെട്ടത്.ഈ മരുന്നിന്റെ ഫലങ്ങള്‍ നിരീക്ഷിച്ച ഡോക്‌ടര്‍ ഹൗസ് ,ഇത് നുണപരിശോധനയ്ക്കും ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചു.ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഡള്ളാസ് ജയിലിലെ രണ്ട് തടവുപുള്ളികളിലായിരുന്നു.അവരാകട്ടെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടവരും ആയിരുന്നു.പക്ഷെ,'സ്കോപ്പോളമീന്‍' മയക്കത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആരോപിതമായ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു.വിചാരണയില്‍ അവര്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.മരുന്നിന്റെ സ്വാധീനത്തില്‍ യുക്തിഭദ്രമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നതിനാല്‍ കളവു പറയാന്‍ സാധിക്കുന്നില്ല എന്ന ലളിതമായ നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തി.ഈ നിരീക്ഷണം വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.പിന്നീട് പല വട്ടം സ്കോപോളമീന്‍ ഈ ആവശ്യത്തിനുപയോഗിച്ചു.
പക്ഷെ ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന സ്കോപോളമിന്‍ ഈ ഉപയോഗത്തിനു യോഗ്യമല്ലെന്ന് വിധിയെഴുതപ്പെട്ടു.മനോവിഭ്രമങ്ങളും മിഥ്യാഭ്രമങ്ങളും അടക്കമുള്ള ധാരാളം പാര്‍ശ്വഫലങ്ങള്‍ സ്കോപോളമീന്‌ ഉണ്ടായിരുന്നു.

അപസ്മാരത്തിനും നിദ്രാരാഹിത്യത്തിനും ഉപയോഗിക്കുന്ന ബാര്‍ബിറ്റുറേറ്റ് വിഭാഗത്തില്‍ പെട്ട ഔഷധങ്ങളാണ്‌ പിന്നീട് ഈ ആവശ്യത്തിനുപയോഗിച്ചത്.ഫിനോബാര്‍ബിറ്റോണിന്റെയൊക്കെ അടുത്ത ബന്ധുവായ തയോപെന്റോണ്‍ ആണ്‌ കൂടുതല്‍ ഉപയോഗിച്ചത്.എങ്കിലും ഇതിന്‌ അധികം പ്രചാരമൊന്നും ലഭിച്ചില്ല.ഔഷധങ്ങളുടെ സ്വാധീനത്തിലുള്ള കുറ്റസമ്മതം തെളിവായെടുക്കാന്‍ കോടതികള്‍ പൊതുവെ വിമുഖരായിരുന്നു.ഈ പ്രക്രിയയുടെ ധാര്‍മികവശങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
പിന്നീട് ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നാര്‍കോ അനാലിസിസിനെപ്പറ്റി നടക്കുകയുണ്ടായി.കുറ്റാന്വേഷണത്തിന്‌ അത്ര സഹായകരമായ ഒന്നല്ല നാര്‍കോ അനാലിസിസ് എന്നായിരുന്നു ശാസ്ത്രജ്ഞന്‍‌മാരുടെ പൊതുവേയുള്ള അഭിപ്രായം.നാര്‍കോ അനാലിസിസിന്‌ വിധേയരാക്കപ്പെട്ട വ്യക്തികള്‍ സത്യം പറയാതിരിക്കുന്നതും കള്ളം പറയുന്നതും ധാരാളം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തുവെന്ന് സമ്മതിക്കുന്നവരുമുണ്ടായിരുന്നു.

നാര്‍കോ അനാലിസിസ് ഗൗരവമുള്ള ഒരു കാര്യമാണ്‌.രാജ്യത്ത് ധാരാളം നുണപരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഒരു മന്ത്രി കുറച്ചു കാലം മുമ്പ് പറയുകയുണ്ടായി.ഒരു വിദഗ്ദസംഘത്തിന്റെ മേല്‍‌നോട്ടത്തിലാണ്‌ ഈ പരിശോധന നടത്തുന്നത്.ഒരു സൈക്യാട്രിസ്റ്റ്,ഒരു അനസ്തേഷ്യോളജിസ്റ്റ്,ഒരു ഫോറന്‍‌സിക് സൈക്കോളജിസ്റ്റ്,നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം ജീവന്‍ രക്ഷാസജ്ജീകരണങ്ങളെല്ലാമുള്ള തിയേറ്ററില്‍ ആണ്‌ ടെസ്റ്റ് നടത്തുന്നത്.
സാധാരണ ഉപയോഗിക്കുന്ന പെന്റോത്താല്‍ പാര്‍‌ശ്വഫലങ്ങള്‍ ഉള്ള ഒന്നാണ്‌.ചില രോഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്‌.പാര്‍ശ്വഫലങ്ങളില്‍ മരണവും ഉള്‍‌പ്പെടുന്നു,അത്തരം ദുരന്തങ്ങള്‍ അത്യപൂര്‍‌വമാണെങ്കിലും.അത്ര ലളിതമായി കാണേണ്ട ഒന്നല്ല നാര്‍കോ അനാലിസിസ് എന്നാണ്‌ പറയുന്നത്.വെടിയുണ്ട വിവാദത്തില്‍ പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നൊക്കെ ഒരു നേതാവ് പ്രസംഗിക്കുന്നത് കേട്ടിരുന്നു.

ഈ കുറിപ്പ് എഴുതിയിരിക്കുന്നത് ചില ഫാര്‍‌മകോളജി പുസ്തകങ്ങളും സൈബര്‍ ക്രൈം വിദഗ്ദനായ എം.ശിവാനന്ദറെഡ്ഡി എഴുതിയ ലേഖനങ്ങളും അടിസ്ഥാനമാക്കിയാണ്‌.നാര്‍കോ അനാലിസിസിനെപ്പറ്റി എഴുതുകയായിരുന്നില്ല ഉദ്ദേശ്യം.അഭയ കേസിനെപ്പറ്റി എഴുതാനായിരുന്നു ഉദ്ദേശിച്ചത്.നാര്‍കോ അനാലിസിസിന്റെ ധാര്‍മികവശങ്ങളെപ്പറ്റിയും എഴുതണമെന്നുണ്ടായിരുന്നു.അത് തല്‍ക്കാലം മാറ്റി വെക്കുന്നു.

നാര്‍കോ അനാലിസിസ് പരിശോധനയുടെ പേരില്‍ സി.ബി.ഐ യെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ്‌ തോന്നുന്നത്.കാരണം അവര്‍ക്കതില്‍ വലിയ റോളൊന്നുമില്ല.





6 comments:

ശ്രീ said...

വിജ്ഞാന പ്രദമായ ലേഖനം, മാഷേ

അനില്‍@ബ്ലോഗ് // anil said...

വിരാജേഷെ,
കൊള്ളാം.
പക്ഷെ സി.ബി.ഐ യെ വെള്ളപൂശാനെന്തെ ഒരു ചെറു ശ്രമം?

സി.ഡി.യില്‍ കൃതൃമം നടക്കാന്‍ സാദ്ധ്യതയില്ലെ?
നാര്‍ക്കോ അനാലിസിസില്‍ ചെറിയ ചെറിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കപ്പെടുക. സമയം നീണ്ടുനിന്നേക്കാം ഓരോ ശ്രമങ്ങള്‍ക്കും. അതിനാല്‍ തന്നെ പൂര്‍ണ്ണരൂപം ലഭ്യമായാലെ എന്തെങ്കിലും കാര്യം ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ. മാനിപ്പുലേഷനു സാദ്ധ്യത കൂടുതലാണെന്നര്‍ത്ഥം.

anushka said...

അനില്‍, സി.ബി.ഐ യെ വെള്ള പൂശേണ്ട കാര്യമൊന്നും എനിക്കില്ലല്ലോ.സി.ഡി തിരുത്തിയത് സി.ബി.ഐ ആണെന്നത് ഒരു മുന്‍‌ധാരണയുടെ അടിസ്ഥാനത്തിലുള്ള നിഗമനം ആണെന്നാണ്‌ എനിക്ക് തോന്നിയത്..സി.ഡി തിരുത്തിയിട്ടുണ്ടെങ്കില്‍ അത് എവിടെ വെച്ച് എന്ന് അന്വേഷിച്ചിട്ടില്ലല്ലോ?നാര്‍കോ അനാലിസിസിന്റെ വിശകലനം നടത്തുന്നത് വിദഗ്ദനാണ്‌,സി.ബി.ഐ അല്ല.

Appu Adyakshari said...

നാര്‍ക്കോ അനാലിസിസിനെപ്പറ്റി കുറേക്കാര്യങ്ങള്‍ മനസ്സിലായി. ഇതുവഴി ലഭിക്കുന്ന അതേ എഫക്റ്റ് ഒരാളെ ഹിപ്നോട്ടൈസ് ചെയ്താല്‍ ലഭിക്കുമോ?

anushka said...

അപ്പു,ലഭിക്കില്ല.ഹിപ്നോട്ടിസത്തില്‍ സജഷന്‍ ആണ്‌ ഉപയോഗിക്കുന്നത്.ഇതും കുറ്റാന്വേഷണത്തില്‍ ഉപയോഗിച്ചിരുന്നു.ഇത് അത്ര കാര്യക്ഷമമല്ല.പോളിഗ്രാഫ്,ബ്രെയിന്‍ ഫിന്‍‌ഗര്‍ പ്രിന്റിങ് വിദ്യകളും ഉപയോഗിച്ചിരുന്നു..എന്നാല്‍ ഒന്നും തന്നെ പൂര്‍‌ണ്ണതയുള്ളതല്ല.രാമര്‍ പിള്ള പച്ചിലപെട്രോള്‍ കണ്ടു പിടിച്ചപ്പോള്‍ ഉണ്ടായ ആവേശമാണ്‌ നാം നാര്‍കോ അനാലിസിസിനെപറ്റി പറയുമ്പോള്‍ കാണിക്കുന്നത്.അതിന്റെ ശാസ്ത്രീയവശങ്ങളും ധാര്‍മികവശങ്ങളും അതിനിടക്ക് നാം മറക്കുന്നു എന്ന് മാത്രമാണ്‌ ഞാന്‍ ഈ കുറിപ്പില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

Prof.Mohandas K P said...

നാര്‍കോ അനാലിസിസിനെ പറ്റിയുള്ള വിവരങ്ങള്‍ക്ക് നന്ദി. മനുഷ്യ മനസിന്റെ സങ്കിര്‍ണതയെപറ്റി അറിയുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ പൂര്നമായുമ് വിശ്വസിക്കുകയില്ല. അത് തെളിവായി എടുക്കാനും വിഷമമാണ്. നമ്മുടെ ചാനലുകാരുടെ കയ്യില്‍ എന്ത് കിട്ടിയാലും ഒരാഴ്ചത്തെ ന്യൂസ് ആണല്ലോ. 24 മണിക്കുറും സാധനം വേണ്ടെ വിളമ്പാന്‍. ഇല്ലാത്ത ന്യൂസ് ഉണ്ടാക്കുക അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ശാന്തം പാപം.