Tuesday, April 8, 2008

നോം ചോസ്‌കി--ബുദ്ധിജീവികളുടെ മൗനം






ഭാഷാ ശാസ്‌ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്‌കിയുടെ രാഷ്‌ട്രീയലേഖനങ്ങള്‍ ആണ്‌ ഇത്.പത്രപ്രവര്‍തകരായ എം.എസ്.ബനേഷ് ,എന്‍.എം.ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഫേബിയന്‍ ബുക്സിനു വേണ്ടി ഇത് വിവര്‍ത്തനം ചെയ്തത് .
ചോംസ്‌കിയുടെ മാതാപിതാക്കള്‍ രഷ്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയവരാണ്‌.1928 ല്‍ ഫിലാഡെല്‍ഫിയയിലാണ്‌ നോം ചോസ്‌കി ജനിച്ചത്.ഭാഷാ പണ്ഡിതനായ പിതാവിന്റെ പാത പിന്തുടര്‍ന്ന ചോംസ്‌കി നൂറ്റാണ്ട് കണ്ട ഏറ്റവും നല്ല ഭാഷാശാസ്ത്രജ്ഞനായി മാറി.അദ്ദേഹം 1976 മുതല്‍ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റുറ്റ് ഓഫ് റ്റെക്നോളജിയില്‍ ഏറ്റവും ഉയര്‍ന്ന പദവിയായ ഇന്‍സ്റ്റിറ്റുട് പ്രൊഫസര്‍ ആയി സേവനമനുഷ്റ്റിക്കുന്നു.
മൂന്ന് അധ്യായങ്ങള്‍ ആണ്‌ ഈ പുസ്തകത്തിനുള്ളത്. ആദ്യത്തേത് നോം ചോംസ്കിയും ഡേവിഡ് ബര്‍സാമിയാനും തമ്മിലുള്ള സംഭാഷണമാണ്‌.രണ്ടാമധ്യായം ഒരു നീണ്ട പ്രബന്ധമാണ്‌,ധിഷണാശാലികളുടെ ബാധ്യത എന്ന തലക്കെട്ടില്‍.മൂന്നാം ഭാഗം ഐറിന്‍ മക് ഗീയുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ ലിഖിതരൂപമാണ്‌.
മാധ്യമങ്ങള്‍ സ്വതന്ത്രമെന്ന്‌ അവകാശപ്പെടുമ്പോഴും സ്ഥാപിത താല്പര്യങ്ങളുടെ സം‌രക്ഷകരായി മാറുന്നതെങ്ങിനെയെന്നാണ്‌ ചോംസ്കി വിശദീകരിക്കുന്നത്.
മാധ്യമങ്ങള്‍ വസ്‌തുനിഷ്‌ടവും സമതുലിതവും ആണെന്നത് ഒരു പ്രമുഖമിത്താണെന്ന് ചോംസ്‌കി ഉദാഹരണസഹിതം വ്യക്തമാക്കുന്നു.ഇങ്ങനെയൊരു മുഖം മൂടി പ്രചാരണധര്‍മത്തിന്റെ മര്‍മ്മ ഭാഗമാണ്‌.മാധ്യമങ്ങള്‍‌ക്ക് അവരുടേതായ താല്‍‌പര്യങ്ങളുണ്ട്.ആ ചട്ടക്കൂടിലൂടേയാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകളെ വീക്ഷിക്കുന്നത്.ഇത് ഞങ്ങളുടെ വിശ്വസവും പ്രതിബദ്ധയുമാണെന്ന് മാധ്യമങ്ങള്‍‌ക്ക് ഒരിക്കലും തുറന്നു പറയാന്‍ കഴിയുന്നില്ല.മാധ്യമങ്ങള്‍ സത്യസന്ധമായിരുന്നെങ്കില്‍ അവ തങ്ങളുടെ പ്രതിബദ്ധത ഒളിച്ചു വെക്കുമായിരുന്നില്ല.
അധികാര വിരുദ്ധരെന്ന മട്ടിലാണ് മാധ്യമങ്ങള്‍ സ്വയം അവതരിപ്പിക്കുന്നത്.ഇതൊരു പ്രചാരണ സമ്പ്രദായം മാത്രമാണെന്ന് ചില അമേരിക്കന്‍ പത്രങ്ങളെ ഉദാഹരണമാക്കി ചോംസ്കി സ്ഥാപിക്കുന്നു.
'ധിഷണാശാലികളുടെ ബാധ്യത ' എന്ന ലേഖനത്തില്‍ ധിഷണാശാലികള്‍ അവരുടെ ബാധ്യത നിറവേറ്റുന്നില്ല എന്ന് ചോംസ്‌കി പറയുന്നു , അതായത് സത്യം തുറന്നു പറയുകയും നുണകള്‍ തുറന്നു കാട്ടുകയും എന്ന ബാധ്യത.

ഭരണകൂടം കളവു പറയുന്നതും ബുദ്ധിജീവികള്‍ അവ പ്രചരിപ്പിക്കുന്നതും വിയറ്റ്നാം യുദ്ധമടക്കമുള്ള ചരിത്ര സംഭവങ്ങള്‍ ഉദാഹരണമാക്കി ലേഖകന്‍ വിശദീകരിക്കുന്നു.

മൂന്നാമത്തെ അധ്യായം മാധ്യമപ്രവര്‍ത്തകയഅയ ഐറിന്‍ മക് ഗീയുമായുള്ള അഭിമുഖമാണ്‌.മാധ്യമങ്ങളുടെ വിശ്വാസ്യതക്കുവേണ്ടി നിരന്തരം പോരാടിയവ്യക്തിയാണ്‌ ഐറിന്‍.

സ്വതന്ത്രപത്രപ്രവര്‍ത്തനം എങ്ങിനെ ഇല്ലാതായി എന്ന് ഈ അധ്യായത്തില്‍ വിവരിക്കപ്പെടുന്നു.പത്രങ്ങളുടെ മൂലധനാവശ്യങ്ങള്‍ വര്‍ദ്ധിച്ചു വരികയും തത്ഫലമായി അവ കോര്‍‌പറേറ്റ് വല്‍‌ക്കരിക്കപ്പെടുകയും ചെയ്തു എന്നും പരസ്യങ്ങള്‍ പത്രങ്ങളെ കീഴടക്കി എന്നും ചോംസ്‌കി പറയുന്നു.സ്വതന്ത്രമായ ഒരു മാധ്യമം ഭീമമായ മൂലധനത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ,കോര്‍‌പറേറ്റ് ഉടമസ്ഥാവകാശത്തെ ആശ്രയിക്കാത്ത ,വരുമാനത്തിനു വേണ്ടി പരസ്യത്തെ ആശ്രയിക്കാത്ത ഒന്നാണ്‌.അതേ സമയം ,അത് ലോകത്തെ മനസ്സിലാക്കാനും ലോകം എങ്ങെനെയായിരിക്കണം എന്നതിനെക്കുറിച്ച് യുക്തി യുക്തമായ ചര്‍‌ചകളില്‍ പങ്കെടുക്കാനും താല്പര്യമുള്ള ജനങ്ങളോട് സം‌വദിക്കുന്ന ഒന്നുമായിരിക്കണം.