Sunday, April 26, 2020

ARSENIC ALB

 സർക്കാർ ഹോമിയോ  ആശുപത്രികൾ വഴി കോവിഡ്   ഹോമിയോ പ്രതിരോധ മരുന്ന് ആയ  ആർ സനിക്കം  ആൽബം 30  ഇപ്പോൾ കൊടുക്കപ്പെടുന്നു.

മരുന്ന് ഒരു ഡോസ് രാവിലെ മൂന്നു ദിവസം അടുപ്പിച്ച്  കഴിക്കേണ്ടതാണ് . മരുന്ന് കൊടുക്കുമ്പോൾ  ആളുകളുടെ  വിശദ വിവരങ്ങൾ രേഖപെടുത്തുന്നു .  ഒരു മാസം കഴിഞ്ഞ്   മൂന്നു ദിവസം വീണ്ടും കഴിക്കുന്നു. ആ കഴിച്ചവർക്ക്  കോവിഡ്  രോഗം വരുന്നുണ്ടോ  എന്ന്  ഫോളോ അപ് ചെയ്യുന്നു.


ആർ സനിക്  ട്രയോക്സൈഡ്  ആണ്  ആര്സനിക് ആൽബം  എന്ന  ഹോമിയോ മരുന്ന്.


 മാരകമായ വിഷമാണ് ഇത്. കീടനാശിനികൾ ഉണ്ടാക്കുന്നതിനും കളനാശിനികൾ ഉണ്ടാക്കുന്നതിനും  മരം കേട്  വരാതിരിക്കാനുള്ള  സംരക്ഷകങ്ങൾ  ഉണ്ടാക്കാനും  ആര്സനിക് ട്രയോക്സൈഡ്  ഉപയോഗിക്കപ്പെടുന്നു .


ആര്സനിക് ട്രയോക്സൈഡ് ശരീരത്തിന്  ദോഷകരമാണ് . ദഹനേന്ദ്രിയങ്ങളിൽ  നിന്നും പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. ദഹന വ്യവസ്ഥയെയാണ്  ഈ വിഷം ആദ്യം ബാധിക്കുന്നത്.

ആഴ്സനിക്  വിഷബാധയുണ്ടാകുമ്പോൾ  ആദ്യമുണ്ടാകുന്ന ലക്ഷണങ്ങൾ  ഛർദ്ദി , വയറു വേദന, വയറിളക്കം  എന്നിവയാണ് . പലപ്പോഴും രക്ത സ്രാവവുമുണ്ടാകുന്നു. കരളിനേയും  വൃക്കകളെയും ബാധിക്കുന്നു. രക്ത സംക്രമണ വ്യവസ്ഥക്കും പ്രശ്നങ്ങളുണ്ടാകാം . രക്തം കട്ട പിടിക്കുന്നതിനെ ബാധിക്കുന്നു. മുടി കൊഴിച്ചിൽ , നഖങ്ങളെ  ബാധിക്കുന്നത്  എന്നിവ കുറച്ച്  ദിവസങ്ങൾക്ക് ശേഷം  കാണുന്നതാണ് .


നേരിയ അളവിൽ  ദീർഘകാലം കൊണ്ട് ഉള്ളിൽ ചെന്നും  ആഴ്സനിക്  വിഷബാധ ഉണ്ടാകാം.

കൊലപാതകങ്ങൾക്ക്  ആഴ്‌സനിക്  ഉപയോഗിക്കപ്പെടുന്നു . ആത്മഹത്യക്കും ഉപയോഗിക്കപ്പെടാറുണ്ട് .


ത്വക്കിലൂടെയും  ശ്വാസത്തിലൂടെയും ആഴ്‌സനിക്ക്  ആഗിരണം ചെയ്യപ്പെടാം . ത്വക്കിലുള്ള  അർബുദം ആഴ്‌സനിക് ഉള്ളിൽ ചെല്ലുന്നവരിൽ കൂടുതലായി കാണുന്നു.


ആഴ്സനിക്കിന്റെ  ഓക്സിഡേഷൻ വഴിയാണ്  ആഴ്സനിക് ട്രയോക്സൈഡ്  ഉണ്ടാകുന്നത് . അയിരുകളിൽ  നിന്ന് ലോഹങ്ങൾ വേർ തിരിക്കപ്പെടുമ്പോൾ പലപ്പോഴും ആഴ്സനിക് ട്രയോക്സൈഡ്  ഒരു ഉപോല്പന്നമായി  ഉണ്ടാകുന്നു. ഇത് പലപ്പോഴും വിഷബാധ ഉണ്ടാക്കാറുണ്ട്.


പരമ്പരാഗത ചൈനീസ് വൈദ്യത്തിലെ  ചില ഔഷധങ്ങളിൽ  ആഴ്‌സനിക്  ട്രയോക്സൈഡ്  ചേർന്നിട്ടുണ്ട് .

ഹോമിയോപ്പതി മെറ്റീരിയ മെഡിക്കകൾ നോക്കിയിട്ട്  ആഴ്‌സനിക് , കോവിഡ്  പ്രതിരോധത്തിനുപയോഗിക്കുന്നതിന്റെ സൂചനകൾ ഒന്നും കാണുന്നില്ല.

പ്രസിദ്ധമായ ക്ലാർക്കിന്റെ മെറ്റീരിയ മെഡിക്ക ( A Dictionary of practical materia medica - John Henry Clarke) ആഴ്സനിക് ആൽബം  എന്ന മരുന്നിന്റെ വിവരണം  തുടക്കം ഇങ്ങനെയാണ് - " Arsenic is the horse's remedy , as puls in sheep's.."

ആഴ്‌സനിക്  മാരകമായ ഒരു വിഷമാണെന്ന്  ക്ലെർക്  ഈ പുസ്തകത്തിലും പറയുന്നു.

ആഴ്‌സനിക്  ഹോമിയോപ്പതിക്കാരുടെ  ഒരു പരീക്ഷണമാണെന്ന് തോന്നുന്നു.


Friday, April 17, 2020

പെരുന്നാൾ

ഏറെയേറെ  കൊല്ലങ്ങൾക്ക്  മുമ്പാണ് .  ഞാൻ  മെഡിക്കൽ കോളേജിൽ  ഹൌസ് സർജൻ .  കൂടെയുണ്ടായിരുന്ന  ഹൌസ് സർജൻ  ഒരു ദിവസം വളരെ സ്നേഹപൂർവ്വം  ചോദിക്കുന്നു.  പിറ്റേന്നത്തെ ഡ്യൂട്ടി  ഒന്നെടുത്ത് തരണം . പിറ്റേന്ന് വലിയ പെരുന്നാൾ ആണ് .  അയാൾക്ക്  ജി പി ക്ക് പോകണമെന്ന് തോന്നുന്നു   .

ഞാൻ അത് സ്നേഹപൂർവ്വം തന്നെ ഏറ്റെടുത്തു . തിരക്ക് പിടിച്ച സർജറി കാഷ്വാലിറ്റിയാണ് . ഇരുപത്തി നാല് മണിക്കൂറും  അതിനു ശേഷം വാർഡിലെ പണികളും ഉണ്ടാകും .

ഞാനാലോചിച്ചത് ഇങ്ങനെയായിരുന്നു. ഓണത്തിന്റെയന്ന്  ഡ്യൂട്ടിയെടുത്താൽ  മുഴുവൻ കുടിയന്മാരുടെ  ബഹളമായിരിക്കും. ക്രിസ്ത്മസിന്റെയന്നാണെങ്കിൽ  അതുക്കും മേലെയായിരിക്കും  വെള്ളമടിയുടെ  പ്രശ്നങ്ങൾ .  പക്ഷെ,വലിയ പെരുന്നാൾ അങ്ങനെയല്ല. ആരും കള്ളൂ  കുടിക്കില്ല.  തിരക്കുമുണ്ടാകില്ല. രാത്രി ചിലപ്പോൾ ഉറങ്ങാനും പറ്റും..

അതൊരു മിഥ്യയാധാരണയാണെന്ന്  പെട്ടെന്ന് തന്നെ മനസിലായി.  ഞാനെന്തൊരു മണ്ടനായിരുന്നില്ല ?
 ബോധം  പോകുന്ന വരെ കുടിച്ചവർ ,   എന്നിട്ട്  വീണു തല പൊട്ടിയവർ , തല കറങ്ങി വീണ്  മുറിഞ്ഞവർ , ഛർദ്ദിച്ച് , ഛർദ്ദിച്ച്  ചോര ഛർദ്ദിച്ചവർ , വയറു വേദന വന്നവർ ,  വെള്ളമടിച്ച്  വണ്ടിയോടിച്ച്  അപകടം പറ്റിയവർ .. ഇങ്ങനെ കാഷ്വാലിറ്റിയിലേക്ക്  ആളുകൾ ഇടക്കിടക്ക് വരുന്നു..

രാത്രി ഒരു പതിനൊന്നു മണിക്കാണ് തലയിൽ നിന്ന് ചോരയൊലിക്കുന്ന ഒരാളെ കുറച്ച് പേര് ചേർന്ന് കൊണ്ട് വന്നത്. ഒരു തോർത്ത് മുണ്ട് കൊണ്ട് തല കെട്ടിയിരിക്കുന്നു. അതാണെങ്കിൽ ചോര നിറഞ്ഞിരിക്കുന്നു ..

നോക്കുമ്പോൾ ആള്  നല്ല ലഹരിയിലാണ് . റാക്കിന്റെ  മണമുണ്ട്.  ഇരിപ്പോ നിൽപ്പോ  ഉറക്കുന്നില്ല ..
തലക്കാണെങ്കിൽ നീളമുള്ള ഒരു മുറിവ്..  വീണ്  പാറ ക്കടിച്ചതാണ് . ചോര ഒലിക്കുന്നു..

 പക്ഷെ, അയാളുടെ മുടികൾ  നീക്കി , ആ മുറിവ് തുന്നിക്കെട്ടുമ്പോഴൊക്കെ  , അയാൾ നിശബ്ദനായി , അനങ്ങാതെ കിടന്നിരുന്നു..

അതിനു ശേഷം അയാളെ  ഒബ്‌സർവേഷൻ  മുറിയിലേക്ക്  പറഞ്ഞയച്ചു. രാവിലെ   സാറിന്റെ റൗണ്ട്സ്  കഴിഞ്ഞതിനു ശേഷമേ  വീട്ടിലേക്ക് വിടുകയുള്ളൂ ..

കുറച്ച് സമയം കൂടെ കഴിഞ്ഞു . ഒരു മണിയായിക്കാണും . 
തലയിൽ ഡ്രസിങ്  ഉള്ള ഒരാൾ ഒരു പത്രവുമെടുത്ത്  കാഷ്വാലിറ്റിയിലേക്ക്  വരുന്നു.
അയാൾ തന്നെ.

കൈയിലുള്ളത്  ഇന്ത്യൻ  എക്സ്പ്രസ്  പേപ്പർ . അയാൾ പത്രം മേശപ്പുറത്ത് വെച്ചു .

 കുടിച്ചത് തലയിൽ   നിന്നും 
അപ്പോഴും ഇറങ്ങിയിട്ടില്ല.

"ഡോക്ടർമാർക്ക് വായിക്കാനാണ് .  ഡോക്ടർമാർ ഇതൊക്കെ വായിക്കണം "

  വേണ്ടെന്ന്  പറഞ്ഞിട്ട് അയാൾ സമ്മതിക്കുന്നില്ല. അപ്പോൾ എത്തിയ പത്രമാണ് . എല്ലാ സാറന്മാരും  വായിക്കണമത്രേ .

"ഇപ്പോൾ  ഇതൊന്നും വായിക്കാറില്ല.  ഇംഗ്ലീഷ് പേപ്പർ തീരെ വായിക്കാറില്ല.   അതിനാൽ  വേണ്ട.." -  ഞാൻ പറഞ്ഞു.

ഇത് കേട്ടതും  അയാൾ ധൃതിയിൽ പോയി.  ഉറങ്ങാനായിരിക്കും.  പക്ഷെ പത്രം എടുക്കാൻ  അയാൾ മറന്നു.

ഒരു പത്ത് മിനിറ്റ്  കഴിഞ്ഞതേയുള്ളൂ . അയാൾ വേറൊരു പേപ്പറുമായി വരുന്നു.  മാതൃഭൂമിയാണ്  കൈയിൽ ..

നിങ്ങൾ ആളുകളെ പേപ്പര് വായിപ്പിക്കാതെ  അവിടെയെങ്ങാൻ പോയിക്കിടക്കൂ - കുറച്ച് ദേഷ്യത്തിലാണ്  ഞാൻ പറഞ്ഞത്. മനുഷ്യൻ ആകെ പരിക്ഷീണനാണ് .

എന്തോ പിറു പിറുത്ത്  അയാൾ പോയി.

പിന്നെ ഞാൻ അയാളെ കാണുന്നത് രാവിലെ ഒരു എട്ടു മണിക്കാണ് . അപ്പോഴേക്കും  അയാളുടെ ലഹരിയൊക്കെ ഇറങ്ങിക്കഴിഞ്ഞിരുന്നു . ഒരു സുമുഖനായ  യുവാവ് . അയാൾ മടിച്ച്  മടിച്ച് പതുക്കെ പറഞ്ഞു..

''ഞാൻ രാത്രിയിൽ ഒരു പേപ്പർ ഇവിടെ വെച്ചിരുന്നു. അത് വേണമായിരുന്നു ''

ഒന്നല്ല . രണ്ടെണ്ണം .
പക്ഷെ നോക്കിയിട്ട് കാണുന്നില്ല.

"ഈ മേശപ്പുറത്ത് തന്നെയാണ്  വെച്ചത് " - അയാൾ വിടാൻ ഉദ്ദേശമില്ലെന്ന് തോന്നി .

ഞാൻ ഒന്ന് തിരഞ്ഞു വരാം എന്ന് പറഞ്ഞു വാർഡിലേക്ക് മുങ്ങി .  അയാൾ വാർഡിലൊന്നും തെരഞ്ഞു വരില്ലെന്ന്  ഉറപ്പായിരുന്നു.

കഴിഞ്ഞ ദിവസം ഒരു കുടിയനെപ്പറ്റിയുള്ള  അഭിലാഷിന്റെ പോസ്റ്റ്  വായിച്ചപ്പോൾ   ഞാൻ കണ്ട പല കുടിയന്മാരെയും  ഓർത്തു പോയി.

അപരന്റെ ശബ്ദം സംഗീതം പോലെ  ആസ്വദിക്കണമെന്നൊക്കെ  നമ്മൾ പറയുമെങ്കിലും  പലരുടെയും ഉള്ളിൽ ആ വികാരമുണ്ടാക്കുന്നത്  ഈതൈൽ ആൽക്കഹോൾ  എന്ന കെമിക്കൽ ആണെന്ന് തോന്നുന്നു .