Saturday, September 1, 2018

calls

"ഹലോ , ഹലോ , ജിത്തു ഡോക്ടർ ഇന്ന്  ഉണ്ടോ ?"

രാവിലെ നേരം വെളുത്ത പാടെ  കിട്ടിയ  ഫോൺ കോളാണ്.

ഒരു തരുണീമണിയാണ്  വിളിക്കുന്നത്.  മധുരിത ശബ്ദം.

(ഡോക്ടർ  ജിത്തു  എന്നാൽ  ഇവിടുത്തെ  പ്രഗത്ഭനായ  മനോരോഗവിദഗ്ദനാണ് ).

" ജിത്തു ഡോക്ടർ  ഉണ്ടോ എന്നറിയില്ല " - ഞാൻ പറഞ്ഞു.

" അതെന്താ ? നിങ്ങൾ ജിത്തു ഡോക്ടറുടെ അസിസ്റ്റന്റല്ലേ ? "
മധുരിത ശബ്ദം വിടുന്നില്ല.

എനിക്കാണെങ്കിൽ  മുഷിഞ്ഞു തുടങ്ങിയിരുന്നു .സമയമില്ലാത്ത സമയത്താണ് , ഒരു ജിത്തു ഡോക്ടർ . അവർക്കെങ്ങനെ എന്റെ ഫോൺ നമ്പർ കിട്ടിയെന്നും എനിക്കറിയില്ല.

" ജിത്തു ഡോക്ടർ ഉണ്ടോ എന്ന് എനിക്കറിയാൻ മേല . നിങ്ങൾ എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല " - ഞാൻ പറഞ്ഞു. ഞാൻ അയാളുടെ അസിസ്റ്റന്റുമല്ല.
 

 ഒരു മണിക്കൂർ കഴിഞ്ഞു കാണും . അതെ നമ്പറിൽ നിന്ന് വേറൊരു കാൾ.
" ഹലോ , നിങ്ങൾ ആരാ ?"
ഫോൺ എടുത്ത പാടെ അയാൾ ചോദിച്ചു. ഒരു പയ്യന്റെ ശബ്ദമാണ് .

എനിക്കാകെ ചൊറിഞ്ഞു കേറി.  " ഇങ്ങോട്ട് ഫോൺ വിളിച്ചിട്ട് നിങ്ങൾ ആരാ എന്ന് ഇങ്ങോട്ട് ചോദിക്കുന്നോ "

" നിങ്ങൾ എന്തിനാണ്  രാവിലെ  തന്നെ എന്റെ ചേച്ചിയെ വിളിച്ചത് ?"  - അയാൾ ചോദിച്ചു.

ഞാൻ വിളിച്ചില്ലല്ലോ - ഞാൻ പറഞ്ഞു.

നിങ്ങൾ വിളിച്ചതായി ഇതിൽ കാണുന്നുണ്ടല്ലോ ?  അയാൾ വിടുന്നില്ല.
 
അത് ഞാനായിരിക്കില്ല . മറ്റാരെങ്കിലുമായിരിക്കും.  ഇതും പറഞ്ഞു  ഞാൻ ഫോൺ കട്ടാക്കി. അല്ലെങ്കിൽ തന്നെ വൈകി ഓടിക്കൊണ്ടിരിക്കുന്നു .
 
 ഇപ്പോഴിതാ ഒരു ശബ്ദം വീണ്ടും വിളിക്കുന്നു . പെങ്ങളെ  വിളിച്ച് ശല്യപ്പെടുത്തരുതെന്ന് .  ശല്യപ്പെടുത്തിയാൽ കൈകാര്യം ചെയ്യുമത്രേ .